Sorry, you need to enable JavaScript to visit this website.

സൗദിയില്‍ പരിശോധന തുടരുന്നു; ബിനാമി ബിസിനസ് നടത്തിയവര്‍ കുടുങ്ങി

റിയാദ് - ബിനാമി ബിസിനസ് സ്ഥാപനങ്ങള്‍ കണ്ടെത്താന്‍ വിവിധ പ്രവിശ്യകളില്‍ കഴിഞ്ഞ ദിവസങ്ങളില്‍ വാണിജ്യ മന്ത്രാലയ സംഘങ്ങള്‍ നടത്തിയ പരിശോധനകളില്‍ ഏതാനും നിയമ ലംഘകര്‍ പിടിയിലായി. സ്‌പെയര്‍പാര്‍ട്‌സ്, ബാറ്ററി വില്‍പന മേഖലയില്‍ ബിനാമി ബിസിനസ് സ്ഥാപനങ്ങള്‍ നടത്തിയ വിദേശികളാണ് കുടുങ്ങിയത്. നിയമാനുസൃത ശിക്ഷാ നടപടികള്‍ സ്വീകരിക്കുന്നതിന് ഇവരെ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറിയതായി വാണിജ്യ മന്ത്രാലയം അറിയിച്ചു.
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സും ഡാറ്റ അനലിസിസും അവലംബിച്ച് നടത്തിയ അന്വേഷണ, നിരീക്ഷണങ്ങള്‍ക്കിടെ ബിനാമി ബിസിനസ് സ്ഥാപനങ്ങളാണെന്ന് സംശയം ഉയര്‍ന്ന സ്ഥാപനങ്ങളിലാണ് പരിശോധനകള്‍ നടത്തിയത്. ഇത്തരം സ്ഥാപനങ്ങളില്‍ റെയ്ഡുകള്‍ നടത്തുന്നതിന്റെയും നിയമ ലംഘനങ്ങള്‍ കണ്ടെത്തി രജിസ്റ്റര്‍ ചെയ്യുന്നതിന്റെയും ദൃശ്യങ്ങള്‍ അടങ്ങിയ വീഡിയോ വാണിജ്യ മന്ത്രാലയം പുറത്തുവിട്ടു. ബിനാമി ബിസിനസ് സ്ഥാപനങ്ങള്‍ കണ്ടെത്തി നിയമ ലംഘകര്‍ക്കെതിരെ ശിക്ഷാ നടപടികള്‍ സ്വീകരിക്കാകന്‍ 20 സര്‍ക്കാര്‍ വകുപ്പുകളുടെ പങ്കാളിത്തത്തോടെ വിവിധ പ്രവിശ്യകളില്‍ ശക്തമായ പരിശോധനകള്‍ തുടരുകയാണെന്ന് വാണിജ്യ മന്ത്രാലയം പറഞ്ഞു.
അതേസമയം, മക്കയില്‍ പ്രതിവര്‍ഷം പത്തു കോടിയിലേറെ റിയാല്‍ വിറ്റുവരവുള്ള ആക്‌സസറീസ് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന വന്‍കിട കമ്പനി ബിനാമി ബിസിനസ് നിയമ ലംഘകര്‍ക്ക് അനുവദിച്ച പൊതുമാപ്പ് പ്രയോജനപ്പെടുത്തി പദവി ശരിയാക്കിയതായി വാണിജ്യ മന്ത്രാലയം അറിയിച്ചു. മുപ്പത്തിയഞ്ചു വര്‍ഷമായി ആക്‌സസറീസ് വില്‍പന മേഖലയില്‍ പ്രവര്‍ത്തിക്കുന്ന കമ്പനിയുടെ പ്രതിവര്‍ഷ വരുമാനം 10 കോടിയിലേറെ റിയാലാണ്. സൗദി പൗരനും വിദേശിയും പാര്‍ട്ണര്‍ഷിപ്പ് സ്ഥാപിച്ചാണ് കമ്പനി പദവി ശരിയാക്കി പ്രവര്‍ത്തനം നിയമാനുസൃതമാക്കി മാറ്റിയതെന്നും വാണിജ്യ മന്ത്രാലയം പറഞ്ഞു.

 

 

Latest News