തിരുവനന്തപുരം- ഒരു രാഷ്ട്രീയ പാർട്ടി നൽകുന്ന ഭിക്ഷയാണ് എതിർ രാഷ്ട്രീയ പാർട്ടിക്കാരുടെ ജീവൻ എന്ന് ആരെങ്കിലും കരുതുന്നുണ്ടെങ്കിൽ അവർ ജനാധിപത്യത്തിനും മാനവികതക്കും ഒരു വലിയ ഭീഷണിയാണെന്ന് കോൺഗ്രസ് വൈസ് പ്രസിഡന്റ് വി.ടി ബൽറാം. കെ. സുധാകരന്റെ ജീവിതം സി.പി.എമ്മിന്റെ ഭിക്ഷയാണ് എന്ന സി.പി.എം ജില്ലാ സെക്രട്ടറിയുടെ പ്രസ്താവനക്ക് മറുപടി നൽകുകയായിരുന്നു ബൽറാം.
കേരളം ഭരിക്കുന്ന രാഷ്ട്രീയ പാർട്ടിയുടെ ഏറെ പ്രധാനപ്പെട്ട ഒരു നേതാവാണ് തീവ്രവാദികൾ നാണിച്ചുപോവുന്ന മട്ടിൽ ഇങ്ങനെ പൊതുവേദിയിൽപ്പോലും പ്രസംഗിക്കുന്നത്. കെ.പി.സി.സി പ്രസിഡന്റും പാർലമെന്റ് അംഗവുമായ കെ. സുധാകരനെ ആക്രമിക്കാൻ സി.പി.എം അണികൾക്കുള്ള ഡോഗ് വിസിലാണ് ഇടുക്കി ജില്ലാ സെക്രട്ടറി വർഗീസിന്റെ ഈ ആഹ്വാനം. കാസർക്കോട്ട് കൃപേഷിന്റെയും ശരത് ലാലിന്റെയും ക്രൂരമായ ഇരട്ടക്കൊലപാതകങ്ങൾക്ക് ദിവസങ്ങൾക്ക് മുൻപും അവിടത്തെ ഉന്നത സി.പി.എം നേതാക്കൾ ഇതുപോലെ അവരുടെ പേരെടുത്ത് പറഞ്ഞുകൊണ്ടുള്ള കൊലവിളി പ്രസംഗങ്ങൾ നടത്തിയിരുന്നു. ഇത് നിയമവാഴ്ചക്കെതിരായ കലാപാഹ്വാനമാണ്. കേരളത്തിൽ ആഭ്യന്തര വകുപ്പ് എന്നൊന്നുണ്ടെങ്കിൽ ഇടുക്കി സിപിഎമ്മിലെ ഈ രണ്ടാം നമ്പർ ക്രിമിനലിനെതിരെ കേസെടുത്ത് നിയമനടപടികൾ സ്വീകരിക്കണമെന്നും ബൽറാം ആവശ്യപ്പെട്ടു.