നിങ്ങളുടെ അച്ഛന്‍ ആരാണെന്നതിന് തെളിവു ചോദിച്ചിട്ടുണ്ടോ; രാഹുലിനെ അധിക്ഷേപിച്ച് അസം മുഖ്യമന്ത്രി

ന്യൂദല്‍ഹി- രാഹുല്‍ ഗാന്ധിയുടെ പിതാവ് ആരാണെന്നതിന് ഇതുവരെ തെളിവ് ചോദിച്ചിട്ടില്ലെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ. ഇന്ത്യന്‍ സൈന്യം പാക്കിസ്ഥാനില്‍ നടത്തിയ സര്‍ജിക്കല്‍ സ്‌ട്രൈക്കിന്റെ തെളിവ് ചോദിച്ചത് ചൂണ്ടിക്കാട്ടിയാണ് അസം മുഖ്യമന്ത്രിയുടെ പരാമര്‍ശം. ഉത്തരാഖണ്ഡില്‍ തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
ഉത്തരാഖണ്ഡിലെ കിച്ചയില്‍ നടത്തിയ പ്രസംഗം മുഖ്യമന്ത്രി ഇന്റര്‍നെറ്റില്‍ പങ്കുവെച്ചു. കോണ്‍ഗ്രസ് നേതാവും വയനാട് എം.പിയുമായ രാഹുല്‍ ഗാന്ധിക്കെതിരെ നിരവധി ആരോപണങ്ങളാണ് ഉന്നയിച്ചത്. ഉത്തരാഖണ്ഡിന്റേയും രാഷ്ട്രത്തിന്റെ തന്നെയും അഭിമാനമാണ് ജനറല്‍ ബിപിന്‍ റാവത്ത്. അദ്ദേഹത്തിന്റെ നേതൃത്വത്തിലാണ് ഇന്ത്യ പാക്കിസ്ഥാനില്‍ സര്‍ജിക്കല്‍ സ്‌ട്രൈക്ക് നടത്തിയത്. രാഹുല്‍ ഗാന്ധി ഇതിന് തെളിവു ചോദിച്ചു. നിങ്ങള്‍ ആരുടെ മകനാണെന്നതിന് ഞങ്ങള്‍ എപ്പോഴെങ്കിലും തെളിവു ചോദിച്ചിട്ടുണ്ടോ? സായുധ സേനയില്‍നിന്ന് തെളിവ് ആവശ്യപ്പെടാന്‍ എന്ത് അവകാശമാണ് നിങ്ങള്‍ക്കുള്ളത്- മുഖ്യമന്ത്രി ചോദിച്ചു.
രാജ്യം കൈവരിക്കുന്ന നേട്ടങ്ങളെ ചോദ്യം ചെയ്ത് കോണ്‍ഗ്രസ് എപ്പോഴും അവഹേളിക്കുന്നത് ദൗര്‍ഭാഗ്യകരമാണ്. ഇന്ത്യയില്‍ നിര്‍മിച്ച കോവിഡ് വാക്‌സിന്റെ ഫലപ്രാപ്തിയും കോണ്‍ഗ്രസ് ചെയ്തുവെന്ന് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ കുറ്റപ്പെടുത്തി.

 

Latest News