പാലക്കാട്- ധോണിയിലും പരിസരപ്രദേശങ്ങളിലും ഭീതി വിതച്ചു കൊണ്ട് കറങ്ങിനടന്ന പുലി കെണിയിൽ കുടുങ്ങി. ധോണി വെട്ടംതളത്തിൽ ലിജി ജോസഫിന്റെ വീടിനു സമീപം വനംവകുപ്പ് സ്ഥാപിച്ച കെണിയിലാണ് പുലി വീണത്. കഴിഞ്ഞ മൂന്നു മാസത്തിനുള്ളിൽ പ്രദേശത്ത് 17 തവണ പുലിയെ കണ്ടിരുന്നു. എല്ലാം ഒന്നു തന്നെയാണോ എന്നത് സ്ഥിരീകരിച്ചിട്ടില്ല. കെണിയിൽ കുടുങ്ങിയ മൃഗത്തെ വാഹനത്തിലേക്ക് കയറ്റുന്നതിനിടയിൽ പഞ്ചായത്തംഗം കെ.ഉണ്ണിക്കൃഷ്ണന് മാന്തു കിട്ടി. അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമല്ല. പുലിയെ വനംവകുപ്പ് ഓഫീസിലേക്ക് മാറ്റിയിരിക്കുകയാണ്. ആരോഗ്യപരിശോധനകൾ പൂർത്തിയാക്കിയതിനു ശേഷം പുലിയെ കാട്ടിലേക്ക് കയറ്റിവിടുമെന്ന് അധികൃതർ അറിയിച്ചു.
ഇന്ന് പുലർച്ചെ കോഴിയെ പിടിക്കാനെത്തിയപ്പോഴാണ് പുലി കെണിയിൽ കുടുങ്ങിയത്. കഴിഞ്ഞ ഒരാഴ്ചക്കിടയിൽ രണ്ടു തവണ ലിജി ജോസഫിന്റെ വീട്ടിൽ പുലി ഇര തേടിയെത്തിയിരുന്നു. വ്യാഴാഴ്ച പുലർച്ചെ അത് കോഴിയെ പിടിക്കുന്ന ദൃശ്യം സി.സി.ടി.വി ക്യാമറയിൽ പതിയുകയും ചെയ്തു. തുടർന്നാണ് വനംവകുപ്പ് കെണിയൊരുക്കിയത്.
കഴിഞ്ഞ മൂന്നു മാസത്തിനിടയിൽ പുലിപ്പേടിയിലായിരുന്നു പുതുപ്പരിയാരം പഞ്ചായത്തിലെ ധോണിയും പരിസരപ്രദേശങ്ങളും. അകത്തേത്തറ, മുണ്ടൂർ, മലമ്പുഴ പഞ്ചായത്തുകളിലും ഈ കാലയളവിൽ പുലി പ്രത്യക്ഷപ്പെട്ടു. പലയിടത്തും വളർത്തുമൃഗങ്ങൾ അതിന് ഇരകളായി. രണ്ടു മാസം മുമ്പ് ധോണിയിലെ ആളൊഴിഞ്ഞ വീട്ടിൽ പ്രസവിച്ച് അധികദിവസം പ്രായമാവാത്ത രണ്ട് പുലിക്കുട്ടികളെ കണ്ടെത്തിയത് വലിയ വാർത്താ പ്രാധാന്യം നേടിയിരുന്നു. കെണിയൊരുക്കി കാത്തിരുന്ന വനംവകുപ്പുദ്യോഗസ്ഥരുടെ കണ്ണ് വെട്ടിച്ച് അതിലൊരു കുട്ടിയെ പുലി കടത്തിക്കൊണ്ടുപോയി. രണ്ടാമത്തെ പുലിക്കുട്ടിയെ വനംവകുപ്പിന്റെ പരിചരണ കേന്ദ്രത്തിലാക്കിയെങ്കിലും അത് പിന്നീട് ചത്തു. ആ പുലി തന്നെയാണോ ഇന്നലെ കെണിയിൽ വീണത് എന്ന കാര്യം സ്ഥിരീകരിച്ചിട്ടില്ല. കാടിനോട് ചേർന്ന പ്രദേശമായതിനാൽ കൂടുതൽ വന്യമൃഗങ്ങൾ ഉണ്ടാകാനിടയുണ്ടെന്ന് അധികൃതർ പറയുന്നു.
പുലി കെണിയിൽ കുടുങ്ങിയ വാർത്തയറിഞ്ഞ് പുലർച്ചെ തന്നെ ആളുകൾ അങ്ങോട്ട് ഒഴുകിയെത്തി. മൂടിക്കെട്ടിയ കൂട് വാഹനത്തിലേക്ക് കയറ്റുമ്പോഴാണ് പഞ്ചായത്തംഗത്തിന്റെ കയ്യിൽ പുലി മാന്തിയത്. ഉടൻ തന്നെ അദ്ദേഹത്തെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. ഒരു പുലി കുടുങ്ങിയെങ്കിലും ജാഗ്രത തുടരണമെന്നാണ് വനംവകുപ്പ് നൽകുന്ന മുന്നറിയിപ്പ്. തെരുവ് നായ്ക്കൾ പെരുകിയതാണ് പുലികൾ ജനവാസകേന്ദ്രങ്ങളിൽ പ്രത്യക്ഷപ്പെടാൻ വഴിയൊരുക്കുന്നത് എന്നാണ് നിഗമനം. തെരുവുനായ്ക്കളെ ഒഴിവാക്കാൻ വനംവകുപ്പ് ബന്ധപ്പെട്ട തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടെ സഹകരണം തേടിയിട്ടുണ്ട്.