റിയാദ് - ശാസ്ത്ര, വിദ്യാഭ്യാസ മേഖലകളിൽ സഹകരണം ശക്തമാക്കുന്നതിനുള്ള ധാരണാപത്രത്തിൽ സൗദി അറേബ്യയും ബ്രിട്ടനും ഒപ്പുവെച്ചു.
സൗദി - ബ്രിട്ടീഷ് സ്ട്രാറ്റജിക് പാർട്ണർഷിപ്പ് കൗൺസിലിന്റെ പ്രഥമ യോഗത്തിനു ശേഷം സൗദി കിരീടാവകാശിയും പ്രതിരോധ മന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനും ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മെയ്‌യുമാണ് ധാരണാപത്രത്തിൽ ഒപ്പുവെച്ചത്. മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനും ബ്രിട്ടീഷ് പ്രധാനമന്ത്രിയുമാണ് കൗൺസിൽ അധ്യക്ഷർ. വിഷൻ 2030 പദ്ധതിയുടെ ഭാഗമായി വൈജ്ഞാനിക വളർച്ചയും ശേഷികളും ഉയർത്തി വരും തലമുറകൾക്ക് മുന്നിൽ അവസരങ്ങൾ സൃഷ്ടിക്കുന്നതിന് സൗദിയിൽ വിദ്യാഭ്യാസ നിലവാരം മെച്ചപ്പെടുത്തുന്നതിന് പരസ്പരം സഹകരിക്കുന്നതിന് ധാരണാപത്രം അനുശാസിക്കുന്നു. ഇതിന്റെ ഭാഗമായി ഇരു രാജ്യങ്ങളിൽ നിന്നുമുള്ള ഉന്നതതല പ്രതിനിധികളെ പങ്കെടുപ്പിച്ച് പ്രതിവർഷം വൈജ്ഞാനിക സംവാദം സംഘടിപ്പിക്കുന്നതിനും സൗദിയിൽ വിദ്യാഭ്യാസ സംവിധാനം പരിഷ്‌കരിക്കുന്നതിനെ കുറിച്ച് ഗവേഷണങ്ങൾ നടത്തുന്നതിനും പാഠ്യപദ്ധതികൾ തയാറാക്കുന്നതിനും സ്വകാര്യ മേഖലയുമായി തന്ത്രപരമായ വിദ്യാഭ്യാസ പങ്കാളിത്തം സ്ഥാപിക്കുന്നതിനും ഇരു വിഭാഗവും ധാരണയിലെത്തി. സൗദിയിൽ വിദ്യാഭ്യാസ സംവിധാനത്തിന്റെ ഗുണമേന്മ മെച്ചപ്പെടുത്തുന്നതിനാണ് ഇതിലൂടെ പൊതുവിൽ ഉന്നംവെക്കുന്നത്. ധാരണാപത്രം നടപ്പിലാക്കുന്നതിന് ഇരു രാജ്യങ്ങളിലെയും വിദ്യാഭ്യാസ മന്ത്രാലയങ്ങളിൽ നിന്നുള്ള പ്രതിനിധികളെ ഉൾപ്പെടുത്തി സാങ്കേതിക കമ്മിറ്റി രൂപീകരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി ഡോ. അഹ്മദ് അൽഈസ പറഞ്ഞു. അഞ്ചു വർഷ കാലാവധിയുള്ള ധാരണാപത്രം ദീർഘിപ്പിക്കാവുന്നതാണ്.

മേഖലയിൽ സുരക്ഷാ ഭദ്രത തകർക്കുന്ന ഇറാന്റെ പ്രവർത്തനങ്ങൾ ചെറുക്കുന്നതിന് ഒരുമിച്ച് പ്രവർത്തിക്കുന്നതിന് കിരീടാവകാശിയും ബ്രിട്ടീഷ് പ്രധാനമന്ത്രിയും തമ്മിൽ നടത്തിയ ചർച്ചയിൽ ധാരണയായി. ഉഭയകക്ഷി വ്യാപാരവും നിക്ഷേപവും 6500 കോടി സ്റ്റെർലിംഗ് പൗണ്ട് (9026 കോടി ഡോളർ) ആയി ഉയർത്തുന്നതിന് ഇരു രാജ്യങ്ങളും പരിശ്രമിക്കും. യെമൻ സംഘർഷത്തിന് രാഷ്ട്രീയ പരിഹാരം കാണേണ്ടത് പ്രധാനമാണെന്ന കാര്യത്തിലും മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനും തെരേസ മെയ്‌യും ധാരണയിലെത്തിയതായി ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ ഓഫീസ് പ്രസ്താവനയിൽ അറിയിച്ചു.
അതേസമയം, വൻകിട പദ്ധതികളുടെ നടത്തിപ്പിന് സൗദിയിൽ നിരവധി കമ്പനികൾ അടങ്ങിയ സംവിധാനമുണ്ടെന്ന് പബ്ലിക് ഇൻവെസ്റ്റ്‌മെന്റ് ഫണ്ട് സൂപ്പർവൈസർ ജനറൽ യാസിർ അൽറുമയ്യാൻ പറഞ്ഞു. കിരീടാവകാശിയുടെ സന്ദർശനത്തോടനുബന്ധിച്ച് ലണ്ടനിൽ സംഘടിപ്പിച്ച സൗദി - ബ്രിട്ടീഷ് സി.ഇ.ഒ ഫോറത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ആസൂത്രണ ഘട്ടത്തിൽനിന്ന് വൻകിട പദ്ധതികൾ നടപ്പാക്കുന്ന ഘട്ടത്തിലേക്ക് സൗദി അറേബ്യ മാറിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. സൗദി അറാംകോ ഓഹരികൾ വിൽക്കുന്നതിനുള്ള ഒരുക്കങ്ങൾ ഈ വർഷം രണ്ടാം പകുതിയിൽ പൂർത്തിയാകുമെന്ന് സൗദി അറാംകോ സി.ഇ.ഒ അമീൻ അൽനാസിർ അറിയിച്ചു. 2030 ഓടെ പ്രകൃതി വാതക ഉൽപാദനം 2300 കോടി ക്യുബിക് അടിയായി കമ്പനി ഉയർത്തും. സൗദികൾക്ക് പരിശീലനം നൽകുന്നതിന് സൗദിയിൽ 15,000 കേന്ദ്രങ്ങളുണ്ടെന്നും അമീൻ അൽനാസിർ പറഞ്ഞു.
സൗദിയിൽ വിനോദം, സ്‌പോർട്‌സ്, സംസ്‌കാരം എന്നിവയുടെ കേന്ദ്രമാകും ഖിദ്‌യ സിറ്റി പദ്ധതിയെന്ന് ഖിദ്‌യ പ്രൊജക്ട് സി.ഇ.ഒ ജിം റെയ്ഡ് ആൻഡേഴ്‌സൺ പറഞ്ഞു. മധ്യപൗരസ്ത്യദേശത്ത് 1.3 ട്രില്യൺ ഡോളറിന്റെ പദ്ധതികൾ നടപ്പാക്കിവരികയാണ്. ഇതിൽ പകുതിയും സൗദിയിലാണെന്നും അദ്ദേഹം പറഞ്ഞു. ലോകത്തെ 75 ശതമാനം ജനങ്ങൾക്കും എട്ടു മണിക്കൂറിൽ കുറഞ്ഞ സമയത്തിനുള്ളിൽ വിമാന മാർഗം നിയോം പദ്ധതി പ്രദേശത്ത് എത്തുന്നതിന് സാധിക്കുമെന്ന് നിയോം പ്രൊജക്ട് സി.ഇ.ഒ ക്ലൗസ് ക്ലീൻഫെൽഡ് പറഞ്ഞു.