പരിയാരം- നാടിനും ജനങ്ങൾക്കും തണലാവുന്ന വിധം സേവനോൻമുഖ ജനകീയ സേനയാക്കി കേരളാ പോലീസിനെ കൂടുതൽ മെച്ചപ്പെടുത്തുകയാണ് സംസ്ഥാന സർക്കാറിന്റെ ലക്ഷ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പരിയാരത്ത് 1.81 കോടി രൂപാ ചെലവിൽ നിർമിച്ച പോലീസ് സ്റ്റേഷൻ കെട്ടിടം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.വി. ഗോവിന്ദൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. നവകേരള സൃഷ്ടിക്ക് ആഭ്യന്തര സുരക്ഷ അത്യന്താപേക്ഷിതമാണെന്നും അതിനുതകുന്ന വിധത്തിൽ കേരളാ പോലീസ് മാറിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. പോലീസ് സ്റ്റേഷൻ കെട്ടിടം സംബന്ധിച്ച് നാളിതുവരെയുള്ള സങ്കൽപങ്ങളെ മാറ്റിമറിക്കുന്നതാണ് പരിയാരം പോലീസ് സ്റ്റേഷനെന്നും അദ്ദേഹം വ്യക്തമാക്കി.
എം.വിജിൽ എം.എൽ.എ മുഖ്യ പ്രഭാഷണം നടത്തി. രാജ് മോഹൻ ഉണ്ണിത്താൻ എം.പി വിശിഷ്ടാതിഥിയായി. സംസ്ഥാന പോലീസ് മേധാവി അനിൽ കാന്ത്, എ.ഡി.ജി.പി വിജയ് സാക്കറെ, റൂറൽ ജില്ലാ പോലീസ് മേധാവി പി.ബി. രാജീവ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ, കടന്നപ്പള്ളി-പാണപ്പുഴ പഞ്ചായത്ത് പ്രസിഡന്റ് ടി. സുലജ, മുൻ എം.പി. കെ.കെ. രാഗേഷ്, മുൻ എം.എൽ.എ ടി.വി. രാജേഷ് വാർഡംഗം വി.എ. കോമളവല്ലി, കെ.പി.ഒ.എ ജോയിൻ സെക്രട്ടറി രമേശൻ വെള്ളോറ, കെ.പി.എ സെക്രട്ടറി എ. പ്രിയേഷ് തുടങ്ങിയവർ പങ്കെടുത്തു.
21 പോലീസ് സ്റ്റേഷൻ മന്ദിരങ്ങളുടെ ഉദ്ഘാടനവും 14 മന്ദിരങ്ങളുടെ ശിലാസ്ഥാപനവും കണ്ണൂർ പരിയാരം പോലീസ് സ്റ്റേഷനിൽനിന്നും ഓൺലൈനായി മുഖ്യമന്ത്രി പിണറായി നിർവഹിക്കുമ്പോൾ സംസ്ഥാനത്തെ വിവിധ വേദികളിൽ പോലീസ് സൂപ്രണ്ട് ടെലികമ്യൂണിക്കേഷൻസിന്റെ നേതൃത്വത്തിലുള്ള പോലീസ് വിഭാഗമാണ് സാങ്കേതിക സംവിധാനമൊരുക്കിയത്.