ഉക്രൈന്‍ യുദ്ധം സൗദിയില്‍ ഭക്ഷ്യക്ഷാമത്തിനു കാരണമാകില്ലെന്ന് മന്ത്രി

റിയാദ്- ഉക്രൈനും റഷ്യയും തമ്മിലുള്ള യുദ്ധം കാരണം രാജ്യത്ത് ഭക്ഷ്യക്ഷാമം ഉണ്ടാകില്ലെന്ന് സൗദി ഭക്ഷ്യസുരക്ഷാ വിഭാഗം മേധാവിയും കൃഷി, ജല, പരിസ്ഥിതി മന്ത്രിയുമായ എഞ്ചിനീയര്‍ അബ്ദുറഹ്മാന്‍ അല്‍ഫദ്‌ലി വ്യക്തമാക്കി.

പ്രാദേശിക വിപണിയില്‍ ഭക്ഷ്യവസ്തുക്കള്‍ യഥേഷ്ടമുണ്ട്. നിലവിലെ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ ഭക്ഷ്യ സുരക്ഷ പൂര്‍ണമായും ഉറപ്പുവരുത്തുകയും ചെയ്തു. അതിനാല്‍ അക്കാര്യത്തില്‍ ഭയമില്ല.

ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ സ്രോതസ്സുകളില്‍ നിന്നാണ് കാര്‍ഷിക വിഭവങ്ങള്‍ ഇറക്കുമതി ചെയ്യുന്നത്. ദൗര്‍ലഭ്യം ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഗോതമ്പ്, അരി, പഞ്ചസാര, ഭക്ഷ്യ എണ്ണ, കോഴി, മാംസം, മത്സ്യം, മുട്ട, പാല്‍, പഴം, പച്ചക്കറി, ഈത്തപ്പഴം, പരിപ്പ് തുടങ്ങിയവയെല്ലാം യഥേഷ്ടമുണ്ട്. ഇവയുടെ വന്‍ ശേഖരം തന്നെ സൗദി അറേബ്യയിലുണ്ട്. കോവിഡ് സമയത്ത് പോലും ഭക്ഷ്യക്ഷാമം നേരിട്ടിട്ടില്ലെന്നും മന്ത്രി പറഞ്ഞു.

 

Latest News