റയാനെ രക്ഷിക്കാനുള്ള ശ്രമം അന്തിമഘട്ടത്തില്‍, പ്രാര്‍ഥനയോടെ അറബ് ലോകം

ഇഗ്രാനെ- മൊറോക്കോയില്‍ അഞ്ച് ദിവസമായി കുഴല്‍ കിണറില്‍ കുടുങ്ങിയ അഞ്ച് വയസ്സുകാരന്‍ റയാനെ രക്ഷിക്കാനുള്ള ശ്രമം അവസാനഘട്ടത്തിലെത്തിയതായി അധികൃതര്‍. കുട്ടി അബോധാവസ്ഥയിലാണെങ്കിലും പ്രതീക്ഷ കൈവിടാറായിട്ടില്ലെന്നാണ് രക്ഷാപ്രവര്‍ത്തകര്‍ നല്‍കുന്ന സൂചന. അറബ് ലോകം മുഴുവന്‍ പ്രാര്‍ഥനയിലാണ്.

ഇഗ്രാനെ ഗ്രാമത്തിലുള്ള നൂറടി താഴ്ചയുള്ള ഉപയോഗ ശൂന്യമായ കിണറിലാണ് ചൊവ്വാഴ്ച ഉച്ചക്കുശേഷം റയാന്‍ വീണത്. കിണറിന്റെ അടിത്തട്ടില്‍ ഓക്‌സിജനും വെള്ളവും എത്തിക്കാന്‍ കഴിഞ്ഞിരുന്നു.

മണ്ണും പാറകളും ഇടിയാതെ മൂന്ന് മിറ്റര്‍ തുരങ്കമുണ്ടാക്കി റയാനെ പുറത്തെത്തിക്കാനുള്ള ശ്രമമാണ് അന്തിമ ഘട്ടത്തിലെത്തിയത്. മണ്ണിടിച്ചില്‍ സാധ്യതയാണ് രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമാക്കിയത്.
കുട്ടി വീണ ഭാഗത്തുനിന്ന് എതിര്‍ വശത്ത് മറ്റൊരു കുഴിയുണ്ടാക്കി പുറത്തെടുക്കുക മാത്രമാണ് വഴിയെന്ന് സിവില്‍ പ്രൊട്ടക് ഷന്‍ മേധാവി അബ്ദല്‍ ഹാദി പറഞ്ഞു. അതീവശ്രദ്ധയോടെ അല്ലാതെ കുഴിക്കാന്‍ സാധ്യമല്ലെന്നും അതുകൊണ്ടാണ് മണ്ണുമാന്തി യന്ത്രം ഇടക്കിടെ നിര്‍ത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.

 

Latest News