പീഡനക്കേസില്‍ ശിക്ഷിക്കപ്പെട്ട ആള്‍ദൈവത്തിന് പരോളില്‍ ഇസെഡ് പ്ലസ് സുരക്ഷ

ഗുഡ്ഗാവ്- ആശ്രമത്തില്‍ രണ്ടു സ്ത്രീ ഭക്തരെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ 20 വര്‍ഷം തടവ് ശിക്ഷ അനുഭവിച്ചു വരുന്ന ആള്‍ദൈവം ഗുര്‍മീത് റാം റഹിം സിങിന് പരോളില്‍ ഹരിയാന സര്‍ക്കാര്‍ ഇസെഡ് പ്ലസ് കാറ്റഗറി സുരക്ഷ ഒരുക്കി. 21 ദിവസത്തെ പരോള്‍ ലഭിച്ച് ഈ മാസം ഏഴിനാണ് ജയിലില്‍ നിന്നിറങ്ങിയത്. ഖലിസ്ഥാനി അനുകൂലികളില്‍ നിന്ന് വധഭീഷണി ഉള്ളതിനാലാണ് കനത്ത സുരക്ഷാ കവചം ഒരുക്കിയിരിക്കുന്നതെന്ന സര്‍ക്കാര്‍ പറയുന്നു. റോത്തക്കിലെ സുനരിയ ജയില്‍ തടവിലായിരുന്നു ദേര സച്ച സൗദ തവനാണ് ഗുര്‍മീത്. പരോളിലിറങ്ങിയ ഗുര്‍മീത് ഗുഡ്ഗാവിലെ തന്റെ ആശ്രമത്തിലാണിപ്പോള്‍. വിലയ ഭീഷണി ഉണ്ടെങ്കില്‍ പരോളിലിറങ്ങിയ തടവുകാരനും ഏറ്റവും ഉയര്‍ന്ന സുരക്ഷ ഒരുക്കുന്നതിന് നിലവിലെ ചട്ടങ്ങല്‍ എതിരല്ലെന്ന് പോലീസ് പറയുന്നു. 

മുഴുസമയ കാവല്‍ നില്‍ക്കുന്ന നാഷനല്‍ സെക്യൂരിറ്റി ഗാര്‍ഡ് കമാന്‍ഡോകള്‍ ഉള്‍പ്പെടെ 55 പേരടങ്ങുന്ന സംഘമാണ് ഇസെഡ് പ്ലസ് കാറ്റഗറി സുരക്ഷയുടെ ഭാഗമായി ഉണ്ടായിരിക്കുക. സഞ്ചരിക്കുമ്പോള്‍ മൊബൈല്‍ ജാമറുകള്‍ ഉള്‍പ്പെടെയുള്ള സംവിധാനങ്ങളും ഉണ്ടാകും. 

പഞ്ചാബ് തെരഞ്ഞെടുപ്പിനു തൊട്ടു മുമ്പായാണ് ഗുര്‍മീത് റാം റഹിമിന് പരോള്‍ അനുവദിച്ചത്. പഞ്ചാബില്‍ പ്രധാനമായും ബത്തിന്‍ഡ, സന്‍ഗ്രുര്‍, പാട്യാല, മുക്തസര്‍ എന്നിവടങ്ങളില്‍ ഇദ്ദേഹത്തിനെ നിരവധി ഭക്തരുണ്ട്.
 

Latest News