സര്‍ക്കാര്‍ ഉദ്യോഗസ്ഥരോട് കണക്ക് ചോദിക്കാനുണ്ട്; അബ്ബാസ് അന്‍സാരിക്കെതിരെ അന്വേഷണം

മൗ- സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ നടത്തിയ പ്രസ്താവനയുടെ പേരില്‍ അബ്ബാസ് അന്‍സാരിക്കെതിരെ അന്വേഷണം. തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ നടത്തിയ വിവാദ പ്രസ്താവന നടത്തിയ അബ്ബാസ് അന്‍സാരിക്കെതിരെ അന്വേഷണം നടത്താന്‍ ഉത്തര്‍ പ്രദേശിലെ അഡീഷണല്‍ ഡയരക്ടര്‍ ജനറലാണ് ഉത്തരവിട്ടത്. ജയിലില്‍ കഴിയുന്ന മുക്താര്‍ അന്‍സാരിയുടെ മകനാണ് അബ്ബാസ് അന്‍സാരി.
യു.പിയില്‍ സമാജ് വാദി പാര്‍ട്ടി സഖ്യം അധികാരത്തിലേറിയാല്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ ആറു മാസത്തേക്ക് സ്ഥലംമാറ്റരുതെന്നും അവരോട് കണക്ക് ചോദിക്കാനുണ്ടെന്നും അഖിലേഷ് യാദവിനോട് പറഞ്ഞിട്ടുണ്ടെന്ന പ്രസ്താവനയാണ് വിവാദമായത്.
പ്രസംഗത്തിന്റെ വീഡിയോ പരിശോധിച്ച ശേഷം എ.ഡി.ജി കുമാര്‍ സ്വമേധയാ നടപടി സ്വീകരിക്കുകയായിരുന്നു.
മൗ സദര്‍ മണ്ഡലത്തില്‍ സ്ഥാനാര്‍ഥിയാണ് അബ്ബാസ് അന്‍സാരി. എസ്.പിയുടെ സഖ്യകക്ഷിയായ ഭാരതീയ സമാജ് പാര്‍ട്ടി (എസ്.ബി.എസ്.പിയാണ്) സ്ഥാനാര്‍ഥിയായാണ് മത്സരിക്കുന്നത്. ഏഴാം ഘട്ടത്തില്‍ മാര്‍ച്ച് ഏഴിനാണ് ഇവിടെ വോട്ടെടുപ്പ്.

 

Latest News