യുദ്ധത്തില്‍ തകര്‍ന്നത് ഉക്രൈന്റെ 'സ്വപ്നം', ലോകത്തെ ഏറ്റവുംവലിയ ചരക്കു വിമാനം

കീവ്- ഉക്രൈനില്‍ റഷ്യ നടത്തുന്ന ആക്രമണത്തിനിടയില്‍, ലോകത്തിലെ ഏറ്റവും വലിയ ചരക്ക് വിമാനമായ അന്റോനോവ് എഎന്‍ -225 എന്ന മൃയ തകര്‍ന്നു. കീവിനടുത്തുള്ള ഒരു വിമാനത്താവളത്തില്‍ ആക്രമണത്തിനിടെ റഷ്യന്‍ സൈന്യം വിമാനം നശിപ്പിച്ചതായി ഉക്രൈനിയന്‍ അധികൃതര്‍ തിങ്കളാഴ്ച അറിയിച്ചു.

ഉക്രൈനിയന്‍ ഉദ്യോഗസ്ഥര്‍ പറയുന്നതനുസരിച്ച്, വിമാനം പാര്‍ക്ക് ചെയ്തിരുന്ന ഹോസ്റ്റോമിലെ ഉക്രേനിയന്‍ വ്യോമത്താവളത്തിലേക്ക് റഷ്യന്‍ സൈന്യം പ്രവേശിച്ചതിനെത്തുടര്‍ന്ന് വിമാനത്തിന് സാരമായ കേടുപാടുകള്‍ സംഭവിച്ചു. നാശനഷ്ടത്തിന്റെ വ്യാപ്തി സ്ഥിരീകരിച്ചിട്ടില്ലെങ്കിലും, ഐതിഹാസിക വിമാനം പുനര്‍നിര്‍മ്മിക്കുമെന്ന് ഉക്രൈന്‍ അറിയിച്ചു.

'ഇതായിരുന്നു ലോകത്തിലെ ഏറ്റവും വലിയ വിമാനം, AN225 'Mriya'' (ഉക്രൈനിയന്‍ ഭാഷയില്‍ 'സ്വപ്നം'). റഷ്യ നമ്മുടെ 'മൃയ' നശിപ്പിച്ചിരിക്കാം. പക്ഷേ, ശക്തവും സ്വതന്ത്രവും ജനാധിപത്യപരവുമായ യൂറോപ്യന്‍ രാഷ്ട്രമെന്ന നമ്മുടെ സ്വപ്നം തകര്‍ക്കാന്‍ അവര്‍ക്ക് ഒരിക്കലും കഴിയില്ല. ഞങ്ങള്‍ വിജയിക്കും- ഉക്രൈന്‍ വിദേശകാര്യ മന്ത്രി ദിമിട്രോ കുലേബ പറഞ്ഞു.


യു.എസിന്റെ സ്പേസ് ഷട്ടിലിന്റെ സോവിയറ്റ് പതിപ്പായ ബുറാന്‍ വഹിക്കാനുള്ള സോവിയറ്റ് എയറോനോട്ടിക്കല്‍ പ്രോഗ്രാമിന്റെ ഭാഗമായാണ് ഇത് ആദ്യം രൂപകല്‍പ്പന ചെയ്തത്. 1991-ല്‍ സോവിയറ്റ് യൂണിയന്റെ തകര്‍ച്ചക്ക് ശേഷം, ബുറാന്‍ പരിപാടി റദ്ദാക്കിയപ്പോള്‍, പകരം വന്‍തോതിലുള്ള ചരക്ക് കയറ്റുമതി ചെയ്യാന്‍ വിമാനം ഉപയോഗിച്ചു.

വിമാനം രൂപകല്‍പ്പന ചെയ്ത പ്രതിരോധ നിര്‍മ്മാതാക്കളായ കീവ് ആസ്ഥാനമായുള്ള അന്റോനോവ് കമ്പനി നിര്‍മ്മിച്ചത് ഒരേയൊരു AN-225 മാത്രമാണ്. ഇത് പ്രധാനമായും അന്റൊനോവ് കമ്പനിയുടെ മറ്റൊരു രൂപകല്‍പ്പനയുടെ വലിയ പതിപ്പാണ് - റഷ്യന്‍ എയര്‍ഫോഴ്സ് ഉപയോഗിക്കുന്ന നാല് എഞ്ചിന്‍ An-124 കോണ്ടര്‍ എന്ന വിമാനത്തിന്റെ പതിപ്പ്.

 

Latest News