ചില്ലറയില്ലാത്തത് പ്രശ്‌നമാക്കണ്ട, ഇവിടെ ഇതാ ഡിജിറ്റല്‍ യാചകന്‍ 

പട്‌ന-ബിഹാറിലെ ചമ്പാരന്‍ ജില്ലയിലെ ബേട്ടിയ സ്വദേശിയായ രാജു പ്രസാദ് (40) ആണ് സമൂമാധ്യമങ്ങളില്‍ വൈറലായ 'ഡിജിറ്റല്‍ യാചകന്‍'. ാണയ തുട്ടുകള്‍ കൈവശമില്ലെങ്കില്‍ ഇ വാലറ്റ് മുഖേനെയുള്ള മാര്‍ഗങ്ങളിലൂടെ പണം സ്വീകരിക്കുമെന്ന് വ്യക്തമാക്കിക്കൊണ്ടുള്ള സമീപനമാണ് രാജുവിനെ വാര്‍ത്തകളില്‍ സജീവമാക്കിയത്.
പിതാവ്പ്രഭുനാഥ് പ്രസാദ് മരിച്ചതോടെ കഴിഞ്ഞ മുപ്പത് വര്‍ഷമായി ഭിക്ഷ യാചിച്ചാണ് രാജു ജീവിച്ചത്. ബോട്ടിയ നഗരത്തിലെ മുപ്പതാം വാര്‍ഡിലാണ് പ്രഭുനാഥും കുടുംബവും താമസിച്ചിരുന്നത്. കുടുംബത്തിന്റെ ഏകവരുമാനമായ പ്രഭുനാഥ് മരിച്ചതോടെ പത്താം വയസ് മുതല്‍ രാജു ഭിക്ഷാടനത്തിലേക്ക് തിരിഞ്ഞു. മാനസിക പ്രശ്‌നങ്ങള്‍ പ്രകടിപ്പിച്ചതിനാലും അനാഥനാണെന്ന തോന്നല്‍ മൂലവും ആളുകള്‍ രാജുവിന് പണം നല്‍കിയിരുന്നതായി പ്രദേശവാസിയും പൊതുപ്രവര്‍ത്തകനുമായ അവധേഷ് തിവാരി പറഞ്ഞു.
ആളുകള്‍ പണം നല്‍കാന്‍ ആരംഭിച്ചതോടെ രാജു ഭിക്ഷാടനം തുടരുകയായിരുന്നുവെന്ന് തിവാരി കൂട്ടിച്ചേര്‍ത്തു. രാജുവിന്റെ അവസ്ഥ മനസിലാക്കിയിരുന്ന പാന്‍ട്രി ജീവനക്കാര്‍ ബോട്ടിയെ റെയില്‍വെ സ്‌റ്റേഷനില്‍ ട്രെയിന്‍ നിര്‍ത്തുമ്പോള്‍ ഇയാള്‍ക്ക് ഭക്ഷണം നല്‍കിയിരുന്നു. 2015വരെ ഇത്തരത്തില്‍ ഭക്ഷണം ലഭിച്ചിരുന്നുവെന്നും എന്നാല്‍ ഇപ്പോള്‍ പ്രദേശത്തെ ഒരു ധാബയില്‍ നിന്ന് പണം നല്‍കിയാണ് ഭക്ഷണം വാങ്ങിക്കഴിക്കുന്നതെന്നും രാജു വ്യക്തമാക്കി. 
ആധാര്‍ കാര്‍ഡ് ഉണ്ടായിരുന്നെങ്കിലും പാന്‍ കാര്‍ഡ് ഇല്ലായിരുന്നതിനാല്‍ ബാങ്ക് അക്കൗണ്ട് തുറക്കുന്നത് വൈകിപ്പിച്ചെന്ന് രാജു പറഞ്ഞു. യാചകനാണെങ്കിലും ഇപ്പോള്‍ ഡിജിറ്റല്‍ പേയ്‌മെന്റ് സൗകര്യം ഉപയോഗിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 
 

Latest News