തലശേരിയില്‍ സി.പി.എം  പ്രവര്‍ത്തകനെ വെട്ടിക്കൊന്നു 

പുന്നോല്‍, തലശേരി- തലശേരിയില്‍ ഇടവേളയ്ക്ക് ശേഷം വീണ്ടും രാഷ്ട്രീയ കൊലപാതകം. പുന്നോലില്‍ സിപിഎം പ്രവര്‍ത്തകനെ വെട്ടിക്കൊന്നു. കൊരമ്പയില്‍ താഴെ കുനിയില്‍ ഹരിദാസന്‍ (54) ആണ് കൊല്ലപ്പെട്ടത്. പുലര്‍ച്ചെ ഒന്നരയോടെയായിരുന്നു സംഭവം.ഒരു കാല്‍ വെട്ടിമാറ്റിയ നിലയിലാണ്. മൃതദേഹത്തില്‍ നിരവധി വെട്ടുകള്‍ ഏറ്റിട്ടുണ്ട്. കൊലപാതകത്തിനു പിന്നില്‍ ബി.ജെ.പി  ആര്‍.എസ്.എസ്. ആണെന്ന് സിപിഎം ആരോപിച്ചു. സംഭവത്തില്‍ പ്രതിഷേധിച്ച് ന്യൂമാഹിയിലും തലശ്ശേരിയിലും ഇന്ന് കാലത്ത് 6 മുതല്‍ വൈകിട്ട് 6 വരെ ഹര്‍ത്താല്‍ പ്രഖ്യാപിച്ചു.ഹരിദാസന്റെ വീടിന്റെ മുന്നില്‍വെച്ച് ഒരു സംഘം ആള്‍ക്കാള്‍ പതിയിരുന്ന് ആക്രമിക്കുകയായിരുന്നെന് സി.പി.എം ആരോപിച്ചു.  ശബ്ദം കേട്ടെത്തിയ നാട്ടുകാര്‍ തലശ്ശേരി സഹകരണ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഹരിദാസന്‍ മരിച്ചിരുന്നു. പിന്നീട് മൃതദേഹം പരിയാരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റികൊലപാതകം നടത്തിയത് ആര്‍.എസ്.എസ് പ്രവര്‍ത്തകരാണെന്ന് സിപിഎം ആരോപിച്ചു. സമീപത്തെ ക്ഷേത്രോത്സവത്തിന് ശേഷം ഹരിദാസിനെ ഒരു സംഘം വെല്ലുവിളിച്ചിരുന്നു. കൊലപാതകത്തെത്തുടര്‍ന്ന് തലശേരി മുനിസിപ്പാലിറ്റിയിലും ന്യൂമാഹി പഞ്ചായത്തിലും സി.പി.എം ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. ഒരാഴ്ച മുന്‍പ് പുന്നോലില്‍ സി.പി.എം-ബി.ജെ.പി സംഘര്‍ഷമുണ്ടായിരുന്നു. ബി.ജെ.പി കൗണ്‍സിലറുടെ പ്രകോപന പ്രസംഗമാണ് കൊലപാതകത്തിന് വഴി വെച്ചതെന്ന് സി.പി.എം നേതൃത്വം ആരോപിച്ചു. ന്യൂമാഹി, പിണറായി പോലീസ് സ്‌റ്റേഷനുകളില്‍ നിന്നുള്ള പോലീസ് സംഘം സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. 



 

Latest News