ഇരുപത്തിനാല് മണിക്കൂർ കൊണ്ട് റാസൽഖൈമയിൽ നിന്ന് ഒമാനിലേക്ക് സൈക്കിളിൽ യാത്ര ചെയ്ത് അപൂർവ നേട്ടവുമായി രണ്ട് മലയാളി യുവാക്കൾ. മലപ്പുറം ചങ്ങരംകുളംകാരൻ കെ.വി. മുർഷിദും സുഹൃത്ത് കണ്ണൂർ സ്വദേശി ഇബ്രാഹീം കുട്ടിയും റാസൽഖൈമയിൽനിന്ന് ചവിട്ടിക്കയറിയത് ചരിത്രത്തിലേക്ക്. മലനിരകൾ താണ്ടിയും ചുടുകാറ്റിനെ അതിജീവിച്ചുമാണ് ഇവർ 120 കിലോമീറ്റർ സഞ്ചരിച്ച് ഒമാനിലെത്തിയത്. യു.എ.ഇയിൽനിന്ന് സൈക്കിളിൽ ഒമാൻ അതിർത്തി കടക്കുന്ന അപൂർവം മലയാളികളെന്ന റെക്കോഡുമായാണ് മുർഷിദും ഇബ്രാഹീം കുട്ടിയും റാസൽഖൈമയിൽ തിരിച്ചെത്തിയിരിക്കുന്നത്. ഒരു ദിവസത്തെ യാത്രക്കും ഭക്ഷണത്തിനും വിസക്കും താമസത്തിനും ഒരാൾക്ക് ചെലവായത് 220 ദിർഹം മാത്രം.
വെള്ളിയാഴ്ച ഉച്ചക്ക് മൂന്നു മണിക്കാണ് റാസൽഖൈമയിലെ ശാം റംസിൽനിന്ന് യാത്ര തുടങ്ങിയത്.
അഞ്ച് കിലോമീറ്റർ അപ്പറുത്ത് അൽജീറയിലെ അതിർത്തി ചെക്‌പോസ്റ്റിലെത്തിയാണ് വിസ എടുത്തത്. 35 ദിർഹമാണ് ചെലവ്. അൽജീറയിലെ യു.എ.ഇ എമിഗ്രേഷനിൽനിന്ന് എക്‌സിറ്റ് വാങ്ങി. സൈക്കിളിൽ മല കയറാനാണ് പോകുന്നതെന്ന് പറഞ്ഞപ്പോൾ പോലീസുകാരൻ ആദ്യം നിരുൽഹാസപ്പെടുത്തി. എന്നാൽ അവരുടെ ആവേശം കണ്ടപ്പോൾ പോകാൻ അനുമതി നൽകി. അര കിലോമീറ്റർ പിന്നിട്ട് ഒമാൻ എമിഗ്രേഷനിൽ വിസ സ്റ്റാമ്പ് ചെയ്തു. വാക്‌സിനും 48 മണിക്കൂറിനുള്ളിലെടുത്ത പി.സി.ആർ ഫലവും ഹാജരാക്കി. ഇവിടെനിന്ന് പെർമിഷൻ കാർഡും ഒരു മാസത്തെ വിസയും സ്റ്റാമ്പ് ചെയ്തു. എല്ലാ വിസക്കാരെയും അതിർത്തി കടക്കാൻ അനുവദിക്കില്ലെന്ന് ഇബ്രാഹീം കുട്ടിയും മുർഷിദും പറയുന്നു. നല്ല പ്രൊഫഷൻ കാണിക്കുന്ന വിസക്കാരെ മാത്രമാണ് കടത്തി വിടുന്നത്. തൊട്ടടുത്തുള്ള മറ്റൊരു ചെക്ക്‌പോസ്റ്റിലെ പരിശോധനയും കഴിഞ്ഞ് നാലു മണിക്കാണ് ഒമാൻ അതിർത്തി കടന്നത്. അവിടെ നിന്ന് കസബിലേക്കായിരുന്നു യാത്ര. 45 കിലോമീറ്റർ ദൂരമുണ്ട്. ഒരു ഭാഗത്ത് മലയും മറുഭാഗത്ത് കടലും. മനോഹരമായ കാഴ്ചകൾ. കുറച്ച് കഴിഞ്ഞപ്പോൾ ചെറിയ കയറ്റങ്ങൾ കണ്ടുതുടങ്ങി. 20 കിലോമീറ്റർ കഴിഞ്ഞാൽ കുത്തനെയുള്ള കയറ്റമാണ്. ജബൽ ജെയ്‌സിനേക്കാൾ കഠിനമാണ് ഈ കയറ്റമെന്ന് ഇവർ പറയുന്നു. മുർഷിദ് 15 തവണ ജബൽജെയ്‌സ് കയറിയിറങ്ങിയിട്ടുണ്ട്. 12 മണിക്കൂറിനിടെ മൂന്നു തവണ ജബൽജെയ്‌സ് കയറി റെക്കോഡിട്ടിട്ടുണ്ട്. കസബിലേത് നാലു കിലോമീറ്റർ കുത്തനെയുള്ള കയറ്റമാണ്. കാൽ കിലോമീറ്റർ ചവിട്ടിയ ശേഷം ബാക്കി ഭാഗം തള്ളിക്കയറ്റുകയായിരുന്നു. മുകളിലെത്തിക്കഴിഞ്ഞാൽ പിന്നെ നാല് കിലോമീറ്റർ കുത്തനെയുള്ള ഇറക്കമാണ്.
അഞ്ചു മിനിറ്റ് കൊണ്ട് താഴെ മുക്കിൽ എന്ന സ്ഥലത്തെത്തി. അവിടെ നിന്ന് അഞ്ചു കിലോമീറ്റർ സഞ്ചരിച്ച് മലയാളിയായ ജംഷീറിന്റെ കഫ്തീരിയിൽ വിശ്രമം. ആദ്യമായാണ് മലയാളികൾ സൈക്കിളിൽ അതിർത്തി കടന്നു വരുന്നതെന്നാണ് അവിടെയുണ്ടായിരുന്നവർ പറഞ്ഞത്.
രാജീവ്, ബാദുഷ എന്നിവരുടെ സഹായത്തോടെ കസബിലെ ലുലു സൂപ്പർ മാർക്കറ്റിനടുത്ത് താമസം. തൊട്ടടുത്ത ദിവസം രാവിലെ സുബ്ഹി നമസ്‌കാരം കഴിഞ്ഞ് അധികമാരും കയറാത്ത കൊറൽ അൽ നജ്ദ് ലക്ഷ്യമാക്കി യാത്ര തുടർന്നു. 25 കിലോമീറ്ററുണ്ട്. അഞ്ച് കിലോമീറ്റർ ഓഫ് റോഡും കുത്തനെ കയറ്റവുമാണ്. ഇവിടെയും രണ്ടു കിലോമീറ്റർ തള്ളിക്കയറ്റേണ്ടി വന്നു. മുകളിലെത്തിയാൽ കാണുന്നത് കൺകുളിരുന്ന കാഴ്ചയാണെന്ന് ഇരുവരും പറയുന്നു. താഴെ കടലും കരയുമെല്ലാം ഒരുമിച്ച് കാണാം. ഉച്ചയോടെ തിരിച്ച് കസബിലെത്തി. അടുത്ത ദിവസം തന്നെ നാട്ടിലേക്ക് പോകേണ്ടതിനാൽ ഒമാനിൽ അധികം കറക്കത്തിന് നിന്നില്ല. മൂന്നു മണിക്കൂർ കൊണ്ട് ബോർഡറിലെത്തി. 14 ദിവസത്തിനുള്ളിലെടുത്ത പി.സി.ആർ പരിശോധന ഫലമാണ് ഇവിടെ ഹാജരാക്കേണ്ടത്.
ഇതിനു മുമ്പും ദുബായിൽ ദീർഘദൂര റൈഡുകൾ നടത്തിയവരാണ് മുർഷിദും ഇബ്രാഹീം കുട്ടിയും. 12 മണിക്കൂർ കൊണ്ട് 300 കിലോമീറ്റർ സൈക്കിൾ ചവിട്ടിയിട്ടുണ്ട് മുർഷിദ്. യു.എ.ഇയിലെ മലയാളി സൈക്കിൾ കൂട്ടായ്മയായ കേരള റൈഡേഴ്‌സ്, ഡി.എക്‌സ്.ബി റൈഡേഴ്‌സ് എന്നിവയിൽ അംഗങ്ങളാണ്. റാസൽഖൈമയിൽ ബഖാല നടത്തുകയാണ് മുർഷിദ്. ദുബായ് പോലീസിൽ ഹെൽത്ത് വിഭാഗം ജീവനക്കാരനാണ് ഇബ്രാഹീം കുട്ടി.