Sorry, you need to enable JavaScript to visit this website.

നാലു വര്‍ഷം പണിയെടുത്തു, ഒടുവില്‍ ഏറ്റവും വലിയ തോല്‍വി; പ്രിയങ്കയുടെ പ്രതികരണം ഇങ്ങനെ

ന്യൂദല്‍ഹി- ഈ തെരഞ്ഞെടുപ്പിനു വേണ്ടി കോണ്‍ഗ്രസിനെ ഒരുക്കാന്‍ നാലു വര്‍ഷം മുമ്പാണ് പ്രിയങ്ക ഗാന്ധിയെ പാര്‍ട്ടി ഉത്തര്‍ പ്രദേശിലേക്ക് നിയോഗിച്ചത്. ഒടുവില്‍ തെരഞ്ഞെടുപ്പു ഫലം വന്നപ്പോള്‍ സംസ്ഥാനത്ത് കോണ്‍ഗ്രസ് ഏറ്റവും വലിയ പരാജയം ഏറ്റുവാങ്ങിയിരിക്കുന്നു. കഴിഞ്ഞ തവണ ഏഴു സീറ്റുണ്ടായിരുന്ന പാര്‍ട്ടിക്ക് അഞ്ചു സീറ്റുകള്‍ കൂടി നഷ്ടമായി വെറും രണ്ടില്‍ ഒതുങ്ങി. ലഭിച്ചുകൊണ്ടിരുന്ന വോട്ടുകളും വന്‍തോതില്‍ ഇടിഞ്ഞു. ഇപ്പോള്‍ വെറും 2.5 ശതമാനം മാത്രമാണ് കോണ്‍ഗ്രസിന്റെ വോട്ട് ഓഹരി. 'ഞങ്ങളുടെ കഠിനാധ്വാനം വോട്ട് ആക്കി മാറ്റാന്‍ കഴിഞ്ഞില്ല' എന്നായിരുന്നു ഈ പരാജയത്തെ കുറിച്ച് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയുടെ പ്രതികരണം.

ജനാധിപത്യത്തില്‍ ജനങ്ങളുടെ വോട്ടാണ് പ്രധാനം. ഞങ്ങളുടെ പ്രവര്‍ത്തകരും നേതാക്കളും നന്നായി പ്രവര്‍ത്തിച്ചു. സംഘടിച്ചു. ജനങ്ങളുടെ പ്രശ്‌നങ്ങള്‍ക്കു വേണ്ടി പൊരുതി. പക്ഷെ ഈ കഠിനാധ്വാനം വോട്ടാക്കി മാറ്റാന്‍ കഴിഞ്ഞില്ല- പ്രിയങ്ക ഒരു ട്വീറ്റില്‍ പറഞ്ഞു. യുപിയുടേയും ജനങ്ങളുടേയും ഗുണത്തിനു വേണ്ടി ഒരു പോസിറ്റീവ് അജണ്ടയാണ് കോണ്‍ഗ്രസ് പിന്തുടരുന്നത്. പൂര്‍ണ ഉത്തരവാദിത്തത്തോടെ പൊരുതാന്‍ തയാറായ പ്രതിപക്ഷമായി ചുമതല നിറവേറ്റാനുള്ള ശ്രമങ്ങള്‍ തുടരുമെന്നും അവര്‍ പറഞ്ഞു. 

Latest News