മോസ്‌കോ- യുക്രൈനിലെ റഷ്യയുടെ അധിനിവേശം അഞ്ചാം ദിവസത്തിലേക്ക് കടന്നതോടെ സംഘര്‍ഷം അവസാനിപ്പിക്കാന്‍ ഇരു രാജ്യങ്ങളും നടത്തിയ ആദ്യ സമാധാന ചര്‍ച്ച അവസാനിച്ചു. റഷ്യ വെടിനിര്‍ത്തണമെന്നും സൈന്യത്തെ പൂര്‍ണമായും പിന്‍വലിക്കണമെന്നും യുക്രൈന്‍ ആവശ്യപ്പെട്ടു. അതേസമയം പ്രശ്‌നങ്ങള്‍ അവസാനിപ്പിക്കാന്‍ കരാറുണ്ടാക്കണമെന്നാണ് റഷ്യയുടെ നിലപാടെന്ന് റിപോര്‍
്ട്ടുകള്‍ സൂചിപ്പിക്കുന്നു. അയല്‍രാജ്യമായ ബെലാറുസ് അതിര്‍ത്തിയില്‍ നടന്ന ചര്‍ച്ച അഞ്ചര മണിക്കൂര്‍ നീണ്ടു. ഇരു രാജ്യങ്ങളും ചര്‍ച്ച തുടരുന്ന കാര്യം അംഗീകരിച്ചിട്ടുണ്ടെന്നും വരു ദിവസങ്ങളില്‍ വീണ്ടും ചര്‍ച്ച നടക്കുമെന്നും റഷ്യ അറിയിച്ചു. ഈ ചര്‍ച്ച ഉടന്‍ നടക്കുമെന്ന് റിപോര്‍ട്ടുകള്‍ പറയുന്നു.
ചര്‍ച്ചയ്ക്ക് മുന്നോടിയായി നിലപാട് പ്രഖ്യാപിക്കാന്‍ റഷ്യ തയാറായില്ല. ചര്‍ച്ചകള്‍ പൂര്‍ത്തിയാകുന്നതു വരെ കാത്തിരിക്കൂവെന്നാണ് റഷ്യന്‍ വക്താവ് ദിമിത്രി പെസ്‌കോവ് പറഞ്ഞത്. ചര്‍ച്ചയിലെ നിലപാടുകള്‍ പ്രഖ്യാപിക്കില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. റഷ്യ വെടിനിര്‍ത്തണമെന്ന് യുക്രൈന്‍ പ്രസിഡന്റ് വൊളോദിമിര്‍ സെലന്‍സ്‌കി നേരത്തെ ആവശ്യപ്പെട്ടിരുന്നു. യുക്രൈന് ഉടന്‍ യുറോപ്യന്‍ യൂനിയന്‍ അംഗത്വം നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പ്രസിഡന്റ് സെലന്‍സ്‌കിയും ബെലാറുസ് പ്രസിഡന്റ് അലെക്‌സാണ്ടര്‍ ലുകഷെങ്കോയും തമ്മില്‍ നടന്ന ഫോണ്‍ സംഭാഷണത്തെ തുടര്‍ന്നാണ് ചര്‍ച്ചയ്ക്ക് കളമൊരുങ്ങിയത്. ബെലാറുസില്‍ ചര്‍ച്ചയ്ക്കില്ലെന്ന് യുക്രൈന്‍ നേരത്തെ നിലപാട് സ്വീകരിച്ചിരുന്നു. യുക്രൈനിലേക്ക് അതിക്രമിച്ചു കയറാന്‍ റഷ്യന്‍ സേന തമ്പടിച്ചിരുന്നത് ബെലാറുസിലായിരുന്നു. ഇതു ചൂണ്ടിക്കാട്ടിയാണ് ചര്‍ച്ചയ്ക്കില്ലെന്ന് ആദ്യം യുക്രൈന്‍ നിലപാടെടുത്തത്.