പുരവഞ്ചി ടൂറിസത്തിനു ശേഷം സംസ്ഥാനത്തെ വിനോദ സഞ്ചാര മേഖലക്ക് നവ്യാനുഭവമായി കാരവൻ പാർക്ക്. ഇനിയും അറിയപ്പെടാത്ത വിനോദ സഞ്ചാര കേന്ദ്രങ്ങൾ കശ്മീരിന്റെ മലയാളം പതിപ്പായ കേരളത്തിലുണ്ട്. ഇവിടങ്ങളിലേക്ക് സഞ്ചാരികളെ എത്തിക്കുകയും കോവിഡാനന്തര ടൂറിസത്തിന് പുത്തൻ ഉണർവ് പകരുകയുമാണ് കാരവൻ ടൂറിസത്തിന്റെ ലക്ഷ്യം. കാണാക്കാഴ്ചകളിലേക്ക് മിഴി തുറക്കുന്ന കാരവൻ ടൂറിസം സാമ്പത്തിക മേഖലക്കും ഉത്തേജനം പകരും. വൻ മുതൽമുടക്കുകൾ ആവശ്യമില്ലാതെ പ്രകൃതിദത്ത ദൃശ്യാനുഭവത്തിന്റെ വിനിയോഗം സാധ്യമാകും. കഴിഞ്ഞ ദിവസം വാഗമണിൽ സംസ്ഥാനത്തെ ആദ്യ കാരവൻ പാർക്കിന്റെ ഉദ്ഘാടനം ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ് നിർവഹിച്ചു.
സംസ്ഥാനത്ത് 353 കാരവനുകളും 120 കാരവൻ പാർക്കും ഉടൻ സജ്ജമാകും.സിട്രിൻ ഹോസ്പിറ്റാലിറ്റി വെഴ്സ് ലിമിറ്റഡിന്റെ അഥർക് ഹോട്ടൽസ് ആൻഡ് റിസോർട്ടാണ് വാഗമണിലെ കാരവൻ മെഡോസ് പാർക്ക് ആരംഭിച്ചിരിക്കുന്നത്. കാരവൻ വിനോദ സഞ്ചാരം തുടങ്ങാൻ വിവിധ വ്യക്തികളും സ്ഥാപനങ്ങളും താൽപര്യം പ്രകടിപ്പിച്ചിട്ടുണ്ട്. രണ്ട് ലക്ഷം മുതൽ ഏഴര ലക്ഷം വരെയുളള സബ്സിഡിയും മോട്ടോർ വാഹന വകുപ്പിന്റെ ഇളവുകളും സംരംഭകർക്ക് പ്രതീക്ഷ പകരുന്നു.
ആദ്യപടിയെന്നോണം രണ്ട് കാരവനുകൾക്ക് പാർക്ക് ചെയ്യാവുന്ന സൗകര്യങ്ങളാണ് വാഗമണിൽ ഒരുക്കിയിട്ടുള്ളത്. ഭാവിയിൽ എട്ട് കാരവനുകൾ വരെ ഇവിടെ ഉൾക്കൊള്ളാനാകും. ബെൻസിന്റെ നാല് പേർക്ക് സഞ്ചരിക്കാവുന്ന കാരവനുമുണ്ട്. കാരവാനിൽ ചുറ്റി സമീപപ്രദേശങ്ങൾ ആസ്വദിക്കാനും പുതിയ വിനോദ സഞ്ചാര രീതി അനുഭവിച്ചറിയാനും സാധിക്കും.
നാല് സോഫ, ടി.വി, മെക്രോവേവ് അവൻ, ഇൻഡക്ഷൻ അടുപ്പ്, കബോർഡുകൾ, ജനറേറ്റർ സംവിധാനം, ഫ്രിഡ്ജ്, ഹീറ്റർ സംവിധാനത്തോടു കൂടിയ കുളിമുറി, കിടക്കാനുള്ള ബെർത്തുകൾ എന്നിവ കാരവനിലുണ്ടാകും.
ഗ്രില്ലിംഗ് സംവിധാനത്തോടെയുള്ള റസ്റ്റോറന്റ് സംവിധാനം, സ്വകാര്യ വിശ്രമ കേന്ദ്രം, ഹൗസ്‌കീ പിംഗ് സംവിധാനം, 24 മണിക്കൂറും ലഭിക്കുന്ന വ്യക്തിഗത സേവനം, ക്യാമ്പ് ഫയർ എന്നിവ കാരവാൻ പാർക്കിൽ ഒരുക്കിയിട്ടുണ്ട്. രണ്ടോ അതിലധികമോ ആളുകൾക്ക് യാത്ര ചെയ്യാവുന്നതും ഹോട്ടലുകളില്ലാതെ രാത്രി തങ്ങാനും സാധിക്കുന്ന വാഹനങ്ങളാണ് കാരവനുകൾ. അടുക്കള, കിടക്ക, കുളിമുറി തുടങ്ങിയ സൗകര്യങ്ങൾ ഇതിന്റെ ഭാഗമാണ്. സലൃമഹമീtuൃശാെ.ീൃഴ എന്ന വെബ്‌സൈറ്റിൽ ബുക്ക് ചെയ്യാനുളള വിവരങ്ങൾ ലഭ്യം.