- ക്യൂബയിൽ പിരിവിന് പോകുന്ന കാലം
തിരുവനന്തപുരം- എം.എം അക്ബർ കുറ്റക്കാരനല്ലെങ്കിൽ ജയിലിൽനിന്ന് പുറത്തുവരും എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞത് എല്ലാവരും കേട്ടതല്ലെ. ഇപ്പോഴിതാ അദ്ദേഹം ഇറങ്ങിയിരിക്കുന്നു- ഇന്നലെ അക്ബറിനെ ഈ വിധം ബജറ്റ് ചർച്ചയിൽ നിയമ സഭയിലെത്തിച്ചത് സി.പി.എം സ്വതന്ത്രൻ പി.വി. അൻവറാണ്.
അക്ബറിനെ അറസ്റ്റ് ചെയ്തതുമായി ബന്ധപ്പെടുത്തി, കഴിഞ്ഞ ദിവസം ലീഗ് അംഗം കെ.എം ഷാജിയും മറ്റും നടത്തിയ പരാമർശങ്ങൾക്ക് മറുപടി പറയുന്ന ദൗത്യമായിരുന്നു അൻവറിന്. ''അക്ബറിനെ അറസ്റ്റ് ചെയ്തവർ എന്തെ ശശികലയെ അറസ്റ്റ് ചെയ്തില്ല എന്നാണിവരുടെ ചോദ്യം. ശരിക്കു പറഞ്ഞാൽ ശശികല എന്നെയൊന്നറസ്റ്റ് ചെയ്ത് തരൂ എന്ന നിലപാടിൽ നടക്കുന്നയാളാണ്. അറസ്റ്റ് ചെയ്ത് കിട്ടീട്ട് വേണം അവർക്ക് നാട്ടിൽ അതിന്റെ പേരിൽ കുഴപ്പമുണ്ടാക്കാൻ.'' അക്ബറിനെ അറസ്റ്റ് ചെയ്തപ്പോൾ ശശികലയെ പിടിക്കാത്തതിന്റെ കാരണം ന്യായീകരിക്കവേ അൻവർ പറഞ്ഞു. ആർ.എസ്.എസ് പരമാധികാരി മോഹൻ ഭഗവതിനെ ദേശീയ പതാക ഉയർത്തിയ പ്രശ്‌നത്തിൽ അറസ്റ്റ് ചെയ്യാതിരുന്നതിന്റെ കാരണവും ഇതുതന്നെ. അതിന്റെ പേരിൽ അവർ കുഴപ്പമുണ്ടാക്കും. മതന്യൂനപക്ഷങ്ങളെ ആക്രമിക്കും. സലാഹുദ്ദീൻ ഒവൈസിയുടെ റോളാണിപ്പോൾ ചിലയാളുകൾ കേരളത്തിൽ സ്വീകരിക്കുന്നത്. ഇതപകടമാണ്- അൻവറിന്റെ നിലപാട് പ്രഖ്യാപനം തുടർന്നു. ത്രിപുരയിൽ സി.പി.എം തോറ്റതല്ലെന്ന പക്ഷക്കാരനാണ് അൻവറും. തോൽപ്പിച്ചതാണ്, തോൽപ്പിച്ചത്.
കമ്യൂണിസവുമായി ബന്ധപ്പെട്ട് ഒരു പ്രത്യേക ചർച്ച സംഘടിപ്പിക്കുകയാണെങ്കിൽ എത്രമണിക്കൂർ വേണമെങ്കിലും ക്ലാസെടുക്കാനും പ്രസംഗിക്കാനും തയ്യാറുള്ളയാളാണ് ലീഗംഗം അഡ്വ.കെ.എൻഎ ഖാദർ. അതിനുളള തന്റെ യോഗ്യതകളെല്ലാം കമ്യൂണിസ്റ്റ് പൂർവ്വാശ്രമം ഓർമ്മിപ്പിച്ചു കൊണ്ട് ഖാദർ വീണ്ടും വിവരിച്ചു. കമ്യൂണിസത്തിന്റെയും, തന്റെയും യൗവ്വനകാലത്ത് ലെനിന്റെ നാട്ടിൽ പോയി ആദരമർപ്പിച്ചയാളാണ് ഖാദർ. അങ്ങിനെയുള്ള തന്നോട് ലെനിന്റെ കാര്യമൊന്നും ആരും പറയേണ്ട.
കമ്യൂണിസത്തിന്റെ മഹത്വം പറയുന്ന ആളുകളോട് ഖാദർ ഒരു ചോദ്യം ചോദിച്ചു- അല്ല സഖാക്കളെ ആളുകളൊക്കെയെന്താണ് തൊഴിൽ തേടി ഗൾഫ് നാട്ടിലും, അമേരിക്കയിലുമൊക്കെമാത്രം പോകുന്നത്. അവരാരുമെന്താണ് ക്യൂബയും മറ്റും തെരഞ്ഞെടുക്കാത്തത്. പിണറായിയും സംഘവുമൊക്കെ പിരിവിന് പോകുന്നതും ഗൾഫിൽ തന്നെ. എന്താ ക്യൂബയിലേക്ക് പിരിവിന് പോകാത്തത്? കമ്യൂണിസ്റ്റ് നാട്ടിൽ പോയാൽ നമ്മുടെ കൈയ്യിലുള്ളത് അവരങ്ങ് വാങ്ങും, ഇങ്ങോട്ടൊന്നും കിട്ടില്ല. പരമദാരിദ്ര്യമാണവിടെയൊക്കെ.
മരണം വരെ പ്രസിഡന്റായിരിക്കാനായി ചൈനയുടെ ഭരണാധികാരി ഭരണഘടന മാറ്റിയെഴുതിക്കഴിഞ്ഞു. രണ്ട് പേരുടെ എതിർപ്പോടെയാണത്രെ തീരുമാനം, ആ എതിർത്ത പാവങ്ങൾ ഇപ്പോൾ ജീവിച്ചിരിക്കുന്നുണ്ടോ എന്നാർക്കറിയാം. കമ്യൂണിസ്റ്റ് നാടുകളിൽ സ്റ്റേറ്റുകൾ കൊഴിഞ്ഞു പോവുകയല്ല, ജനാധിപത്യം ഘനീഭവിക്കയാണ്. ക്യൂബയിലെയും, കൊറിയയിലെയും മറ്റും കമ്യൂണിസ്റ്റ് കുടുംബാധിപത്യത്തെപ്പറ്റി പറഞ്ഞ ഖാദറിനെ നോക്കി സി.പി.എം-സി.പി.ഐ അംഗങ്ങൾ രോഷം കൊണ്ടു. പിതാവിൽ നിന്ന് പുത്രനിലേക്ക് അധികാരം മാറുന്ന ലീഗിലല്ലേ ഇപ്പോഴും ഖാദർ എന്ന ചോദ്യം കൊണ്ടാണ് അവർ പ്രതിരോധിക്കാൻ ശ്രമിച്ചത്. സി.പി.ഐയിലെ മുഹമ്മദ് മുഹ്‌സിൻ ഖാദറിന്റെ നിലപാടിനെ പാണക്കാട് കുടുംബത്തിനെതിരായ നീക്കമായാണ് നിരീക്ഷിച്ചത്. ലീഗിലെ കുടുംബാധിപത്യത്തെ എതിർക്കാനാണ് ഈ വിധത്തിൽ പറയുന്നത്. നേതൃത്വം പിടിച്ചെടുക്കാനുള്ള ലക്ഷ്യവും കാണും.
പഠിച്ച കമ്യൂണിസ്റ്റ് പാഠാവലിയെല്ലാം വെച്ച് ഖാദർ മറുപക്ഷത്തെ നോക്കി ചോദ്യങ്ങളും ഉയർത്തുന്നുണ്ടായിരുന്നു. ''നിഷേധത്തിന്റെ നിഷേധം പഠിച്ചിട്ടുണ്ടോ...? '' കമ്യൂണിസ്റ്റ് ബെഞ്ചുകളോട് ഖാദറിന്റെ ചോദ്യം തുടർന്നു. ഖാദർ ഒന്നും പഠിച്ചിട്ടില്ലെന്ന് പറയാനായിരുന്നു സി.പി.എമ്മിൽ ഇത്തിരി പ്രത്യയ ശാസ്ത്ര വിദ്യാഭ്യാസമുള്ള എം.സ്വരാജിന്റെ ശ്രമം. ഖാദറും മന്ത്രി ജി. സുധാകരനും തമ്മിൽ പ്രത്യയശാസ്ത്ര വിദ്യാഭ്യാസത്തിന്റെ അന്തർധാരനിലവിലുണ്ടെന്ന് തോന്നുന്നു. അതുകൊണ്ടാകാം സുധാകരനെ ഖാദർ ആദരപൂർവ്വം മാത്രം കാണുന്നത്.
കോൺഗ്രസിലെ പി.ടി തോമസ്, 46 കൊല്ലം മുമ്പ് നടന്ന തലശ്ശേരി കലാപവുമായി ബന്ധപ്പെട്ട ചില രേഖകളുമായാണ് എത്തിയത്. കുഞ്ഞിരാമൻ എന്ന സി.പി.എംകാരൻ അന്ന് മരിച്ചത് പള്ളിക്ക് കാവൽ നിന്നതിന്റെ പേരിലായിരുന്നുവെന്ന സി.പി.എം പ്രചാരണത്തിന്റെ തിരുത്തായിരുന്നു തോമസിന്റെ ലക്ഷ്യം. പള്ളിക്ക് കാവൽ നിന്നപ്പോഴല്ല കുഞ്ഞിരാമൻ മരിച്ചത്. കള്ളുഷാപ്പിൽ വെച്ചുണ്ടായ തർക്കത്തിന്റെ ബാക്കിപത്രമാണ് ആ കൊല. 1972 ഡിസംബർ 28 മുതൽ 31 വരെയായിരുന്നു തലശ്ശേരി കലാപം. കുഞ്ഞിരാമൻ മരിക്കുന്നത് ജനുവരി 5നും. മാത്രവുമല്ല, തൊട്ടടുത്ത ദിവസം പിണറായി വിജയൻ നിയമസഭയിൽ നടത്തിയ പ്രസംഗത്തിൽ കുഞ്ഞിരാമന്റെ കാര്യം പറയുന്നേ ഇല്ല. അപ്പോൾ എവിടെ നിന്നുവന്നു ഈ കുഞ്ഞിരാമൻ കഥ? സി.പി.എം ബെഞ്ചുകൾ തിളച്ചു മറിയവെ പി.ടി ചോദ്യം തുടർന്നു. ഇന്ത്യയിൽ മുസ്‌ലിം വിരുദ്ധ രാഷ്ട്രീയത്തിന് പരസ്യമായി അടിത്തറയിട്ടത് ഇം.എം.എസാണ്. അദ്ദേഹത്തിന്റെ ശരീഅത്ത് വിരുദ്ധ നീക്കങ്ങളാണ് ബി.ജെ.പിക്ക് വളമായത്.
ചർച്ചക്ക് മറുപടി പറഞ്ഞ മുഖ്യമന്ത്രി പിണറായി വിജയൻ കുഞ്ഞിരാമന് വേണ്ടി രംഗത്തെത്തി. തലശ്ശേരി മെരുവമ്പായി പള്ളി ആക്രമിക്കാൻ വന്ന ആർ.എസ്.എസ്‌കാരെ തടഞ്ഞവരുടെ സംഘത്തിലുണ്ടായിരുന്നയാളാണ് കുഞ്ഞിരാമൻ. തടഞ്ഞുവെച്ചപ്പോൾ ഞങ്ങളുടെ മൃതദേഹം ചവിട്ടി മാത്രമേ നിങ്ങൾക്ക് പള്ളി തകർക്കാൻ പോകാൻ പറ്റൂ എന്ന് കുഞ്ഞിരാമനും സംഘവും ആർ.എസ്.എസ്‌കാരെ താക്കീത് ചെയ്തു. അവർ എണ്ണത്തിൽ കുറവായിരുന്നതിനാൽ തിരിച്ചുപോയി. പക്ഷെ രാവിലെ കുഞ്ഞിരാമൻ വീട്ടിലേക്ക് പോകുന്ന വഴിയിൽ പതിയിരുന്ന് ആർ.എസ്.എസുകാർ കൊല്ലുകയായിരുന്നു.
എന്തുകൊണ്ട് അടുത്തദിവസം നിയമസഭയിൽ നടത്തിയ പ്രസംഗത്തിൽ താങ്കൾ ഇതു പറഞ്ഞില്ലെന്ന ചോദ്യത്തിന് മുഖ്യമന്ത്രി വിശദീകരണമൊന്നും നൽകിയില്ല.
ചർച്ചക്ക് മറുപടി പറയാനെഴുന്നേറ്റ മന്ത്രി കെ.ടി ജലീലും ലീഗംഗങ്ങളും തമ്മിൽ ഉടനീളം പൊരിഞ്ഞ പോര് തന്നെയായിരുന്നു.
കൊലപാതകത്തെ എതിർക്കുന്ന ലീഗുകാർ 44 പുണ്യമാക്കപ്പെട്ട കൊലകൾ നടത്തിയില്ലെ? എന്ന ചോദ്യത്തോടെ തുടങ്ങിയ ജലീലിന്റെ വാക്കുകൾ പ്രതിപക്ഷ നിരയെ ഇളക്കി മറിച്ചു. നാൽപ്പത്തി നാലോ, ലീഗോ അതെവിടെ എന്നായി ലീഗ് ബെഞ്ചുകൾ. ചില കൊലപാതകങ്ങൾ ജലീൽ വിവരിച്ചപ്പോൾ അത് പള്ളിത്തർക്കത്തിന്റെ പേരിൽ നടന്നതല്ലെ, എന്ന ലീഗംഗങ്ങളുടെ വാക്കുകൾ ജലീലിനെ കൂടുതൽ ക്ഷുഭിതനാക്കി. ''എ.പി. അബൂബക്കർ മുസ്‌ല്യാരുടെ അനുയായികളായിപ്പോയി എന്ന ഒരൊറ്റ കുറ്റമേ സർ, കൊല്ലപ്പെട്ടവർ ചെയ്തിട്ടുള്ളൂ. കൊന്നവരുടെ മയ്യത്തുകളൊക്കെ നിങ്ങൾ കൊണ്ടുപോയി തിന്നോ? എത്രയെത്ര എസ്.എസ്.എഫുകാരെ നിങ്ങൾ കൊന്നു. നിങ്ങൾ ചെയ്യാത്തത് നിങ്ങൾ പറയരുത്, എന്നർഥം വരുന്ന വിശുദ്ധ ഖുർആൻ വചനം നിങ്ങൾക്കറിയില്ലെ ..'' പലകാലങ്ങളിലായി നടന്ന കൊലകൾ എടുത്തു പറഞ്ഞു കൊണ്ട് ജലീലിന്റെ ചോദ്യം. നടന്ന കൊലകളിൽ നല്ല പങ്ക് ജലീൽ ലീഗായിരുന്ന കാലത്തല്ലേ, അതിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുമോ എന്ന് മുൻ സഹപ്രവർത്തകരായ ഡോ. മുനീറിന്റെയും ഇബ്രാഹിം കുഞ്ഞിന്റെയും ചോദ്യം.
ലെനിൻ പ്രതിമ തകർത്തപ്പോൾ എന്തെ കമ്യൂണിസ്റ്റുകാർ പോയി തടഞ്ഞില്ല എന്ന് ചോദിച്ചതും, ബാബരി മസ്ജിദ് തകർത്തപ്പോൾ എന്തെ മുസ്‌ലിംകൾ അതുതടഞ്ഞില്ല എന്ന് ചോദിക്കുന്നതും സമാനമാണെന്ന് കെ.എം ഷാജിക്ക് ജലീലിന്റ മറുപടി.
എ.പി-ഇ.കെ തർക്കത്തിന്റെ പേരിൽ നടന്ന കൊലപാതകങ്ങളും സംഘട്ടനങ്ങളും ലീഗിന്റെ തലയിൽ വെച്ചു കെട്ടുന്നതിനെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അതിശക്തമായി എതിർത്തു.
കുടുംബശ്രീ എന്ന വനിതാ പ്രസ്ഥാനത്തിന്റെ ഉൽപ്പന്നങ്ങൾ യു.എ.ഇ മാർക്കറ്റിലെത്തിച്ച സർക്കാരിനെ അഭിനന്ദിക്കാൻ സി.പി.എമ്മിലെ ആയിഷാ പോറ്റിക്ക് വാക്കുകളില്ല. യു.ഡി.എഫ് ഭരണകാലത്ത് തദ്ദേശ വകുപ്പ് മൂന്നായി വിഭജിച്ചതിനാൽ കാര്യങ്ങൾ നടക്കുന്നതിൽ നേരിട്ട പ്രതിസന്ധി അംഗം എടുത്തു പറഞ്ഞിരുന്നു. പിന്നീട് പ്രസംഗിച്ച കോൺഗ്രസിലെ കെ.സി ജോസഫ് ഈ വാദത്തെ നേരിട്ടു. അന്ന് വകുപ്പ് കൈകാര്യം ചെയ്ത മന്ത്രിമാർ എല്ലാ മന്ത്രിസഭാ ദിനത്തിലും കൂട്ടായ ചർച്ചയിലൂടെ കാര്യങ്ങൾ തീരുമാനിച്ചിരുന്നു. ഇന്നിപ്പോൾ ഒന്നും നടക്കുന്നില്ല. കെ.ടി. ജലീലിന്റെ ഓഫീസിലെ പാർട്ടി ഫ്രാക്ഷനാണ് എല്ലാം നോക്കുന്നത്. മന്ത്രിക്ക് ഒരു കാര്യവും അറിയില്ല. ലൈഫ് പദ്ധതി പ്രകാരം പാവങ്ങൾക്ക് വീട് വെച്ചു കൊടുക്കാനുള്ള പദ്ധതി പ്രകാരം ഒരു വീട് പോലും നിർമ്മിക്കാനായിട്ടില്ല. ജലീലിന്റെ ഊർജസ്വലത വകുപ്പിന്റെ പ്രവർത്തനങ്ങളിൽ കാണാനില്ല. മന്ത്രിസഭയുടെ കാലാവധി തീരാൻ ഇനിയും മാസങ്ങളുണ്ടെന്നും വരും മാസങ്ങളിൽ എല്ലാം ശരിയാകും എന്ന ഉറച്ച വിശ്വാസക്കാരിയാണ് ഗീതാ ഗോപി. കെ.സി ജോസഫ് പക്ഷെ ജലീലിന്റെ പിന്നാലെയുണ്ടായിരുന്നു. ലൈഫ് പദ്ധതി പ്രകാരം ജലീലിന്റെ കാലത്ത് എത്രപേർക്ക് വീട് കൊടുത്തു. മന്ത്രി ജലീലിന്റെ മറുപടി ദീർഘമായിരുന്നുവെങ്കിലും ലൈഫ് പദ്ധതി വീടിന്റെ കാര്യം മാത്രം പറഞ്ഞില്ല.
കാര്യങ്ങളിപ്പോൾ എൽ.ഡി.എഫ് പോകും എല്ലാം ശരിയാകും എന്ന് ആളുകൾ മാറ്റിപ്പറഞ്ഞു തുടങ്ങിയെന്നാണ് ലീഗിലെ പി.കെ. അബ്ദുറബ്ബ് പറയുന്നത്.
ഡോ.എൻ. ജയരാജ്, പി.സി ജോർജ്, കെ. ബാബു, ഐ.ബി. സതീഷ്, എ.പി. അനിൽ കുമാർ, ചിറ്റയം ഗോപകുമാർ, അഡ്വ. ബി.സത്യൻ എന്നിവരും നഗരവികസനം, പഞ്ചായത്ത്, ഗ്രാമവികസനം എന്നീ വകുപ്പുകളുമായി ബന്ധപ്പെട്ട ചർച്ചയിൽ പങ്കെടുത്തു.
കേരളത്തിൽ ഏറ്റവുമധികം അന്യ സംസ്ഥാന തൊഴിലാളികൾ ജോലി ചെയ്യുന്ന പെരുമ്പാവൂർ മേഖലയുടെ പ്രതിനിധിയാണ് കോൺഗ്രസ് അംഗം എൽദോസ് കുന്നപ്പള്ളി. ഈ വിഭാഗം തൊഴിലാളികളില്ലാതായാൽ കേരളം വരുംകാലം വലിയ തോതിൽ ആൾക്ഷാമം നേരിടുമെന്നാണ് കുന്നപ്പള്ളി പറയുന്നത്.
കാരണം ജനസംഖ്യാ നിയന്ത്രണം ഏറ്റവും വ്യവസ്ഥാപിതമായി നടപ്പാകുന്ന പ്രദേശമാണ് കേരളം എന്നതുതന്നെ. മറ്റ് നാട്ടിൽനിന്ന് വരുന്ന തൊഴിലാളികളില്ലെങ്കിൽ കേരളം നിശ്ചലമാകും. ഇവരുടെ കാര്യത്തിൽ പ്രത്യേകശ്രദ്ധ പതിക്കാനുള്ള പ്രധാന തടസ്സം അവരുടെ ശരിയായ കണക്ക് ലഭ്യമല്ലാത്തതാണെന്ന് മന്ത്രി ടി.പി രാമകൃഷ്ണൻ പറയുന്നത്. എല്ലാ തൊഴിലാളി സംഘടനകളും അതിനായി പ്രവർത്തിക്കേണ്ടതാണ്. കാസർകോട് ജില്ലയിൽ കഴിഞ്ഞ ദിവസം നടന്ന കൊലപാതക വിഷയം സബ്മിഷനായി അവതരിപ്പിച്ച കോൺഗ്രസിലെ കെ.സി ജോസഫ് മുഖ്യമന്ത്രി പിണറായി വിജയനോട് ഒരു കാര്യം പറഞ്ഞു. 'അങ്ങ് വിചാരിച്ചാൽ മാത്രമേ കേരളത്തിൽ ഇനി രാഷ്ട്രീയ കൊലപാതകങ്ങൾ ഇല്ലാതാക്കാൻ കഴിയൂ. അങ്ങത് വിചാരിക്കണം' ചീമേനിയിലെ നാലിലക്കണ്ടം ഗവ.യു.പി സ്‌കൂളിലെ അധ്യാപകന്റെ മരണത്തിൽ രാഷ്ട്രീയമില്ലെന്നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്റെ മറുപടി. കുടുംബ പ്രശ്‌നമാണ് കൊലക്ക് കാരണം.