തോട്ടം തൊഴിലാളിയുടെ മൃതദേഹം ആരുമറിയാതെ കുഴിച്ചുമൂടി; വെളിച്ചത്ത് വന്നത് ഒന്നര മാസത്തിന് ശേഷം

കാസര്‍കോട്- മഞ്ചേശ്വരം പോലീസ് സ്റ്റേഷന്‍ പരിധിയില്‍ കന്യാല മുണ്ടോടിയില്‍ തോട്ടം തൊഴിലാളിയായ ജാര്‍ഖണ്ഡ് സ്വദേശിയുടെ മൃതദേഹം ആരുമറിയാതെ കുഴിച്ചുമൂടി. വിവരം പുറത്തുവന്നത് ഒന്നരമാസത്തിന് ശേഷം. കന്യാലയില്‍ വാടക ക്വാര്‍ട്ടേഴ്സില്‍ താമസിച്ചിരുന്ന ജാര്‍ഖണ്ഡ് സ്വദേശി സിബച്ച (35) ന്റെ മൃതദേഹമാണ് കുളത്തിന് സമീപം കുഴിച്ചുമൂടിയത്.

സിബച്ചന്റെ ബന്ധുവായ സഞ്ജയനാണ് മൃതദേഹം ഒന്നരമാസം മുമ്പ് കുഴിച്ചുമൂടിയതായി പോലീസിനോട് വെളിപ്പെടുത്തിയത്. ജാര്‍ഖണ്ഡില്‍ പോയിരുന്ന സിബച്ചന്‍ 2021 ഡിസംബര്‍ 20 ന് കന്യാലയില്‍ തിരിച്ചെത്തിയിരുന്നു. 21 മുതല്‍ യുവാവിനെ കാണാതായി. പിന്നീട് കുളത്തില്‍ മുങ്ങിമരിച്ച നിലയില്‍ സിബച്ചനെ കണ്ടെത്തിയെന്നും സംഭവം ആരെയും അറിയിക്കാതെ തോട്ടം ഉടമയും മറ്റു തൊഴിലാളികളുമടക്കം പതിനെട്ടുപേര്‍ ചേര്‍ന്ന്  മൃതദേഹം കുളത്തിന് സമീപം കുഴിച്ചിട്ടുവെന്നും സഞ്ജയന്‍ പോലീസിനോട് പറഞ്ഞു.

നാട്ടുകാരില്‍ ചിലര്‍ വിവരം അറിയിച്ചത് പ്രകാരം മഞ്ചേശ്വരം പോലീസെത്തി ബന്ധുവായ സഞ്ജയിനെയും തോട്ടം ഉടമയേയും  ചോദ്യം ചെയ്യുകയായിരുന്നു. സഞ്ജയനില്‍ നിന്ന് വ്യത്യസ്തമായ മൊഴിയാണ് തോട്ടം ഉടമ പോലീസിന് നല്‍കിയത്. ഒന്നരമാസംമുമ്പ് സിബച്ചനെ തോട്ടത്തിലെ കുളത്തില്‍  ഷോക്കേറ്റ് മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നുവെന്നും ഇതേ തുടര്‍ന്ന് മൃതദേഹം മറ്റു തൊഴിലാളികളുടെ സഹായത്തോടെ കുഴിച്ചിടുകയായിരുന്നുവെന്നുമാണ് തോട്ടം ഉടമ മൊഴി നല്‍കിയത്. കുളത്തില്‍ കുളിക്കുന്നതിനിടെയാണ് സിബച്ചന്‍ മരിച്ചതെന്നും മരം വീണതിനെ തുടര്‍ന്ന് നിലംപതിച്ച ഇലക്ട്രിക് പോസ്റ്റിലെ വൈദ്യുതികമ്പി കുളത്തിലേക്ക് വീണിരുന്നുവെന്നും ഇതില്‍ നിന്നാണ് സിബച്ചന് ഷോക്കേറ്റതെന്നും തോട്ടം ഉടമ വെളിപ്പെടുത്തിയിരുന്നു.  ഇതോടെ സിബച്ചന്റെ മരണത്തില്‍ ദുരൂഹത വര്‍ദ്ധിച്ചു. ഫോറന്‍സിക് വിദഗ്ധര്‍ എത്തിയ ശേഷം മൃതദേഹം കുഴിച്ചെടുത്ത് വിദഗ്ധ പോസ്റ്റുമോര്‍ട്ടത്തിനായി പരിയാരത്തെ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോകും. ഡോഗ് സ്‌ക്വോഡ് സ്ഥലത്തെത്തി പരിശോധന നടത്തി. മൃതദേഹം കുഴിച്ചുമൂടിയ സ്ഥലം പൊലീസ് നാട കെട്ടി ബന്തവസിലാക്കി. മഞ്ചേശ്വരം ഇന്‍സ്പെക്ടര്‍ കെ. സന്തോഷ്‌കുമാര്‍, എസ്.ഐ എന്‍. അന്‍സാര്‍ എന്നിവരുടെ നേതൃത്വത്തില്‍ അന്വേഷണം നടത്തുന്നു.

 

 

 

 

Latest News