കൊല്‍ക്കത്ത- പശ്ചിമ ബംഗാള്‍ നിയമസഭയില്‍ ബജറ്റ് സമ്മേളനത്തിന്റെ ആദ്യ ദിവസം ഗവര്‍ണര്‍ ജഗ്ദീപ് ധന്‍ഖറിനെ തൃണമൂല്‍ കോണ്‍ഗ്രസ് (ടിഎംസി) നേതാക്കള്‍ മര്‍ദിച്ചതായി പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരി ആരോപിച്ചു.
സഭയ്ക്കുള്ളില്‍ നടന്നത് എല്ലാവരും കണ്ടതാണ്. ഗവര്‍ണര്‍ ജഗ്ദീപ് ധന്‍ഖറിനെ തൃണമൂല്‍ നേതാക്കള്‍ കായികമായി ആക്രമിക്കുകയായിരുന്നു. ഉചിതമായ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഗവര്‍ണറെ കണ്ടുവെന്നും ആവശ്യമെങ്കില്‍ കേന്ദ്ര സര്‍ക്കാരുമായി ആലോചിക്കുമെന്നും ബി.ജെ.പി നേതാവ് സുവേന്ദു അധികാരി പറഞ്ഞു.
സംസ്ഥാനത്ത് തദ്ദേശ തെരഞ്ഞെടുപ്പില്‍ നടന്ന അക്രമങ്ങളില്‍ ബി.ജെ.പി എം.എല്‍.എമാര്‍ നടത്തിയ പ്രതിഷേധം കാരണം ഗവര്‍ണര്‍ ധന്‍ഖര്‍ പ്രസംഗിക്കാന്‍ കഴിഞ്ഞിരുന്നില്ല. ഉദ്ഘാടന പ്രസംഗം മേശപ്പുറത്ത് വെക്കാന്‍ അദ്ദേഹം നിര്‍ബന്ധിതനായിരുന്നു.
ഉച്ചയ്ക്ക് രണ്ട് മണിക്ക് ഉദ്ഘാടന പ്രസംഗം നടത്താന്‍ നിയമസഭയിലെത്തിയ ഗവര്‍ണര്‍ക്ക് അതിന് കഴിഞ്ഞിരുന്നില്ല.
നടപടികള്‍ തുടങ്ങാന്‍ അനുവദിക്കണമെന്ന് ഗവര്‍ണര്‍ ബി.ജെ.പി എംഎല്‍എമാരോട് അഭ്യര്‍ഥിച്ചുവെങ്കിലും ജയ് ശ്രീറാം, ഭാരത് മാതാ കീ ജയ് മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിയ അവര്‍ വഴങ്ങിയിരുന്നില്ല.
ഗവര്‍ണര്‍ സഭ വിട്ടുപോകാനിരിക്കെ, മുഖ്യമന്ത്രി മമതാ ബാനര്‍ജി ഉള്‍പ്പെടെയുള്ള ഭരണകക്ഷി അംഗങ്ങള്‍ അദ്ദേഹത്തോട് നില്‍ക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. ധന്‍ഖര്‍ വീണ്ടും ബിജെപി അംഗങ്ങളോട് ശാന്തരാകാന്‍ ആവശ്യപ്പെട്ടെങ്കിലും വെറുതെയായി.
ഉച്ചയ്ക്ക് 2.26 മുതല്‍ ടി.എം.സി അംഗങ്ങള്‍ ബിജെപി വിരുദ്ധ മുദ്രാവാക്യങ്ങള്‍ മുഴക്കി. ഈ സമയത്ത് ഗവര്‍ണറെ ശാരീരികമായി ആക്രമിച്ചുവെന്നാണ് പ്രതിപക്ഷ നേതാവിന്റെ ആരോപണം.