നഴ്‌സറിയില്‍ സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയ  സംഭവം,  പ്രതിയെന്ന് കരുതുന്ന ആള്‍ പിടിയില്‍

തിരുവനന്തപുരം-  കൊലപാതക കേസിലെ പ്രതിയെന്ന് സംശയിക്കുന്നയാള്‍ പോലീസ് കസ്റ്റഡിയില്‍. തമിഴ്‌നാട്ടില്‍ നിന്നുമാണ് ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്തത്. ഇയാളെ പോലീസ് ചോദ്യം ചെയ്യുന്നു. തമിഴ്‌നാട് സ്വദേശിയാണ് പിടിയിലായത്. കസ്റ്റഡിയിലെടുത്ത പ്രതിയെന്ന് സംശയിക്കുന്ന വ്യക്തി പേരൂര്‍ക്കടയിലെ ഹോട്ടല്‍ ജീവനക്കാരനാണെന്നാണ് സൂചന. ഇയാളുടെ രേഖാ ചിത്രം പോലീസ് പുറത്തു വിട്ടിരുന്നു. സംശയാസ്പദമായ രീതിയില്‍ പ്രതിയെന്ന് സംശയിക്കുന്നയാള്‍ നടന്നു പോകുന്നതാണ് ദ്യശ്യങ്ങളിലുള്ളത്.
വിനീതയെന്ന മുപ്പത്തിയെട്ടുകാരിയാണ് കുറുവന്‍കോണത്ത് കഴിഞ്ഞ ഞായറാഴ്ച കൊല്ലപ്പെട്ടത്. വിനീതയുടെ കഴുത്തില്‍ ആഴത്തില്‍ കുത്തേറ്റിരുന്നു. ചോരവാര്‍ന്നാണ് മരണം. കുറവന്‍കോണത്തെ ചെടി നഴ്‌സറിയിലെ ജീവനക്കാരിയാണ് വിനീത. ജോലിചെയ്യുന്ന സ്ഥലത്താണ് വിനീതയുടെ മൃതദേഹം കണ്ടെത്തിയത്. ചെടികള്‍ക്ക് വെള്ളമൊഴിക്കാനാണ് ഞായറാഴ്ച്ചയാണെങ്കിലും വിനീത ജോലിസ്ഥലത്ത് എത്തിയത്.
ചെടികള്‍ വാങ്ങാനായി രണ്ടുപേര്‍ വന്നെങ്കിലും ആരെയും കാണാതിരുന്നതോടെ ഉടമസ്ഥനെ ബന്ധപ്പെട്ട് കടയില്‍ ആരുമില്ലെന്ന് അറിയിക്കുകയായിരുന്നു. സംശയം തോന്നിയ ഉടമസ്ഥന്‍ മറ്റൊരു ജീവനക്കാരിയെ സ്ഥലത്തേക്ക് പറഞ്ഞുവിട്ടു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് നഴ്‌സറിയുടെ ഇടതുഭാഗത്തെ ഇടുങ്ങിയ സ്ഥലത്ത് വിനീതയുടെ മൃതദേഹം കണ്ടെത്തിയത്. വിനീതയുടെ കഴുത്തിലുണ്ടായിരുന്ന നാലരപവന്റെ മാല കാണാനില്ല. വിനീതയുടെ കയ്യില്‍ 25000 രൂപ ഉണ്ടായിരുന്നെന്നും യുവതിയുടെ അമ്മ പോലീസിന് മൊഴി നല്‍കിയിരുന്നു.
 

Latest News