കര്‍ദിനാള്‍ ആലഞ്ചേരിക്കെതിരെ  കേസെടുക്കണമെന്ന ഉത്തരവിന് സ്‌റ്റേ 

കൊച്ചി- എറണാകുളം  അങ്കമാലി അതിരൂപത ഭൂമിയിടപാട് വിഷയത്തില്‍ മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരെ കേസെടുക്കണമെന്ന ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു. സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ചാണ് സ്റ്റേ ചെയ്തത്. പോലീസിനും കോടതിക്കും ഒരേദിവസം തന്നെയാണു ചേര്‍ത്തല സ്വദേശി ഷൈന്‍ വര്‍ഗീസ് പരാതി നല്‍കിയതെന്നും ഇതു നിയമസംവിധാനത്തിന്റെ ദുരുപയോഗമാണെന്നും കോടതി ചൂണ്ടിക്കാട്ടി. കേസില്‍ എന്തെങ്കിലും നടപടികളെടുക്കാന്‍ പോലീസിനു സമയം ലഭിക്കുന്നതിനു മുന്‍പുതന്നെ കോടതിയുടെ ഇടപെടലുണ്ടായെന്നും ഡിവിഷന്‍ ബെഞ്ച് നിരീക്ഷിച്ചു. കര്‍ദിനാളും മറ്റും നല്‍കിയ അപ്പീലിലാണു നടപടി. ഏപ്രില്‍ മൂന്നിന് കേസ് വീണ്ടും പരിഗണിക്കും.

മേജര്‍ ആര്‍ച്ച് ബിഷപ് മാര്‍ ആലഞ്ചേരി, വൈദികരായ സെബാസ്റ്റ്യന്‍ വടക്കുമ്പാടന്‍, ജോഷി പുതുവ, ഭൂമിക്കച്ചവടത്തിലെ ഇടനിലക്കാരന്‍ സാജു വര്‍ഗീസ് എന്നിവര്‍ക്കെതിരെ കേസെടുക്കാനാണ് സിംഗിള്‍ ബെഞ്ച് നേരത്തെ ഉത്തരവിട്ടിരുന്നത്. ക്രിമിനല്‍ ഗൂഢാലോചന, വിശ്വാസവഞ്ചന, സാമ്പത്തിക തിരിമറി എന്നീ ഗുരുതര കുറ്റങ്ങള്‍ വ്യക്തമാണെന്നു കോടതി ചൂണ്ടിക്കാട്ടിയിരുന്നു. കേസെടുക്കാതിരുന്ന പോലീസിനെ കോടതി രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തിരുന്നു.

മെത്രാനെതിരെ നടപടിയെടുക്കാന്‍ പോപ്പിനു മാത്രമാണ് അധികാരമെന്ന ആലഞ്ചേരിയുടെ വാദവും കോടതി തള്ളിക്കളഞ്ഞിരുന്നു. മെത്രാന്‍ രാജ്യത്തെ നിയമങ്ങള്‍ക്കു വിധേയനാണ്. കൂടാതെ സഭയുടെ സ്വത്തുക്കള്‍ക്കുമേല്‍ മെത്രാനു പരമാധികാരം ഉണ്ടെന്ന വാദവും കോടതി അംഗീകരിച്ചില്ല. മെത്രാനും വൈദികരും സഭാസ്വത്തുക്കളുടെ കൈകാര്യക്കാര്‍ മാത്രമാണെന്നു ജസ്റ്റിസ് കെമാല്‍ പാഷ ചൂണ്ടിക്കാട്ടി. 
 

Latest News