തൃശൂർ - ഇരിങ്ങാലക്കുടയിൽ കോളേജ് വിദ്യാർഥിനിയെ ശല്യം ചെയ്യുന്നതിനെ ചോദ്യം ചെയ്ത സഹപാഠിയെ കുത്തി പരിക്കേല്പിച്ച രണ്ട് പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി. കാറളം നെടുമങ്ങാട് വീട്ടിൽ ഷാഫിർ (21), ആലുവ ആലങ്ങാട് നെടുമാലി വീട്ടിൽ രാഹുൽ (23) എന്നിവരെയാണ് സിഐ എസ് പി സുധീരൻ, എസ് ഐ വി ജിഷിൽ എന്നിവരുടെ നേത്യത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. വധശ്രമത്തിനാണ് ഇരുവർക്കുമെതിരെ കേസെടുത്തത്. പ്ലസ് ടു പഠന കാലത്ത് ഷാഫിറും പെൺകുട്ടിയായി അടുപ്പമുണ്ടായിരുന്നതായും പിന്നീട് പെൺകുട്ടി ഷാഫിറിനെ ഒഴിവാക്കാൻ ശ്രമിക്കുകയായിരുന്നുവെന്നും പോലീസ് പറഞ്ഞു. പ്രതികളായ ഷാഫിറും സുഹൃത്ത് രാഹുലും ആലുവ കെഎസ്ആർടിസി സ്റ്റാൻ്റിന് അടുത്ത് ലോട്ടറി കച്ചവടം നടത്തി വരികയാണ്. 2020 ൽ ഇരിങ്ങാലക്കുട സ്റ്റേഷനിലെ ഒരു കേസിൽ അഞ്ചാം പ്രതിയാണ് ഷാഫിറെന്നും പോലീസ് പറഞ്ഞു. കുത്തേറ്റ ടെൽസൻ മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. അപകടനില തരണം ചെയ്ത് കഴിഞ്ഞതായും പോലീസ് അറിയിച്ചു. പ്രതികളെ നാളെ കോടതിയിൽ ഹാജരാക്കും.