റിയാദ്- സൗദിയിൽ ട്രാഫിക് നിയമം കർശനമാക്കിയതോടെ നിരവധി പേർക്ക് പിഴ ലഭിക്കുന്നു. ഡ്രൈവിംഗിനിടെ കൈകൾ കൊണ്ട് മൊബൈൽ ഫോൺ ഉപയോഗിക്കുന്നതും സീറ്റ് ബെൽറ്റ് ധരിക്കാതിരിക്കുന്നതും കണ്ടെത്തി രജിസ്റ്റർ ചെയ്ത് പിഴ ചുമത്തുന്ന ഓട്ടോമാറ്റിക് സംവിധാനം പലയിടത്തും പ്രവർത്തിച്ചുതുടങ്ങിയതോടെയാണ് ഡ്രൈവർമാർക്ക് പിഴ ലഭിക്കുന്നത്. റിയാദ്, ജിദ്ദ, ദമാം തുടങ്ങിയ മേഖലകളിലെല്ലാം പുതിയ സംവിധാനം പ്രവർത്തനം തുടങ്ങിയിട്ടുണ്ട്.
നിയമങ്ങൾ ലംഘിക്കുന്ന വാഹനങ്ങൾ കണ്ടെത്തുന്നതിന് മുഴുവൻ ട്രാഫിക് പട്രോളിംഗ് യൂനിറ്റുകളിലും മൊബൈൽ റഡാറുകൾ സ്ഥാപിച്ചു. ഡ്രൈവിംഗിനിടെയുള്ള മൊബൈൽ ഫോൺ ഉപയോഗവും സീറ്റ് ബെൽറ്റ് ധരിക്കാതിരിക്കലും ക്യാമറകൾ വഴി നിരീക്ഷിച്ച് കണ്ടെത്തി നിയമ ലംഘനങ്ങൾ രജിസ്റ്റർ ചെയ്യുകയാണ്. ഗതാഗത നിയമ ലംഘനങ്ങൾക്കുള്ള ബ്ലാക്ക് പോയിന്റ് രീതിയും നടപ്പാക്കി. ഇതുപ്രകാരം നിശ്ചിത പോയിന്റ് മറികടക്കുന്നവരുടെ ഡ്രൈവിംഗ് ലൈസൻസ് പിൻവലിക്കും.
സൗദിയിൽ ഓരോ മിനിറ്റിലും ഒരു അപകടം വീതമുണ്ടാകുന്നുണ്ടെന്ന് ബ്രിഗേഡിയർ ബസ്സാം അൽഅതിയ്യ പറഞ്ഞു. മണിക്കൂറിൽ നാലു പേർക്കു വീതം വാഹനാപകടങ്ങളിൽ പരിക്കേൽക്കുന്നുണ്ട്. വർഷത്തിൽ ഏഴായിരം പേർ അപകടങ്ങളിൽ മരണപ്പെടുന്നു. എഴുപതു ശതമാനം അപകടങ്ങളും നഗരങ്ങൾക്കു പുറത്താണ് സംഭവിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. നമ്പർ പ്ലേറ്റുകൾ മായ്ക്കുകയോ മറക്കുകയോ ചെയ്യുന്ന വാഹനങ്ങളുടെ വിവരങ്ങൾ പ്രദർശിപ്പിക്കുന്ന ആധുനിക സാങ്കേതികവിദ്യകൾ നടപ്പാക്കുമെന്ന് ഹൈവേ പോലീസ് മേധാവി മേജർ ജനറൽ സായിദ് അൽതുവയ്യാൻ പറഞ്ഞു.