മലയാളി വിദ്യാര്‍ഥികള്‍ക്ക് സൗകര്യമൊരുക്കുന്നതില്‍ പരാജയപ്പെട്ട് കേരള ഹൗസ് ഉദ്യോഗസ്ഥര്‍

ന്യൂദല്‍ഹി- ഉക്രൈനില്‍നിന്ന് ദല്‍ഹിയിലെത്തിയ മലയാളി വിദ്യാര്‍ഥികള്‍ക്ക് വേണ്ടത്ര സൗകര്യമൊരുക്കുന്നതില്‍ കേരള ഹൗസിലെ ഉദ്യോഗസ്ഥര്‍ പരാജയപ്പെട്ടതായി ആരോപണം

30 മലയാളികള്‍ക്കായി രണ്ടു കാറുകളാണ് കേരള ഹൗസില്‍നിന്ന് വിമാനത്താവളത്തിലേക്കയച്ചത്.
16 പേരെ വിമാനത്താവളത്തില്‍നിന്ന് നേരിട്ട് നാട്ടിലേക്ക് കയറ്റി അയക്കാന്‍ തീരുമാനമായതോടെ 14 വിദ്യാര്‍ഥികളെ രണ്ടു കാറുകളിലായി ട്രിപ്പടിച്ചാണ്  കേരള ഹൗസിലെത്തിച്ചത്.

ഞായറാഴ്ച പുലര്‍ച്ചെ മൂന്നുമണിക്കാണ് ഉക്രൈനില്‍ നിന്നുള്ള ആദ്യവിമാനം ദല്‍ഹിയിലിറങ്ങിയത്. നാട്ടുകാരെ വരവേല്‍ക്കാന്‍ രാത്രി രണ്ടുമുതല്‍ പ്ലക്കാര്‍ഡുകളും ബാനറുകളുമാണ് ഒട്ടുമിക്ക സംസ്ഥാനങ്ങളിലെ പ്രതിനിധികളും വിമാനത്താവളത്തിലെത്തിയിരുന്നു. ഹരിയാനയും കര്‍ണാടകയും തെലങ്കാനയും വിമാനത്താവളത്തില്‍ ഹെല്‍പ്പ് ഡെസ്‌ക്കും തുറന്നു.

പതിനഞ്ചില്‍ താഴെ വിദ്യാര്‍ഥികള്‍ക്കായി ലക്ഷ്വറി വോള്‍വോ ബസുമായാണ് യു.പിയും മഹാരാഷ്ട്രയുമെത്തിയത്.
കേരള ഉദ്യോഗസ്ഥര്‍ ലഗേജുകള്‍പ്പൊപ്പം 12 വിദ്യാര്‍ഥികളെ രണ്ടു കാറില്‍ കുത്തിനിറച്ച് ആദ്യ ട്രിപ്പ് പോയി. ബാക്കി രണ്ടു വിദ്യാര്‍ഥികളും ഉദ്യോഗസ്ഥരും കേരളഹൗസില്‍നിന്ന് കാര്‍ തിരിച്ചുവരാന്‍ ഒരുമണിക്കൂറോളം വിമാനത്താവളത്തില്‍ കാത്തുനിന്നു. മലയാളി വിദ്യാര്‍ഥികള്‍ക്ക് ഭക്ഷണം ലഭിക്കാനും കേരളഹൗസിലെത്തേണ്ടിവന്നു.

 

Latest News