Sorry, you need to enable JavaScript to visit this website.

ഇസ്ലാം ഭീതിക്കെതിരെ പൊരുതാന്‍ അന്താരാഷ്ട്ര ദിനാചരണവുമായി യുഎന്‍; എതിര്‍ത്ത് ഇന്ത്യ

ജനീവ- ആഗോള തലത്തില്‍ ഇസ്ലാമിനും മുസ്ലിംകള്‍ക്കുമെതിരെ നടക്കുന്ന ഭീതി പടര്‍ത്തലിനും വിദ്വേഷ പ്രചരണങ്ങള്‍ക്കുമെതിരെ പൊരുതാന്‍ മാര്‍ച്ച് 15 അന്താരാഷ്ട്ര ഇസ്ലാമോഫോബിയ വിരുദ്ധ ദിനമായി ആചരിക്കും. ഇതു സംബന്ധിച്ച പ്രമേയം യുഎന്‍ പൊതുസഭ പാസാക്കി. മുസ്ലിം രാജ്യങ്ങളുടെ കൂട്ടായ്മയായ ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്ലാമിക് കോഓപറേഷനു (ഒഐസി) വേണ്ടി യുഎന്നിലെ പാക്കിസ്ഥാന്റെ സ്ഥിരംപ്രതിനിധി മുനീര്‍ അക്രം ആണ് പ്രമേയം അവതരിപ്പിച്ചത്. 57 ഒഐസി രാജ്യങ്ങള്‍ക്കു പുറമെ റഷ്യയും ചൈനയും ഈ പ്രമേയത്തെ പിന്താങ്ങി. അതേസമയം മുസ്ലിം ജനസംഖ്യയില്‍ രണ്ടാം സ്ഥാനത്തുള്ള ഇന്ത്യ ഈ പ്രമേയത്തെ വിമര്‍ശിച്ച് രംഗത്തെത്തി. 

മറ്റു മതങ്ങളെ മാറ്റി നിര്‍ത്തി ഒരു മതത്തിനെതിരായ ഭീതിക്കെതിരെ മാത്രം അന്താരാഷ്ട്ര തലത്തില്‍ ദിനാചരണം നടത്തുന്നതില്‍ ഇന്ത്യയ്ക്ക് ആശങ്കയുണ്ടെന്ന് യുഎന്നിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി ടി എസ് തിരുമൂര്‍ത്തി ചൂണ്ടിക്കാട്ടി. ഈ പ്രമേയം മറ്റു മതങ്ങള്‍ക്കെതിരെ നടക്കുന്ന വിദ്വേഷ പ്രചണങ്ങളുടെ ഗൗരവത്തെ വിലകുറച്ചു കാണുന്നതിന് കാരണമാകുമെന്നും ഇന്ത്യ അഭിപ്രായപ്പെട്ടു. മതത്തിന്റെ പേരിലുള്ള സംഘര്‍ഷളില്‍ ഇരയാക്കപ്പെട്ടവര്‍ക്കു വേണ്ടി ഓഗസ്റ്റ് 22നെ അന്താരാഷ്ട്ര ദിനമായി 2019ല്‍ പ്രഖ്യാപിച്ചത് മറക്കരുത്. ഇത് എല്ലാ മതങ്ങളേയും ഉള്‍പ്പെടുത്തിയുള്ളതാണ്. നവംബര്‍ 16ന് സഹിഷ്ണുതാ ദിനമായും ആചരിക്കുന്നുണ്ട്. ഈ പശ്ചാത്തലത്തില്‍ ഒരു മതത്തിനെതിരായ വിദ്വേഷത്തെ മാത്രം അന്താരാഷ്ട്ര ദിനാചരണത്തിന്റെ നിലയിലേക്ക് ഉയര്‍ത്തുന്നത് യുക്തിപരമല്ലെന്നും ഇന്ത്യ ചൂണ്ടിക്കാട്ടി. 

ഓരോ മതങ്ങളുടെ പേരിലും ഇത്തരം പ്രമേയങ്ങള്‍ കൊണ്ടുവന്ന് യുഎന്‍ മത ക്യാമ്പുകളായി ഭിന്നിക്കാതിരിക്കട്ടെ എന്നു പ്രതീക്ഷിക്കുന്നതായും തിരുമൂര്‍ത്തി പറഞ്ഞു. ക്രിസ്റ്റ്യാനോഫോബിയയും ഇസ്ലാമോഫോബിയയും അടക്കം സെമിറ്റിക് മതങ്ങള്‍ക്കെതിരായ എല്ലാ ഫോബിയകളേയും അപലപിക്കുന്നു. ഇത്തരം ഫോബിയകള്‍ ഇബ്രാഹീമി മതങ്ങളല്ലാത്ത മതങ്ങള്‍ക്കെതിരെയും ഉണ്ടെന്നും പ്രത്യേകിച്ച് ഹിന്ദു വിരുദ്ധതയും ബുദ്ധ വിരുദ്ധതയു സിഖ് വിരുദ്ധതയും ഉയര്‍ന്ന് വന്നിട്ടുണ്ടെന്നും തിരുമൂര്‍ത്തി പറഞ്ഞു. 

Latest News