Sorry, you need to enable JavaScript to visit this website.

മഹാരാഷ്ട്ര സര്‍ക്കാര്‍ മുട്ടുമടക്കി;  കര്‍ഷക സമരം വിജയിച്ചു

മുംബൈ- വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് കാതങ്ങള്‍ നടന്നു താണ്ടി പ്രതിഷേധവുമായി മുംബൈ നഗരത്തിലെത്തിയ പതിനായിരക്കണക്കിന് കര്‍ഷകരുടെ എല്ലാ ആവശ്യങ്ങളും മഹാരാഷ്ട്ര സര്‍ക്കാര്‍ അംഗീകരിച്ചു. ഇതോടെ സമരം അവസാനിപ്പിച്ചതായി കര്‍ഷക നേതാക്കള്‍ അറിയിച്ചു. 
മുഖ്യമന്ത്രി ദേവേന്ദ്ര ഫഡനാവിസുമായി കര്‍ഷക നേതാക്കള്‍ നടത്തിയ ചര്‍ച്ചയിലാണു ആവശ്യങ്ങള്‍ അംഗീകരിക്കാന്‍ തീരുമാനമാനമായത്. കര്‍ഷകരുടെ ആവശ്യങ്ങള്‍ അംഗീകരിച്ചതായി രേഖാമൂലം ഉറപ്പ് നല്‍കിയിട്ടുണ്ടെന്ന് മന്ത്രി ചന്ദ്രകാന്ത് പാട്ടീല്‍ പറഞ്ഞു. ആവശ്യങ്ങള്‍ നടപ്പിലാക്കാന്‍ ആറംഗ സമിതിയെയും നിയോഗിച്ചു. തുടര്‍ നടപടികള്‍ ചീഫ് സെക്രട്ടറി കൈക്കൊള്ളുമെന്ന് മുഖ്യമന്ത്രി ഫഡ്‌നാവിസ് വ്യക്തമാക്കി. വായ്പകള്‍ എഴുതിത്തള്ളുക, താങ്ങുവില ഉറപ്പാക്കുക തുടങ്ങിയ പരമിതമായ ആവശ്യങ്ങള്‍ ഉന്നയിച്ച് അരലക്ഷത്തോളം കര്‍ഷകരാണ് പ്രതിഷേധ സമരവുമായി 180 കിലോമീറ്റര്‍ കാല്‍നടയായി ആറു ദിവസം നടന്ന് നാസിക്കില്‍നിന്ന് മുംബൈയിലെത്തിയത്. 
സിപിഎമ്മിന്റെ കര്‍ഷകത്തൊഴിലാളി സംഘടനയായ ഓള്‍ ഇന്ത്യ കിസാന്‍ സഭയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. സമരത്തിന് കരുത്തു പകരാന്‍ ആദിവാസികളായ പതിനായിരക്കണക്കിന് കര്‍ഷകരാണ് ലോങ്മാര്‍ച്ചില്‍ അണിനിരന്നത്. ബലപ്രയോഗത്തിലൂടെ കൃഷി ഭൂമി തട്ടിയെടുക്കുന്നത് സര്‍ക്കാര്‍ അവസാനിപ്പിക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടിരുന്നു.

കര്‍ഷകരുടെ ആവശ്യങ്ങള്‍ക്ക് പിന്തുണയുമായി കോണ്‍ഗ്രസ്, എന്‍സിപി, ശിവ സേന, രാജ് താക്കറെയുടെ മഹാരാഷ്ട്ര നവനിര്‍മ്മാണ്‍ സേന എന്നീ പാര്‍ട്ടികളും രംഗത്തുണ്ടായിരുന്നു.
 

Latest News