വടകര- ടി.പി ചന്ദ്രശേഖരൻ സി.പി.എം നശിച്ചു കാണാനാഗ്രഹിക്കാത്ത നേതാവിയിരുവെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. പാർട്ടിയിൽനിന്ന് പുറത്താക്കിയപ്പോൾ മാത്രമാണ് ചന്ദ്രശേഖരൻ പാർട്ടിക്കെതിരെ സംസാരിച്ചത്. ഓർക്കാട്ടേരിയിൽ സി.പി.എം വിശദീകരണ യോഗത്തിൽ പ്രസംഗിക്കുകയായിരുന്നു കോടിയേരി. കോൺഗ്രസിനേയും യു.ഡി.എഫിനേയും ബി.ജെ.പിയേയും തുറന്നെതിർത്തയാളാണ് അദ്ദേഹം. വിപ്ലവം പോരെന്ന് പറഞ്ഞാണ് ആർ.എം.പി രൂപീകരിച്ചത്. എന്നാൽ ആർ.എം.പി ആശയത്തിൽനിന്ന് വ്യതിചലിച്ചതായി കോടിയേരി പറഞ്ഞു. ആർ.എം.പി ഇപ്പോൾ രമയുടെ മാത്രം പാർട്ടിയായി മാറിയിരിക്കുകയാണ്. ആശയവും സംഘടനയുമില്ലാത്ത വെറും ആൾക്കൂട്ടം മാത്രമായി മാറി. ആർ.എം.പിയുടെ സ്‌പോൺസറാണ് കുറ്റിയാടി എം.എൽ.എ പാറക്കൽ അബ്ദുല്ലയെന്ന് അദ്ദേഹം പറഞ്ഞു. ഒഞ്ചിയത്ത് അക്രമമാണെന്ന് പറഞ്ഞ് ആർ.എം.പി നടത്തിയ സെക്രട്ടറിയേറ്റ് സത്യഗ്രഹത്തിന് പ്രചാരണം ലഭിക്കാനാണ് അദ്ദേഹത്തിന്റെ മണ്ഡലമല്ലാതിരുന്നിട്ടും നിയമസഭയിൽ അടിയന്തര പ്രമേയമവതരിപ്പിച്ചത്. ആർ.എം.പി തകരുന്നുവെന്ന വെപ്രാളമാണ് പാറക്കൽ അബ്ദുല്ലക്കെന്നും കോടിയേരി പറഞ്ഞു. ജനതാദൾ പോയപ്പോൾ ആരെയെങ്കിലും ലഭിക്കണമെന്ന ചിന്തയിലാണ് യു.ഡി.എഫ് ആർ.എം.പിക്ക് വേണ്ടി വാദിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ടി.പി ബിനീഷ് അധ്യക്ഷത വഹിച്ചു. ആർ. ഗോപാലൻ, ഇ.എം ദയാനന്ദൻ, എൻ. ബാലകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.