ചികിത്സക്കെത്തിയ ആണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച മനോരോഗ വിദഗ്ധന് കഠിനതടവും പിഴയും

തിരുവനന്തപുരം- ചികിത്സക്കെത്തിയ പതിമൂന്നുകാരനെ പീഡിപ്പിച്ച കേസില്‍  മനോരോഗ വിദഗ്ദ്ധന്‍ ഡോ.ഗിരീഷിന് (58) ആറ് വര്‍ഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ. തിരുവനന്തപുരം അതിവേഗ സ്‌പെഷ്യല്‍ കോടതി ജഡ്ജി ആര്‍.ജയകൃഷ്ണനാണ് ശിക്ഷ വിധിച്ചത്. ഒരു ലക്ഷം രൂപ പിഴ അടച്ചില്ലെങ്കില്‍ ആറ് മാസം കൂടി ശിക്ഷ അനുഭവിക്കണം.
സംസ്ഥാനത്ത് ആദ്യമായാണ് പോക്‌സോ കേസില്‍ ഒരു ഡോക്ടര്‍ ശിക്ഷിക്കപ്പെടുന്നത്. 2017 ആഗസ്റ്റ് 14-ന് വൈകിട്ട് ഏഴരയോടെ പ്രതിയുടെ മണക്കാടുള്ള വീട്ടിലെ തണല്‍ എന്ന സ്വകാര്യ ക്ലിനിക്കില്‍ വെച്ചായിരുന്നു പീഡനം.
പഠനത്തില്‍ ശ്രദ്ധക്കുറവുണ്ടെന്ന് സ്‌കൂള്‍ അധികൃതര്‍ അറിയിച്ചതിനെ തുടര്‍ന്നാണ് രക്ഷിതാക്കള്‍ കുട്ടിയെ ക്ലിനിക്കില്‍ എത്തിച്ചത്. കുട്ടിയെ മാത്രമാണ് പ്രതി മുറിക്കുള്ളില്‍ ചികിത്സയ്ക്കായി വിളിച്ചത്. ഒരു പസില്‍ നല്‍കിയതിന് ശേഷം അത് അസംബിള്‍ ചെയ്യാന്‍ പറഞ്ഞു. അശ്ലീല വീഡിയോകള്‍ കാണാറുണ്ടോയെന്നും ചോദിക്കുകയും സെക്‌സിനെ കുറിച്ച് സംസാരിക്കുകയും ചെയ്തു. സംസാരത്തിനിടയില്‍പ്രതി പല തവണകുട്ടിയുടെ കവിളില്‍ ചുംബിക്കുകയും സ്വകാര്യ ഭാഗത്ത് പതടവുകയും ചെയ്തു.
കുട്ടി ഭയന്നപ്പോള്‍ ആരോടും പറയരുതെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയെന്നും പരാതിയില്‍ പറഞ്ഞിരുന്നു. ക്ലിനിക്കില്‍നിന്ന് മടങ്ങുമ്പള്‍ കുട്ടി ഭയന്നിരിക്കുന്നത് കണ്ട് മാതാപിതാക്കള്‍ ചോദിച്ചപ്പോഴാണ് പീഡനവിവരം പറയുന്നത്. വീട്ടുകാര്‍ ഉടന്‍ ചൈല്‍ഡ് ലൈനില്‍ പരാതിപ്പെട്ടു. ചൈല്‍ഡ് ലൈനില്‍ നിന്നാണ് ഫോര്‍ട്ട് പോലീസില്‍ വിവരം അറിയിച്ചത്. സംഭവത്തിനുശേഷം കുട്ടിയുടെ മനോനില തകര്‍ന്നിരുന്നു.

സംഭവത്തില്‍ കുട്ടിയും വീട്ടുകാരും അനുഭവിച്ച ബുദ്ധിമുട്ട് കോടതിക്ക് കാണാതിരിക്കാന്‍ പറ്റില്ലയെന്ന് വിധി ന്യായത്തില്‍ പറഞ്ഞു. പ്രതി ഡോക്ടറായതിനാല്‍ പരമാവധി ശിക്ഷ നല്‍കണമെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു.

ചികിത്സയ്ക്ക് എത്തിയ മറ്റൊരു ആണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവത്തില്‍ പ്രതിക്കെതിരെ മറ്റൊരു കേസ് നിലവിലുണ്ട്. ്‌പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ആര്‍.എസ്.വിജയ് മോഹന്‍ ഹാജരായി. പിഴ തുക കുട്ടിക്ക് നല്‍ക്കണമെന്നും സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കണമെന്നും വിധിയില്‍ പറയുന്നു. ഫോര്‍ട്ട് സി ഐയായിരുന്ന അജി ചന്ദ്രന്‍ നായരാണ് കേസ് അന്വെഷിച്ചത്.15 സാക്ഷികളെയും 17 രേഖകളുമാണ് പ്രോസിക്യൂഷന്‍ കോടതിയില്‍ ഹാജരാക്കിയത്.

 

Latest News