ഇന്ത്യയിൽ ഏറ്റവും കൂടുതൽ ടൂറിസ്റ്റുകൾ എത്തിച്ചേരുന്ന പ്രദേശങ്ങളിലൊന്ന് ഗോവയാണ്. വിദേശികളും സ്വദേശികളും ഒരേ പോലെ ഇഷ്ടപ്പെടുന്ന സംസ്ഥാനം. സന്ദർശകർക്കെല്ലാം ഒരേ പോലെ ഹരം പകരുന്ന ഒന്നാണ് വൈകുന്നേരങ്ങളിൽ പനാജിയിലെ മണ്ഡോവി നദിയിലൂടെയുള്ള ബോട്ട് യാത്ര. കേരളത്തിലെ ഏതെങ്കിലും അമ്യൂസ്‌മെന്റ് പാർക്ക് കാണാൻ ആവശ്യമായത്രയും പണം വേണ്ടതില്ല. എന്നാൽ രണ്ടു മണിക്കൂർ നീളുന്ന ജലയാത്ര പകരുന്ന അനുഭൂതി പറഞ്ഞറിയിക്കാനാവില്ല. ഫാമിലിയും കപ്പിളും അതൊന്നുമല്ലാത്തവരും ബോട്ടുകളിലെ വേദികളിൽ ഇഷ്ടം പോലെ പാടുന്നു, നൃത്തച്ചുവടുകൾ വെക്കുന്നു. കൊങ്കിണിയിൽ വരെ പാടാൻ സൗകര്യമുണ്ട്. രാത്രി ഭക്ഷണമുൾപ്പെടെയുള്ള പാക്കേജുകളാണ് ടൂർ ഓപറേറ്റർമാർ വാഗ്ദാനം ചെയ്യുന്നത്. ഇതു പോലൊരു സൗകര്യം നമ്മുടെ നാട്ടിൽ വരുന്നതിനെ കുറിച്ചാലോചിച്ചിട്ടുണ്ടോ? യെസ്, അതും യാഥാർഥ്യമാവും സമീപ ഭാവിയിൽ. യുവമന്ത്രി മുഹമ്മദ് റിയാസാണ് ഇത്തരമൊരു ആശയത്തിന് പിന്നിൽ. കോഴിക്കോടിനെ അന്താരാഷ്ട്ര നിലവാരത്തിൽ കനാൽ സിറ്റിയാക്കി മാറ്റാനുള്ളതാണ് ടൂറിസം വകുപ്പിന്റെ പുതിയ പദ്ധതി. എരഞ്ഞിക്കലും മൂരിയാട്ടും കളിപ്പൊയകയിലും ആളുകൾ ബോട്ട് യാത്ര ചെയ്ത് രസിക്കുമ്പോൾ ആയിരക്കണക്കിന് പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടും, തീർച്ച.
കോഴിക്കോടിനെ ഒരു കനാൽ സിറ്റി എന്ന് വിശേഷിപ്പിക്കാവുന്ന പദ്ധതിയാണ് അണിയറയിൽ ഒരുങ്ങുന്നത്. കനോലി കനാലിനെ ആധുനിക നിലവാരത്തിൽ ടൂറിസത്തിനും ഗതാഗതത്തിനും അനുയോജ്യമായ രീതിയിൽ വികസിപ്പിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. കിഫ്ബി ധനസഹായത്തോടെ 1118 കോടി രൂപയുടെ പദ്ധതി നടപ്പാക്കാൻ മന്ത്രിസഭാ യോഗം തത്വത്തിൽ അംഗീകാരം നൽകി.
172 വർഷം മുമ്പ് 1848 ൽ മലബാർ ജില്ലാ കലക്ടറായിരുന്ന എച്ച്.വി. കനോലി മുൻകൈയെടുത്താണ് പുഴകളെയും ജലാശയങ്ങളെയും കൂട്ടിയിണക്കി കോഴിക്കോട് മുതൽ കൊടുങ്ങല്ലൂർ വരെ കനാലുകൾ നിർമിച്ചത്. പിന്നീട് നിർമാണത്തിന് മുൻകൈയെടുത്ത കനോലിയുടെ പേരും ചേർത്ത് കനോലി കനാൽ എന്ന് അറിയപ്പെട്ടു. നഗരത്തിനുള്ളിൽ 11 കിലോ മീറ്ററിലേറെ ദൈർഘ്യമുണ്ട് കനോലി കനാലിന്. ഏകദേശം ഒരു നൂറ്റാണ്ട് പ്രധാന ജലഗതാഗത സംവിധാനമായിരുന്ന കനാലിൽ ആയിരത്തിലേറെ ബോട്ടുകളുണ്ടായിരുന്നുവെന്ന് 1924 ൽ ചരിത്രകാരന്മാർ രേഖപ്പെടുത്തിയിട്ടുണ്ട്. കോരപ്പുഴ, അകാലപ്പുഴ വഴി ബന്ധിപ്പിച്ച് വടകര റെയിൽവേ സ്റ്റേഷനടുത്തു വരെ ജലമാർഗം യാത്ര ചെയ്യാമായിരുന്നു. വിശാലമായ ജലഗതാഗത മാർഗമായി അക്കാലത്ത് ഇത് മാറിയെങ്കിലും കാലക്രമേണ കനാൽ ഉപയോഗശൂന്യമായി. കൈയേറ്റങ്ങളും മാലിന്യ നിക്ഷേപവും കാരണം കനാലിന്റെ നീരൊഴുക്കും ജലവാഹക ശേഷിയും കുറഞ്ഞു.
ജലപാത വീണ്ടെടുക്കാനുള്ള തീരുമാനത്തിന്റെ ഭാഗമായി കഴിഞ്ഞ സർക്കാരിന്റെ കാലത്ത് പ്രവർത്തനങ്ങൾ ആരംഭിച്ചിരുന്നു. വെസ്റ്റ് കോസ്റ്റ് കനാൽ വികസനം എന്ന പേരിൽ കേരളത്തിലെ എല്ലാ കനാലുകളും വീണ്ടെടുത്ത് ജലപാത യാഥാർത്ഥ്യമാക്കുന്ന പ്രവർത്തനവും നടന്നുവരുന്നുണ്ട്. തിരുവനന്തപുരം കോവളം മുതൽ കാസർകോട് ജില്ലയിലെ ബേക്കൽ വരെയാണ് ജലപാത വരുന്നത്. ചരക്ക് ഗതാഗതം, വിനോദ സഞ്ചാരം എന്നിവയുമായി ബന്ധപ്പെട്ട സാധ്യതകൾ വർധിപ്പിക്കുന്നതാണ് ഈ പദ്ധതി.
കോഴിക്കോട് ജില്ലയിലെ കനോലി കനാൽ ജലപാതയുടെ മുഖ്യ ആകർഷണമാണ്. നിലവിലുള്ള കനാൽ ആധുനിക നിലവാരത്തിൽ നവീകരിക്കുമ്പോൾ അത് കനോലി കനാലിന്റെ വീണ്ടെടുപ്പ് കൂടിയാവും. അതോടെ കോഴിക്കോട് ജില്ലയിലെ വെള്ളപ്പൊക്ക പ്രശ്‌നങ്ങൾക്ക് ഒരു പരിധി വരെ പരിഹാരമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ചരക്ക് ഗതാഗതത്തോടൊപ്പം തന്നെ മനോഹരമായ കനാലിലൂടെയുള്ള യാത്ര ടൂറിസത്തിന് വലിയ പ്രതീക്ഷയാണ് നൽകുന്നത്. കനാൽ തീരങ്ങളുടെ സൗന്ദര്യവൽക്കരണത്തിലൂടെ പ്രാദേശികമായി തൊഴിലവസരവും ഈ പദ്ധതിയിലൂടെ സൃഷ്ടിക്കപ്പെടും. പരിസ്ഥിതി സൗഹൃദ കനാൽ വികസനമാണ് നടപ്പാക്കുക. മലിനീകരണം ഒഴിവാക്കുന്നതിന് ഇന്റർസെപ്റ്റ് സ്വീവറുകളും ട്രിറ്റ്‌മെന്റ് സിസ്റ്റവും സ്ഥാപിക്കും. കേരളത്തിന്റെ ചരക്ക് ഗതാഗത ചരിത്രത്തിൽ ഒഴിച്ചുനിർത്താനാകാത്ത മേഖലയാണ് ജലഗതാഗതം. കാലം മാറിയപ്പോൾ കൈമോശം വന്ന ജലപാത വീണ്ടെടുക്കാനുള്ള ശ്രമത്തിലാണ് സംസ്ഥാന സർക്കാർ. ഭൂപ്രകൃതിയനുസരിച്ച് കേരളത്തോളം ജലപാതയുടെ സാധ്യതയുള്ള മറ്റൊരു സ്ഥലമുണ്ടെന്ന് തോന്നുന്നില്ല. തിരുവനന്തപുരം മുതൽ കാസർകോട് വരെ ദേശീയ പാതാ വികസനത്തോടൊപ്പം തന്നെ ജലപാതയും വരുന്നത് റോഡിലെ സമ്മർദം കുറക്കാൻ സഹായകമാവും. കനാലുകൾ വികസിപ്പിച്ച് അതിനുള്ള ശ്രമങ്ങൾ നടത്തുകയാണ് സർക്കാർ. സംസ്ഥാന ജലപാതയുടെ ഭാഗമായി വരുന്ന മലബാറിലെ ഏറ്റവും പ്രധാനപ്പെട്ട കനാലാണ് കോഴിക്കോട്ടെ കനോലി കനാൽ. പരിസ്ഥിതി സൗഹൃദമാണ് കനാൽ സിറ്റി പദ്ധതി. കേരളത്തെ നെടുകെ പിളർക്കാതെ, മലകളും ജലാശയങ്ങളും ഇല്ലാതാക്കാതെ നടപ്പാക്കുന്ന പദ്ധതി എന്നതിനാൽ ജനങ്ങൾ ഏറെ ഇഷ്ടപ്പെടുന്നതുമാണിത്.