ചെലവു ചുരുക്കാന്‍ കെ.എസ്.ആര്‍.ടി. സി, ജില്ലയില്‍ ഒരു ഡിപ്പോ മാത്രം

തിരുവനന്തപുരം- ചെലവു ചുരുക്കാന്‍ പുതിയ പദ്ധതികളുമായി കെ.എസ്.ആര്‍.ടി.സി. ഒരു ജില്ലയില്‍ ഒരു ഡിപ്പോ മാത്രമാക്കും. ബസുകള്‍ ജില്ലാ കോമണ്‍ പൂളില്‍ (ഡി.സി.പി) നിന്നു അനുവദിക്കും. ഡിപ്പോകളിലെ നിലവിലുള്ള അസിസ്റ്റന്റ് ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍ , കണ്‍ട്രോളിംഗ് ഇന്‍സ്‌പെക്ടര്‍, അസിസ്റ്റന്റ് വര്‍ക്‌സ് മാനേജര്‍, വെഹിക്കിള്‍ സൂപ്പര്‍വൈസര്‍, സ്റ്റേഷന്‍ മാസ്റ്റര്‍ എന്നീ തസ്തികകള്‍ ഇല്ലാതെയാകും. ജില്ലയില്‍ ഒരു ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍ മാത്രമേയുണ്ടാകൂ.
ഡി.സി.പിയില്‍നിന്ന് എല്ലാ സര്‍വീസുകളും ഓപ്പറേറ്റ് ചെയ്യും. ഡി.സി.പിയില്‍നിന്നു വണ്ടിയും കാര്‍ഡും വാങ്ങി സര്‍വീസ് നടത്താനാണ് പദ്ധതി. ആവശ്യം വേണ്ട മെക്കാനിക്കല്‍ ജോലികള്‍ ഡിപ്പോയില്‍ ഉണ്ടാകും. അവിടെ ഉള്ള ബാക്കി ജോലികള്‍ ഡിസിപിയില്‍ നടത്തും. മിനിസ്റ്റീരിയല്‍ വിഭാഗം ജീവനക്കാരുടെയും എണ്ണം കുറയ്ക്കും. എസ്ബിഐ പോലുള്ള ബാങ്കുകളുടെ ബ്രാഞ്ചുകളില്‍ 20000 വരെ അക്കൗണ്ട് കൈകാര്യം ചെയ്യാന്‍ 20 പേര്‍ മാത്രം ഉള്ളൂ എന്നാണ് ഇതിനു കാരണമായി പറയുന്നത്. 45 വയസിന് മുകളില്‍ ഉള്ള ഉന്നത ഉദ്യോഗസ്ഥരെ വി.ആര്‍.എസ് നല്‍കി വിരമിക്കാനും പ്രേരിപ്പിക്കും. ഇതു മൂലം കോടി കണക്കിനു രൂപ ലാഭമായി കാണുന്നു.
ഡിസിപിയില്‍ ഡ്രൈവര്‍, കണ്ടക്ടര്‍ വിഭാഗം ജീവനക്കാര്‍ എത്തി ബസ് സ്വീകരിച്ച് ഓടുന്ന സംവിധാനം ഏതാനും മാസങ്ങള്‍ക്കുള്ളില്‍ ഉണ്ടാകും. അസിസ്റ്റന്റ് ഡിപ്പോ എന്‍ജിനിയര്‍മാരെ ആദ്യഘട്ടത്തില്‍ മാറ്റിയിരുന്നു.

 

Latest News