മഞ്ചേരി-മൊബൈൽ ഫോണിൽ പ്രായപൂർത്തിയാകാത്ത കുട്ടികളുടെ അശ്ലീല ചിത്രം കണ്ടതിനു പോലീസ് അറസ്റ്റ് ചെയ്ത യുവാവിനെ മഞ്ചേരി പോക്സോ സ്പെഷൽ കോടതി ജഡ്ജി എസ്. നസീറ റിമാന്റ് ചെയ്തു. തേഞ്ഞിപ്പലം പോലീസ് ഇൻസ്പെക്ടർ എൻ.ബി ഷൈജു അറസ്റ്റ് ചെയ്ത ചേലേമ്പ്ര കൊളക്കാട്ടുചാലി കോലായിപുറായി ലെനിൻ രാജി(24)നെയാണ് റിമാന്റ് ചെയ്ത് മഞ്ചേരി സബ് ജയിലിലേക്കയച്ചത്. സർക്കാരിന്റെ ഓപ്പറേഷൻ പി ഹണ്ട്-3 പ്രകാരം
മലപ്പുറം സൈബർ സെൽ നടത്തിയ അന്വേഷണത്തിലാണ് വാട്സ് ആപ്പിലൂടെ കുട്ടികളുടെ അശ്ലീല ചിത്രങ്ങളും വീഡിയോകളും കാണുന്നുവെന്നു കണ്ടെത്തിയത്. 2020 ഒക്ടോബർ നാലിന് യുവാവിനെ പോലീസ് തേഞ്ഞിപ്പലം സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തുകയും മൊബൈൽ ഫോൺ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. പോലീസ്, മൊബൈൽ ഫോണിൽ നടത്തിയ പരിശോധനയിൽ ചില വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ അശ്ലീല ചാറ്റിംഗ് നടത്തിയതായി കണ്ടെങ്കിലും ചിത്രങ്ങളോ വീഡിയോകളോ കണ്ടെത്താനായിരുന്നില്ല. ഇതിനെ തുടർന്നു വിശദമായ പരിശോധനക്കായി മൊബൈൽ ഫോൺ തൃശൂർ റീജണൽ ഫോറൻസിക് സയൻസ് ലാബിലേക്കയച്ചു. ഇക്കഴിഞ്ഞ ഫെബ്രുവരി 22നാണ് പരിശോധനാ ഫലം വന്നത്. ഫോണിൽ നിന്നു ഡിലീറ്റ് ചെയ്ത അശ്ലീല വീഡിയോകളും ചിത്രങ്ങളും റിക്കവറി ചെയ്ത് ലഭിച്ചതിൽ നിന്നു യുവാവ് കുറ്റം ചെയ്തതായി കണ്ടെത്തിയതോടെയാണ് അറസ്റ്റ്.