Sorry, you need to enable JavaScript to visit this website.

ശസ്ത്രക്രിയക്ക് കൈക്കൂലി, മലപ്പുറത്ത് സര്‍ക്കാര്‍ സര്‍ജന്‍ അറസ്റ്റില്‍

വിജിലന്‍സ് സംഘം ഡോക്ടറുടെ വീട്ടില്‍ പരിശോധന നടത്തുന്നു.

പെരിന്തല്‍മണ്ണ-കാഴ്ചക്കുറവുള്ള വയോധികയുടെ കാല്‍വിരല്‍ മുറിക്കുന്നതിനുള്ള ശസ്ത്രക്രിയ നടത്തുന്നതിന് പണം വാങ്ങുന്നതിനിടെ ജില്ലാ ആശുപത്രിയിലെ സര്‍ജനെ വിജിലന്‍സ് അറസ്റ്റു ചെയ്തു. പെരിന്തല്‍മണ്ണ ജില്ലാ ആശുപത്രിയിലെ സര്‍ജന്‍ കെ.ടി രാജേഷി(49)നെയാണ് മലപ്പുറം വിജിലന്‍സ് ഡി.വൈ.എസ്.പി ഫിറോസ് എം. ഷെഫീഖിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റു ചെയ്തത്.

ഡോക്ടറുടെ പരിശോധനാ മുറിയില്‍ നിന്ന് 15,000 രൂപയോളം കണ്ടെടുത്തതായി വിജിലന്‍സ് അറിയിച്ചു.  വൈകീട്ട് നാലോടെ ജില്ലാ ആശുപത്രിക്ക് സമീപം രോഗികളെ പരിശോധിച്ചിരുന്ന മുറിയില്‍ നിന്നാണ് അറസ്റ്റു ചെയ്തത്. ആലിപ്പറമ്പ് സ്വദേശി തച്ചന്‍കുന്നന്‍ ഖദീജ(60)യുടെ ശസ്ത്രക്രിയയ്ക്കായി മകന്‍ മുഹമ്മദ് ഷമീം(30) നല്‍കിയ ആയിരം രൂപ വാങ്ങിയയുടന്‍ വിജിലന്‍സ് സംഘം പിടികൂടുകയായിരുന്നു. ഇതേസമയം ഡോക്ടറുടെ പാതായ്ക്കര കാര്‍ഗിലിലെ വീട്ടില്‍ സിഐ ജ്യോതീന്ദ്രകുമാറിന്റെയും ജില്ലാആശുപത്രിയില്‍ സി.ഐ എം. ഗംഗാധരന്റെയും നേതൃത്വത്തിലും പരിശോധന നടത്തി.

പരാതിക്കാരന്‍ പറയുന്നത്:  ജനുവരി പത്തിനാണ് മാതാവിനെ ആദ്യം ജില്ലാആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കൂടെ അഡ്മിറ്റ് ചെയ്ത നാലുപേരുടെ ശസ്ത്രക്രിയ നടത്തിയെങ്കിലും മാതാവിന്റെ ചെയ്തില്ല. പിറ്റേ ശനിയാഴ്ച വരാന്‍ പറഞ്ഞ് ഡിസ്ചാര്‍ജ് ചെയ്തു. പലകാരണങ്ങള്‍ പറഞ്ഞു ശസ്ത്രക്രിയ നീട്ടിക്കൊണ്ടുപോയതോടെ അന്വേഷണത്തില്‍ പണം നല്‍കാത്തതാണ് കാരണമെന്നു മനസിലായി.

28ന് വീണ്ടും ആശുപത്രി ഒ.പി.യിലെത്തി ഡോക്ടറെ കണ്ടു. എന്നാല്‍ വളരെ മോശമായി പെരുമാറുകയും മരുന്നു നല്‍കി വിടുകയും ചെയ്തു. നേരിട്ട് പരിശോധനാ സ്ഥലത്തെത്തി കാണാനും ആവശ്യപ്പെട്ടു. ഇതേത്തുടര്‍ന്നു വിജിലന്‍സിനെ അറിയിച്ചു. പിന്നീട് രണ്ടാം തിയതി മുറിയിലെത്തി പരിശോധന ഫീസ് നല്‍കി ഡോക്ടറെ കണ്ടു. ശനിയാഴ്ച ശസ്ത്രക്രിയ ചെയ്യാമെന്നും തലേന്നു വന്നു കാണണമെന്നും ഡോക്ടര്‍ നിര്‍ദേശിച്ചു. ഇതുപ്രകാരം രാവിലെ മാതാവിനെ അഡ്മിറ്റ് ചെയ്ത് വൈകീട്ട് വിജിലന്‍സ് നല്‍കിയ പണവുമായാണ് ഡോക്ടറെ കണ്ടത്.

കോട്ടക്കല്‍ കൃഷി ഓഫീസര്‍ എം.വി. വൈശാഖന്‍, കൂട്ടിലങ്ങാടി കൃഷി ഓഫീസര്‍ ആര്‍. ഉണ്ണികൃഷ്ണന്‍ എന്നിവരുടെ സാന്നിധ്യത്തിലാണ് അറസ്റ്റു നടപടികള്‍ സ്വീകരിച്ചത്.  എസ്.ഐമാരായ പി. മോഹന്‍ദാസ്, പി.എന്‍. മോഹനകൃഷ്ണന്‍, ശ്രീനിവാസന്‍, എ.എസ്.ഐമാരായ സലീം,  ഹനീഫ പോലീസുകാരായ പ്രജിത്ത്, ജിറ്റ്സ്, ദിനേശ്, രാജീവ്, വിജയകുമാര്‍, സബൂര്‍, ശ്യാമ, ഷിഹാബ്, സനല്‍ എന്നിവരാണ് വിജിലന്‍സ് സംഘത്തിലുണ്ടായിരുന്നത്.

 

 

 

Latest News