യുപിയില്‍ ബിജെപി വിയര്‍ക്കുന്നു; ഗോരഖ്പൂരിലും  ഫുല്‍പൂരിലും എസ്പി മുന്നില്‍

ലഖ്നൗ- ലോക്സഭാ ഉതെരഞ്ഞെടുപ്പ് നടന്ന യുപിയിലെ ഖൊരഗ്പൂര്‍, ഫുല്‍പൂര്‍ മണ്ഡലങ്ങളില്‍ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ ബിജെപിക്കു തിരിച്ചടിയായി സമാജ്വാദി പാര്‍ട്ടി(എസ്പി)യുടെ മുന്നേറ്റം. ഫുല്‍പൂരില്‍ തുടക്കം മുതല്‍ മുന്നിട്ടുനിന്ന എസ്പി ഇപ്പോള്‍ വ്യക്തമായ ലീഡ് നേടിക്കഴിഞ്ഞു. ഇവിടെ എസ്പി സ്ഥാനാര്‍ത്ഥി നാഗേന്ദ്ര സിങ് പട്ടേല്‍ 12,231 വോട്ടുകള്‍ക്കാണ് മുന്നിട്ടു നില്‍ക്കുന്നത്.  അതേസമയം ഗോരഖ്പൂരില്‍ ബിജെപിയെ 3000 വോട്ടുകള്‍ക്ക് പിന്നിലാക്കി എസ്പി മുന്നിലെത്തിയത് ബിജെപിയെ ഞെട്ടിച്ചിരിക്കുകയാണ്. എസ്പി സ്ഥാനാര്‍ത്ഥി പ്രവീണ്‍ കുമാര്‍ നിഷാദാണ് ഇവിടെ മുന്നിലെത്തിയിരിക്കുന്നത്. ബിജെപി പിന്നിലായതോടെ വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍ നിന്ന് മാധ്യമ പ്രവര്‍ത്തകരെ പുറത്താക്കിയതായി എസ്പി ആരോപിച്ചു. 
വോട്ടെണ്ണല്‍ പുരോഗതി ഗോരഖ്പൂര്‍ ജില്ലാ മജിസ്ട്രേറ്റ് രാജീവ് റോതെല നേരിട്ട് വിശദീകരികരിക്കുകയാണിപ്പോള്‍. ഓരോ റൗണ്ട് പൂര്‍ത്തിയാകുമ്പോഴും അദ്ദേഹം വിവരം മാധ്യമങ്ങള്‍ക്ക് നല്‍കിക്കൊണ്ടിരിക്കുകയാണ്.
വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍ നിന്ന് മാധ്യമപ്രവര്‍ത്തകരെ പുറത്താക്കിയത് എസ്പി നിയമസഭയില്‍ ഉന്നയിച്ചത് ബഹളത്തിനിടയാക്കി. ഇതോടെ സഭ തല്‍ക്കാലത്തേക്ക് നിര്‍ത്തിവെച്ചിരിക്കുകയാണ്. 


 

Latest News