Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ദേശീയ ആണവോർജ നയത്തിന്  സൗദി മന്ത്രിസഭയുടെ അംഗീകാരം

തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവിന്റെ അധ്യക്ഷതയിൽ റിയാദ് അൽ യെമാമ കൊട്ടാരത്തിൽ ചേർന്ന മന്ത്രിസഭാ യോഗം.

റിയാദ് - ദേശീയ ആണവോർജ നയത്തിന് സൗദി മന്ത്രിസഭയുടെ അംഗീകാരം. തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവിന്റെ അധ്യക്ഷതയിൽ അൽയെമാമ കൊട്ടാരത്തിൽ ഇന്നലെ ചേർന്ന മന്ത്രിസഭാ യോഗമാണ് ഊർജ, വ്യവസായ മന്ത്രിയും കിംഗ് അബ്ദുല്ല ആണവ, പുനരുപയോഗ ഊർജ സിറ്റി ഡയറക്ടർ ബോർഡ് ചെയർമാനുമായ എൻജിനീയർ ഖാലിദ് അൽഫാലിഹ് സമർപ്പിച്ച ശുപാർശ  അംഗീകരിച്ചത്. 
സൗദിയിൽ സമാധാനപരമായ ആവശ്യങ്ങൾക്ക് ആണവോർജം ഉപയോഗിക്കുന്നതിനായി അമേരിക്ക, ഫ്രാൻസ്, ചൈന, റഷ്യ, കൊറിയ തുടങ്ങിയ രാജ്യങ്ങളുമായി സൗദി  അറേബ്യ കരാറുകൾ ഒപ്പുവെച്ചിട്ടുണ്ട്. ഏതാനും വർഷങ്ങൾക്കുള്ളിൽ 16 ആണവ നിലയങ്ങൾ നിർമിക്കുന്നതിനാണ് പദ്ധതി. 
ഇക്കൂട്ടത്തിൽ പെട്ട ആദ്യത്തെ രണ്ടു ആണവ റിയാക്ടറുകൾ നിർമിക്കുന്നതിന് ഈ വർഷം കരാർ നൽകുമെന്ന് അധികൃതർ വെളിപ്പെടുത്തിയിട്ടുണ്ട്. 
ആണവ റിയാക്ടർ സാങ്കേതിക വിദ്യയിൽ പരിശീലനം നേടുന്നതിന് ഏതാനും സൗദി യുവ ശാസ്ത്രജ്ഞരെ ദക്ഷിണ കൊറിയയിലേക്ക് അയച്ചിട്ടുണ്ട്. 


അന്താരാഷ്ട്ര നിയമങ്ങളും കരാറുകളും അനുശാസിക്കുന്ന ചട്ടക്കൂടിൽ ഒതുങ്ങിയുള്ള ആണവോർജ പദ്ധതികൾ മാത്രമായിരിക്കും നടപ്പാക്കുകയെന്ന് ദേശീയ ആണവോർജ പദ്ധതി നയം വ്യക്തമാക്കുന്നു. ആണവോർജ പദ്ധതികൾ പ്രവർത്തിപ്പിക്കുന്നതിൽ സുതാര്യത പാലിക്കുന്നതിന് രാജ്യം പൂർണമായും പ്രതിജ്ഞാബദ്ധമായിരിക്കും. ആണവോർജ സ്ഥാപനങ്ങളിൽ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കും. ആണവോർജ ഉൽപാദനത്തിനുള്ള അസംസ്‌കൃത വസ്തുക്കളായ ദേശീയ പ്രകൃതി വിഭവങ്ങൾ ഏറ്റവും മികച്ച നിലയിൽ പ്രയോജനപ്പെടുത്തും. റേഡിയോ ആക്ടീവ് മാലിന്യങ്ങൾ കൈകാര്യം ചെയ്യുന്നതിന് ആഗോള തലത്തിൽ നിലവിലുള്ള ഏറ്റവും മികച്ച മാനദണ്ഡങ്ങൾ അവലംബിക്കും. ആണവോർജ മേഖലയിൽ പ്രാദേശിക ഉള്ളടക്കം വികസിപ്പിച്ച് ഈ മേഖലയിൽ സുസ്ഥിരത കൈവരിക്കുമെന്നും ദേശീയ ആണവോർജ പദ്ധതി നയം വ്യക്തമാക്കുന്നു. 
ന്യൂക്ലിയർ, റേഡിയോളജിക്കൽ കൺട്രോൾ അതോറിറ്റി സ്ഥാപിക്കുന്നതിനും മന്ത്രിസഭ തീരുമാനിച്ചു. ആണവോർജ ഉൽപാദന മേഖലയിലുണ്ടാകുന്ന അപകടങ്ങളിലെ ഉത്തരവാദിത്തവുമായി ബന്ധപ്പെട്ട നിയമവും ആണവോർജ ഉപയോഗ നിരീക്ഷണ നിയമവും പഠിക്കുന്നതിന് ശൂറാ കൗൺസിലിന് കൈമാറാനും മന്ത്രിസഭ തീരുമാനിച്ചു. 
ഫിലിപ്പൈൻസുമായി കഴിഞ്ഞ വർഷം റിയാദിൽ വെച്ച് ഒപ്പുവെച്ച റിക്രൂട്ട്‌മെന്റ് കരാറും എത്യോപ്യയുമായി കഴിഞ്ഞ വർഷം ജിദ്ദയിൽ വെച്ച് ഒപ്പുവെച്ച റിക്രൂട്ട്‌മെന്റ് കരാറും മന്ത്രിസഭ അംഗീകരിച്ചു. 

 

Latest News