Sorry, you need to enable JavaScript to visit this website.

ഭര്‍ത്താവിന്റെ ദുരന്തമറിഞ്ഞ് പുറപ്പെട്ട യുവതിയും  സഹോദരിയും വാഹനാപകടത്തില്‍ മരിച്ചു

തിരുവനന്തപുരം-: ഭര്‍ത്താവിന്റെ മരണവിവരമറിഞ്ഞ് അവിടേക്ക് പോയ യുവതിയും സഹോദരിയും കാറിടിച്ചു മരിച്ചു. വാഴമുട്ടം തിരുവല്ലം ബൈപ്പാസില്‍ റോഡുമുറിച്ചു കടക്കവേയാണ് പനത്തുറ ജി.ജി. കോളനിയില്‍ താമസിക്കുന്ന ഐശ്വര്യ (32), ഇവരുടെ സഹോദരി ശാരിമോള്‍ (31) എന്നിവര്‍ മരിച്ചത്.
ശനിയാഴ്ച രാത്രി 9.30ഓടെ വാഴമുട്ടം ബൈപ്പാസില്‍ പാച്ചല്ലൂര്‍ ചുടുകാട് ഭദ്രകാളി ക്ഷേത്രത്തിനടുത്തായിരുന്നു അപകടം. കോവളം ഭാഗത്തുനിന്ന് തിരുവല്ലത്തേക്കു പോകുകയായിരുന്ന കാറിടിച്ചാണ് സഹോദരിമാര്‍ അപകടത്തില്‍പ്പെട്ടത്. റോഡില്‍ തെറിച്ചുവീണ ഇവരെ നാട്ടുകാരും ഹൈവേ പോലീസും ചേര്‍ന്നായിരുന്നു മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചത്.
ഐശ്വര്യ ആശുപത്രിയില്‍ എത്തിക്കുമ്പോഴേക്കും മരിച്ചു. മൃതദേഹം മോര്‍ച്ചറിയിലേക്കു മാറ്റി. ഗുരുതരമായ പരിക്കോടെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ച് ചികിത്സയിലായിരുന്ന ശാരിമോള്‍ അര്‍ദ്ധരാത്രിയോടെയാണ് മരിച്ചത്.
അപകടത്തില്‍ മരിച്ച ഐശ്വര്യയുടെ ഭര്‍ത്താവ് ശ്രീജി നെടുമങ്ങാടാണ് താമസിക്കുന്നത്. ഇദ്ദേഹം വീട്ടില്‍ തൂങ്ങി മരിച്ചുവെന്നറിഞ്ഞായിരുന്നു ഐശ്വര്യയും ശാരിമോളും അവിടേക്കു പോകുന്നതിന് ബസ് കയറാനായി ബൈപ്പാസിലെത്തിയതെന്ന് സമീപവാസികള്‍ പറഞ്ഞു. ഐശ്വര്യയുടെ മക്കള്‍ അഭിനയ, അവന്തിക.സജീവാണ് ശാരിമോളുടെ ഭര്‍ത്താവ്. വര്‍ഷ, അമല്‍ എന്നിവരാണ് മക്കള്‍.
 

Latest News