ഹിജാബ് വിവാദം ആളിക്കത്തുന്നു; കര്‍ണാടകയില്‍ സ്‌കൂളുകള്‍ക്കും കോളെജുകള്‍ക്കും 3 ദിവസം അവധി പ്രഖ്യാപിച്ചു

ബെംഗളുരു- മുസ്ലിം വിദ്യാര്‍ത്ഥിനികള്‍ തട്ടമിട്ട് ക്ലാസിലെത്തുന്നതിനെതിരെ ഹിന്ദുത്വ തീവ്രവാദ സംഘങ്ങള്‍ ഉയര്‍ത്തിയ വിദ്വേഷ ആക്രമണം വലിയ കോലാഹലമായി മാറിയതോടെ കര്‍ണാടക സര്‍ക്കാര്‍ മൂന്നു ദിവസത്തേക്ക് എല്ലാ ഹൈസ്‌കൂളുകള്‍ക്കും കോളെജുകള്‍ക്കും അവധി പ്രഖ്യാപിച്ചു. സമാധാനന്തരീക്ഷം കാത്തു സൂക്ഷിക്കാനാണ് നടപടിയെന്ന് മുഖ്യമന്ത്രി ബസവരാജ് എസ് ബൊമ്മയ് അറിയിച്ചു. എല്ലാവരും സഹകരിക്കണമെന്നും മുഖ്യമന്ത്രി അഭ്യർത്ഥിച്ചു. ഉഡുപ്പിയിലെ കോളെജ് അധികൃതര്‍ ഹിജാബ് വിലക്കിയതിനെതിരെ അഞ്ചു വിദ്യാര്‍ത്ഥിനികള്‍ നല്‍കിയ ഹര്‍ജികളില്‍ കര്‍ണാടക ഹൈക്കോടതി വാദം കേട്ടു തുടങ്ങിയതിനിടെയാണ് ചൊവ്വാഴ്ച സംസ്ഥാനത്തുടനീളം ഹിന്ദുത്വ സംഘങ്ങളും ഹിജാബിനെ പിന്തുണയ്ക്കുന്നവരും പ്രതിഷേധവുമായി തെരുവിലിറങ്ങിയത്. ഹൈക്കോടതി വാദം കേള്‍ക്കല്‍ നാളേയും തുടരും. സമാധാനം കാത്തു സൂക്ഷിക്കാന്‍ വിദ്യാര്‍ത്ഥികളേയും പൊതുജനങ്ങളോടും കോടതി ആവശ്യപ്പെട്ടു.

Latest News