Sorry, you need to enable JavaScript to visit this website.

അഭയ കേസ്: പ്രതികളുടെ വിടുതൽ ഹരജി തള്ളി; ഫാ. ജോസിനെ പ്രതിപ്പട്ടികയിൽനിന്ന് നീക്കി

തിരുവനന്തപുരം- സിസ്റ്റർ അഭയ കൊലക്കേസിൽ ഫാ. ജോസ് പൂതൃക്കയലിനെ പ്രതിപ്പട്ടികയിൽനിന്ന് ഒഴിവാക്കി. സിസ്റ്റർ അഭയ കൊലപ്പെട്ട ദിവസം ഫാ. ജോസ് പൂതൃക്കയിൽ കോൺവെന്റിൽ എത്തിയതിന് തെളിവില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കേസിലെ രണ്ടാം പ്രതിയായ ജോസ് പൂതൃക്കയിലിനെ ഒഴിവാക്കിയത്. അതേസമയം, സിസ്റ്റർ സെഫിയുടെയും ഫാദർ കോട്ടൂരിന്റെയും വിടുതൽ ഹരജി കോടതി തള്ളി. ഇരുവരും വിചാരണ നേരിടണമെന്നും കോടതി ആവശ്യപ്പെട്ടു. ഇരുവർക്കും വേണമെങ്കിൽ മേൽക്കോടതിയെ സമീപിക്കാമെന്നും കോടതി അറിയിച്ചു. ഇവർക്കെതിരെ കൊലപാതകം, തെളിവുനശിപ്പിക്കൽ തുടങ്ങിയ കുറ്റങ്ങളാണ് സി.ബി.ഐ ചുമത്തിയിരിക്കുന്നത്. ഫാ. ജോസ് പൂതൃക്കയിൽ, ഫാ. കോട്ടൂർ, സിസ്റ്റർ സെഫ എന്നിവർ ഏഴുവർഷം മുമ്പ് നൽകിയ വിടുതൽ ഹരജിയാണ് കോടതി തീർപ്പാക്കിയത്. ഇതോടെ 26 വർഷത്തിന് ശേഷം അഭയ കേസിൽ വിചാരണക്ക് കളമൊരുങ്ങി. എന്നാൽ, പ്രതികൾക്ക് മേൽക്കോടതിയെ സമീപിക്കാമെന്ന ഉത്തരവിലെ ആനുകൂല്യം മുതലെടുത്ത് അപ്പീലിന് പോയാൽ വീണ്ടും വിചാരണ നീളും. 
സഹചര്യതെളിവുകളുടെയും നാർക്കോ ടെസ്റ്റിന്റെയും അടിസ്ഥാനത്തിലാണ് 2008 നവംബറിൽ വൈദികരായ തോമസ് കോട്ടൂർ, ജോസ് പൂതൃക്കയിൽ, സിസ്റ്റർ സെഫി എന്നിവരെ സി.ബി.ഐ പ്രതി ചേർത്തത്. ഒന്നരമാസം റിമാന്റിൽ കഴിഞ്ഞ ഇവരെ പിന്നീട് ഹൈക്കോടതി ജാമ്യത്തിൽ വിട്ടു. ഇതിന് പിന്നാലെയാണ് കേസ് കെട്ടിച്ചമച്ചതാണെന്ന് ആരോപിച്ച് മൂവരും വിടുതൽ ഹരജി ന്ൽകിയത്. 
ദൈവം കൂടെയുണ്ടെന്നാണ് വിധി തെളിയിക്കുന്നതെന്ന് ഫാ. ജോസ് പൂതൃക്കയിൽ പറഞ്ഞു. അഭയക്ക് നീതി ലഭിക്കണമെന്നും ദൈവത്തിന്റെ വഴിയിലൂടെ പോകുമ്പോൾ അത് ലഭിക്കുമെന്നും പൂതൃക്കയിൽ പറഞ്ഞു. കേരളത്തിലെ മുഴുവൻ സഭകളും കൂടെനിന്നു. തെറ്റ് ചെയ്തിട്ടില്ലെന്ന് ഉത്തമബോധ്യമുണ്ടായിരുന്നു. ആരോടും പരിഭവമില്ല. അർഹമായ നീതി എല്ലാവർക്കും ലഭിക്കണമെന്നും ഫാ. ജോസ് പൂതൃക്കയിൽ പറഞ്ഞു.

Latest News