യു.പിയില്‍ മുഖ്യമന്ത്രി സ്ഥാനത്തേക്ക് 15 വര്‍ഷത്തിനിടെ ആദ്യമായി ഒരു നിയമസഭാംഗം

ലഖ്‌നൗ- ഒന്നര പതിറ്റാണ്ടിനിടെ ഇതാദ്യമായാണ് നിയമസഭാ തെരഞ്ഞെടുപ്പില്‍ വിജയിച്ച ഒരംഗം ഉത്തര്‍ പ്രദേശില്‍ മുഖ്യമന്ത്രി സ്ഥാനത്തേക്ക് നീങ്ങുന്നത്.
2017ല്‍ യോഗി ആദിത്യനാഥ് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയാകുമ്പോള്‍ അദ്ദേഹം അഞ്ച് തവണ ലോക്‌സഭാ എം.പിയായിരുന്നു. പിന്നീട് സംസ്ഥാന നിയമസഭയുടെ ഉപരിസഭയായ ലെജിസ്ലേറ്റീവ് കൗണ്‍സിലിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. അദ്ദേഹത്തിന്റെ മുന്‍ഗാമിയായ സമാജ്‌വാദി പാര്‍ട്ടിയുടെ അഖിലേഷ് യാദവും മുഖ്യമന്ത്രിയായിരുന്നപ്പോള്‍ എംഎല്‍സി (ലെജിസ്ലേറ്റീവ് കൗണ്‍സില്‍ അംഗം) ആയിരുന്നു. ബഹുജന്‍ സമാജ് പാര്‍ട്ടി (ബിഎസ്പി) നേതാവ് മായാവതിയും അങ്ങനെ തന്നെ.

15 വര്‍ഷത്തിനിടെ ഇതാദ്യമായാണ് ഉത്തര്‍പ്രദേശില്‍ ഒരു എംഎല്‍എ (നിയമസഭ അംഗം) മുഖ്യമന്ത്രിയാകാന്‍ ഒരുങ്ങുന്നത്.
യോഗി ആദിത്യനാഥും അഖിലേഷ് യാദവും മുഖ്യമന്ത്രി സ്ഥാനാര്‍ഥികളായാണ് ഈ തെരഞ്ഞെടുപ്പില്‍ മത്സരിച്ചത്. ഭരണകക്ഷിയായ ബിജെപിയും സമാജ്‌വാദി പാര്‍ട്ടിയും തമ്മിലായിരുന്നു മുഖ്യ പോരാട്ടം.

സമാജ്‌വാദി പാര്‍ട്ടിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി ആയിരുന്നു അഖിലേഷ് യാദവ്. യുപി തെരഞ്ഞെടുപ്പില്‍ മോഡി- യോഗി ജോഡിക്കാണ് ബിജെപി വോട്ട് തേടിയതെങ്കിലും യോഗി ആദിത്യനാഥിനെ മുഖ്യമന്ത്രി മുഖമായി പാര്‍ട്ടി ഔദ്യോഗികമായി പ്രഖ്യാപിച്ചിരുന്നില്ല.

എല്ലാവിധ എതിര്‍പ്പുകളേയും അതിജീവിച്ച് പാര്‍ട്ടിയെ വിജയത്തിലെത്തിച്ച യോഗി  തന്നെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമെന്ന് ഉറപ്പാണ്.

 

Latest News