Sorry, you need to enable JavaScript to visit this website.

സൗദിയിൽ ഷോർട്‌സ് ധരിച്ച് പള്ളിയിലും സർക്കാർ ഓഫീസുകളിലും പ്രവേശിച്ചാൽ 500 റിയാൽ പിഴ

റിയാദ് - പുരുഷന്മാർ ഷോർട്‌സ് ധരിച്ച് മസ്ജിദുകളിലും സർക്കാർ ഓഫീസുകളിലും പ്രവേശിച്ചാൽ ഇനി മുതൽ 250 റിയാൽ മുതൽ 500 റിയാൽ വരെ പിഴ ലഭിക്കും. ഇതുമായി ബന്ധപ്പെട്ട് പൊതുഅഭിരുചി സംരക്ഷണ നിയമാവലിയിൽ ആഭ്യന്തര മന്ത്രി ഭേദഗതി അംഗീകരിച്ചു. നേരത്തെ പൊതുഅഭിരുചിയുമായി ബന്ധപ്പെട്ട 19 നിയമ ലംഘനങ്ങളും അവക്കുള്ള പിഴകളുമാണ് നിയമാവലിയിൽ ഉൾപ്പെടുത്തിയിരുന്നത്. മസ്ജിദുകളിലും സർക്കാർ ഓഫീസുകളിലും ഷോർട്‌സ് ധരിച്ച് പ്രവേശിക്കുന്നത് കൂടി ഉൾപ്പെടുത്തിയതോടെ പൊതുഅഭിരുചിയുമായി ബന്ധപ്പെട്ട നിയമ ലംഘനങ്ങൾ 20 ആയി. 
മസ്ജിദുകൾക്കും സർക്കാർ ഓഫീസുകൾക്കും പുറത്ത് പൊതുസ്ഥലങ്ങളിൽ ഷോർട്‌സ് ധരിക്കുന്നത് പിഴ ലഭിക്കുന്ന നിയമ ലംഘനമല്ല. പൊതുഅഭിരുചി സംരക്ഷണ നിയമാവലി 2019 നവംബറിലാണ് ആഭ്യന്തര മന്ത്രി അബ്ദുൽ അസീസ് ബിൻ സൗദ് രാജകുമാരന്റെ അംഗീകാരത്തോടെ പ്രാബല്യത്തിൽവന്നത്. നിയമാവലിയിൽ നിർണയിച്ച നിയമ ലംഘനങ്ങൾക്ക് 50 റിയാൽ മുതൽ 6,000 റിയാൽ വരെ പിഴ ലഭിക്കും. ജനവാസ കേന്ദ്രങ്ങളിൽ ഉച്ചത്തിൽ സംഗീതം വെക്കൽ, വളർത്തുമൃഗങ്ങളുടെ മാലിന്യങ്ങൾ നീക്കം ചെയ്യാതിരിക്കൽ, സഭ്യതക്ക് നിരക്കാത്ത വസ്ത്രങ്ങൾ ധരിക്കൽ, അസഭ്യമായ പെരുമാറ്റം എന്നിവയെല്ലാം നിയമാവലി അനുസരിച്ച് പിഴ ലഭിക്കുന്ന നിയമ ലംഘനങ്ങളാണ്.
 

Latest News