വാവ സുരേഷിന്റെ ആരോഗ്യ നിലയില്‍ നേരിയ പുരോഗതി, ഹൃദയമിടിപ്പ് സാധാരണ നിലയില്‍

കോട്ടയം- മൂര്‍ഖന്‍ പാമ്പിന്റെ കടിയേറ്റ് ചികിത്സയില്‍ കഴിയുന്ന വാവ സുരേഷിന്റെ ആരോഗ്യ നിലയില്‍ നേരിയ പുരോഗതി. ഹൃദയമിടിപ്പും രക്തസമ്മര്‍ദ്ദവും സാധാരണ നിലയിലേക്കെത്തി. തലച്ചോറിന്റെ പ്രവര്‍ത്തനത്തിലും നേരിയ പുരോഗതിയുണ്ട്. കോട്ടയം മെഡിക്കല്‍ കോളേജിലെ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ് സുരേഷ്.

തിങ്കളാഴ്ച വൈകിട്ട് ആശുപത്രിയിലെത്തിക്കുമ്പോള്‍ വാവ സുരേഷ് ഗുരുതരാവസ്ഥയിലായിരുന്നു. ഹൃദയത്തിന്റെ പ്രവര്‍ത്തനം ഇരുപത് ശതമാനം മാത്രമാണ് ഉണ്ടായിരുന്നത്. തുടര്‍ന്ന് തീവ്ര പരിചരണ വിഭാഗത്തിലെ ചികിത്സക്ക് ശേഷം നില മെച്ചപ്പെടുകയായിരുന്നു.

അബോധാവസ്ഥയിലായ വാവ സുരേഷ് മരുന്നുകളോട് കാര്യമായി പ്രതികരിച്ചിരുന്നില്ല. എന്നാല്‍ ചൊവ്വാഴ്ച പുലര്‍ച്ചെ 2.15 ഓടെ സ്വയം ശ്വസിച്ചുതുടങ്ങി. മരുന്നുകള്‍ ശരീരത്തില്‍ പ്രവര്‍ത്തിച്ചതിന്റെ ലക്ഷണമാണിതെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു. പാമ്പിന്‍വിഷം ശരീരത്തില്‍ എങ്ങനെ പ്രവര്‍ത്തിക്കുന്നുവെന്ന് മനസ്സിലാകാന്‍ 48 മണിക്കൂര്‍ വേണം. അതുവരെ വെന്റിലേറ്റര്‍ സഹായത്തില്‍ തുടരും.

ചങ്ങനാശ്ശേരിക്കടുത്ത് കുറിച്ചിയില്‍ നിന്ന് മൂര്‍ഖന്‍പാമ്പിനെ പിടിക്കാന്‍ ശ്രമിക്കുന്നതിനിടെ തിങ്കളാഴ്ച 4.30-ഓടെയാണ് വാവ സുരേഷിന് കടിയേറ്റത്. ഏഴടി നീളമുള്ള മൂര്‍ഖനെ പിടിച്ച് ചാക്കിലേക്ക് മാറ്റുന്നതിനിടെ പൊടുന്നനെ വളഞ്ഞുവന്ന് സുരേഷിന്റെ വലതുതുടയില്‍ കടിക്കുകയായിരുന്നു. ഉടന്‍ പിടിവിട്ടെങ്കിലും അസാമാന്യധൈര്യത്തോടെ സുരേഷ് വീണ്ടും പാമ്പിനെ പിടിച്ച് ടിന്നിലാക്കി.

 

Latest News