റോപ്പ് വേ പൊളിച്ചോട്ടെ, അത് ഒരു രോമം  പോകുന്നത് പോലെ -പി.വി അന്‍വര്‍ എം.എല്‍.എ 

താമരശേരി- അഞ്ച് വര്‍ഷം നീണ്ട നിയമപോരാട്ടത്തിനൊടുവില്‍ പി.വി അന്‍വര്‍ എം.എല്‍.എയുടെ ഭാര്യാ പിതാവിന്റെ ഉടമസ്ഥതയിലുള്ള അനധികൃത റോപ്പ് വേ പൊളിച്ചുനീക്കുന്നു. ഒരു റോപ്പ് വേ പോയാല്‍ ആരും ഇവിടെ പൊട്ടിക്കരയാന്‍ പോകുന്നില്ലെന്ന് പൊളിച്ചുനീക്കല്‍ നടപടികള്‍ക്ക് പിന്നാലെ അന്‍വര്‍ ഫേസ്ബുക്കിലൂടെ പ്രതികരിച്ചു.
ചീങ്കണ്ണിപ്പാറയിലെ വിവാദ തടയണ പൊളിച്ചുനീക്കിയതിന് പിറകെയാണ് നേരത്തെ എംഎല്‍എയുടെ ഉടമസ്ഥതയിലുണ്ടായിരുന്ന സ്ഥലത്തെ തടയണയ്ക്ക് കുറകേയുള്ള റോപ്പ് വേയും പൊളിക്കുന്നത്. റോപ്പ് വേ ടവറുകളാണ് ആദ്യഘട്ടത്തില്‍ പൊളിച്ചുനീക്കുന്നത്. ഈ ജോലികള്‍ പൂര്‍ത്തിയാക്കാന്‍ 10 ദിവസമെടുക്കുമെന്ന് തൊഴിലാളികള്‍ പറയുന്നു.കേവലം റസ്‌റ്റോറന്റിനുള്ള ലൈസന്‍സിന്റെ മറവില്‍ കക്കാടംപൊയില്‍ ചീങ്കണ്ണിപാറയില്‍ വനഭൂമിയോട് ചേര്‍ന്ന് മൂന്ന് മലകളെ ബന്ധിപ്പിച്ച് നിര്‍മിച്ച റോപ്പ് വേയാണ് പൊളിച്ചുനീക്കുന്നത്. തദ്ദേശ സ്വയംഭരണം ഓംബുഡ്‌സ്മാന്റെ ഉത്തരവിലാണ് ഊര്‍ങ്ങാട്ടിരി പഞ്ചായത്തിന്റെ നടപടി. 1.47 ലക്ഷം രൂപയ്ക്കാണ് കരാര്‍.
ഒരു റോപ്പ് വേ പോയാല്‍ ഒരു രോമം പോകുന്നത് പോലെയെ തനിക്കുള്ളുവെന്ന് പരാതിക്കാരനേയും മാധ്യമങ്ങളെയും അപഹസിച്ച് അന്‍വര്‍ ഫേസ്ബുക്ക് കുറിപ്പിലൂടെ പറഞ്ഞു. ഇത്ര ആഘോഷിക്കാന്‍ മാത്രം ആരും ഇവിടെ പൊട്ടിക്കരഞ്ഞ് തളര്‍ന്നുകിടക്കാന്‍ പോകുന്നില്ലെന്നും പോസ്റ്റില്‍ പറയുന്നു. ആര്യാടന്‍ കുടുംബത്തിന്റെ അനുയായിയാണ് രാഷ്ട്രീയ പ്രേരിതമായ കേസിന് പിന്നിലെന്നാണ് അന്‍വറിന്റെ ആരോപണം.

 

Latest News