റിയാദ്- മൂന്നു നൂറ്റാണ്ടിന്റെ കഥ പറയുന്ന സൗദി സ്ഥാപക ദിനത്തെ ആഹ്ലാദകരമാക്കാൻ പരമ്പരാഗത വസ്ത്രങ്ങളെ മാറോടണച്ച് സൗദി ജനത. എല്ലാ പ്രവിശ്യകളിലെയും ഷോപ്പിംഗ് മാളുകളിൽ യുവജനങ്ങൾക്കും പ്രായമായവർക്കും പ്രത്യേകം വേഷങ്ങൾ ലഭ്യമായതോടെ അവ സ്വന്തമാക്കാനുള്ള ആവേശത്തിലാണ് എല്ലാവരും. ഇന്ന് ആഘോഷങ്ങളിൽ പങ്കെടുക്കാൻ അത് അണിഞ്ഞായിരിക്കും അവരെത്തുക.
എല്ലാ പ്രായക്കാരും ഇത്തരം വസ്ത്രങ്ങൾ വാങ്ങിക്കൊണ്ടുപോകുന്നുണ്ടെന്ന് അറബ് വസ്ത്ര ഡിസൈനറായ ഉമ്മു അബ്ദുല്ല പറഞ്ഞു. ഓരോ പ്രവിശ്യയിലും വസ്ത്രധാരണ രീതിയിൽ വ്യത്യാസമുണ്ട്. റിയാദ് ഉൾപ്പെടുന്ന നജ്ദ് പ്രവിശ്യയിലെ സ്ത്രീകൾ പ്രധാനമായും തെരഞ്ഞെടുക്കുന്നത് സ്വീക്വിനുകൾ കൊണ്ടലങ്കരിച്ച കറുത്ത തോൽ, മനീഖൽ വസ്ത്രങ്ങളാണ്. ചിലർക്ക് ബദവി ബുർഖകളോടും ശീലയെന്ന തട്ടത്തോടും കണ്ഠാഭരണങ്ങളോടുമാണ് ഇഷ്ടം- ഉമ്മു അബ്ദുല്ല പറഞ്ഞു.
പ്രത്യേക രീതിയിലുള്ള തുണികൾ കൊണ്ട് നിർമിച്ച മുഖം മൂടികളാണ് ബുർഖകൾ എന്നറിയപ്പെടുന്നത്. പടിഞ്ഞാർ, തെക്ക് പ്രവിശ്യകളിൽ വിവിധ രീതികളിലാണ് ഇത് രൂപകൽപന ചെയ്യുന്നത്. അരികുകളിൽ മുത്തുകളും കല്ലുകളും കൊണ്ടലങ്കരിച്ചവയാണ് ചില പ്രദേശങ്ങളിൽ ഉപയോഗിക്കുന്നത്.
ഒന്നാം സൗദി ഭരണകാലത്ത് നജ്ദിലെ സമ്പന്നരായ വനിതകൾ ഏറ്റവും മുന്തിയ പട്ട് കൊണ്ട് നെയ്ത, സ്വർണം കൊണ്ട് അരിക് പിടിപ്പിച്ച അബായകളായിരുന്നു ധരിച്ചിരുന്നത്. സാധാരണ വനിതകൾ പച്ച, ചുവപ്പ്, കറുപ്പ്, നീല നിറത്തിലുള്ള അബായകളാണ് ധരിച്ചിരുന്നത്.
അതേസമയം 200 വർഷം മുമ്പ് ഹർബ് ഗോത്രക്കാർ ബുർഖയെന്ന മുഖം മൂടിയിൽ ഉസ്മാനിയ ഭരണകാലത്തെ നാണയങ്ങൾ കൊണ്ട് അലങ്കരിച്ചിരുന്നതായി ഉമ്മു ശുയൂഖുൽ ഹർബി പറഞ്ഞു. ഓരോ ഗോത്രത്തിനും പ്രത്യേകം പ്രത്യേകം ബുർഖയുണ്ടായിരുന്നു. തയ്യൽ മെഷീന് പകരം കൈ കൊണ്ട് തുന്നുന്ന രീതിയാണ് അവർ ഇതിന് ഉപയോഗിക്കുന്നത്.
മൂന്നു നൂറ്റാണ്ട് അപ്പുറത്തുള്ള സൗദി വസ്ത്രങ്ങളുടെ മോഡലുകളുടെ വിൽപനക്ക് വിവിധ ഓൺലൈൻ സൈറ്റുകളും സജ്ജമായിട്ടുണ്ട്. റിയാദിലെ ബൊളേവാർഡിൽ പരമ്പരാഗത വസ്ത്രം അണിഞ്ഞുവരുന്നവർക്ക് ടിക്കറ്റ് എടുക്കാതെ പ്രവേശനം നൽകുമെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്.