മുസ്‌ലിം ഏകോപന സമിതിയില്‍നിന്ന് അകല്‍ച്ച പാലിക്കാന്‍ സമസ്ത, പാണക്കാട് തങ്ങള്‍ വിളിക്കുന്ന യോഗത്തില്‍ മാത്രം പങ്കെടുക്കും

കോഴിക്കോട്- മുസ്്‌ലിം ഏകോപന സമിതിയുടെ യോഗങ്ങളില്‍നിന്ന് വിട്ടുനില്‍ക്കാന്‍ സമസ്തയുടെ തീരുമാനം. പൊതുപ്രശ്‌നങ്ങളില്‍ കൂടിയാലോചന നടത്താന്‍ കേരളത്തിലെ മുസ്‌ലിം സംഘടനകള്‍ രൂപവത്കരിച്ച പൊതുവേദിയാണ് മുസ്‌ലിം ഏകോപന സമിതി. പാണക്കാട് തങ്ങള്‍ നേരിട്ട് വിളിക്കുന്ന യോഗങ്ങളില്‍ മാത്രമേ ഇനി സമസ്ത പങ്കെടുക്കൂ. മറ്റ് ഇസ്ലാമിക സംഘടനകള്‍ വിളിക്കുന്ന കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി യോഗങ്ങളില്‍ പങ്കെടുക്കില്ല.

മുസ്‌ലിം ലീഗിനോട് അകല്‍ച്ച പാലിക്കുകയും മുഖ്യമന്ത്രി പിണറായി വിജയനോട് അടുത്തുനില്‍ക്കുകയും ചെയ്യുന്ന രാഷ്ട്രീയ സമീപനം അടുത്ത കാലത്ത് സമസ്ത സ്വീകരിച്ചിരുന്നു. ഇതിന്റെ തുടര്‍ച്ചയാണ് പുതിയ തീരുമാനവും.

കഴിഞ്ഞ ദിവസം ചേളാരിയില്‍ ജിഫ്രി മുത്തുക്കോയ തങ്ങളുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് സമസ്തയുടെ തീരുമാനം. ഒരു സ്ഥിരം കോ-ഓര്‍ഡിനേഷന്‍ സമിതി ആവശ്യമില്ല എന്ന നിലപാടിലാണ് സമസ്ത. ഓരോ വിഷയങ്ങളില്‍ ആവശ്യമെങ്കില്‍ മാത്രം ഇത്തരം സമിതികള്‍ രൂപീകരിച്ചാല്‍ മതി. മറ്റ് സംഘടനകള്‍ക്ക് ലഭിക്കുന്ന പ്രാതിനിധ്യം പലപ്പോഴും സമസ്തക്ക് ഇത്തരം കമ്മറ്റികളില്‍ ലഭിക്കുന്നില്ല എന്നും സമസ്തക്ക് പരാതിയുണ്ട്.

കോഡിനേഷന്‍ സമിതി യോഗങ്ങളില്‍ ചെറിയ സംഘടനകളില്‍നിന്ന് പോലും ഒന്നില്‍ കൂടുതല്‍ പ്രതിനിധികള്‍  പങ്കെടുക്കാറുണ്ട്. എന്നാല്‍ ഏറ്റവും വലിയ സംഘടനയായ സമസ്തയില്‍നിന്ന് പലപ്പോഴും ഒരു പ്രതിനിധിയാണ് യോഗത്തില്‍ പങ്കെടുക്കാറുള്ളത്. ഈയിടെയായി മുസ്ലിം കോഡിനേഷന്‍ സമിതിയുടെ യോഗങ്ങള്‍ രാഷ്ട്രീയ യോഗങ്ങളായി മാറുന്നു എന്ന വിമര്‍ശനവും സമസ്തക്കുണ്ട്. പി.എം.എ സലാമിനെ പോലുള്ളവര്‍ വിളിക്കുന്ന യോഗങ്ങളില്‍ പങ്കെടുക്കേണ്ടെന്നും പാണക്കാട് തങ്ങള്‍ വിളിക്കുന്ന യോഗങ്ങളില്‍ മാത്രം പങ്കെടുത്താല്‍ മതിയെന്നുമാണ് തീരുമാനം.

 

 

Latest News