റിയാദ് - സൗദി അറേബ്യയിൽ താമസിക്കുന്ന വിദേശികൾക്ക് ഉംറ നിർവഹിക്കണമെങ്കിൽ മാർച്ച് ഒന്നുമുതൽ 700 റിയാൽ ഫീസ് നൽകേണ്ടി വരുമെന്ന വാർത്ത ഹജ്- ഉംറ മന്ത്രാലയം നിഷേധിച്ചു. ഇതു സംബന്ധിച്ച് സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ച വാർത്ത മലയാളം ന്യൂസ് ഹജ് മന്ത്രാലയത്തിന്റെ ശ്രദ്ധയിൽ പെടുത്തിയിരുന്നു.
വിദേശികൾക്ക് ഉംറ ഫീസ് വരുന്നുവെന്ന വാർത്ത അടിസ്ഥാനരഹിതമാണെന്നും രാജ്യത്തിന് അകത്തും പുറത്തുമുള്ള ഉംറ തീർഥാടകർക്ക് പരമാവധി സൗകര്യം ഏർപ്പെടുത്താൻ മന്ത്രാലയം പ്രതിജ്ഞാബദ്ധമാണെന്നും ഡെപ്യൂട്ടി ഹജ് ഉംറ മന്ത്രി ഡോ. അബ്ദുൽ ഫത്താഫ് മുശാത്ത് വ്യക്തമാക്കി.
സൗദി അറേബ്യയുടെ വിവിധ ഭാഗങ്ങളിൽ താമസിക്കുന്ന വിദേശികൾക്ക് ഉംറ ചെയ്യാൻ മാർച്ച് ഒന്നു മുതൽ 700 റിയാൽ ഏർപ്പെടുത്തുന്നതിന് ഹജ്-ഉംറ മന്ത്രാലയം തീരുമാനിച്ചിട്ടുണ്ടെന്നും മക്കയുടെ എല്ലാ പ്രവേശന കവാടങ്ങളിലും ജിദ്ദ, താഇഫ്, മദീന വിമാനത്താവളങ്ങളിലും ഹറമൈൻ റെയിൽവെ സ്റ്റേഷനുകളിലും ഫീസ് വാങ്ങാൻ ഓഫീസുകൾ തുറക്കുമെന്നുമാണ് വാർത്ത പ്രചരിച്ചിരുന്നത്.
ഉംറ ഫീസ് സംബന്ധിച്ച് മലയാളം അയച്ച ചോദ്യവും അധികൃതര്‍ നല്‍കിയ ഉത്തരവും
മക്ക പ്രവിശ്യയിൽ നിന്ന് ഉംറക്ക് വരുന്ന 18 വയസ്സ് പൂർത്തിയായ എല്ലാവരും 400 റിയാലും മറ്റു പ്രവിശ്യകളിലുള്ളവർ 700 റിയാലുമാണ് നൽകേണ്ടതെന്നും വ്യാജ വാർത്തയിൽ പറഞ്ഞിരുന്നു. മക്കയിലുള്ളവർ ഫീസ് നൽകേണ്ടതില്ല. ഹറമിൽ വികസന പ്രവൃത്തികൾ നടക്കുന്നതിനാൽ ജനത്തിരക്ക് കുറക്കാനാണ് ഈ നിയന്ത്രണം ഏർപ്പെടുത്തിയതെന്നായിരുന്നു മക്ക ന്യൂസ് പേപ്പറിന്റെ പേരിൽ വാർത്ത പ്രചരിച്ചിരുന്നത്.
എന്നാൽ സൗദി അറേബ്യയിലെ വിദേശികൾക്ക് ഉംറ ചെയ്യുന്നതിന് ഫീസ് ഏർപ്പെടുത്താൻ നീക്കമില്ലെന്നും വാർത്തകളുടെ സ്രോതസ്സ് വിശ്വസനീമാണെന്ന് ഉറപ്പു വരുത്തണമെന്നും മന്ത്രാലയം അറിയിച്ചു.
ഉംറ ഫീസ് വാർത്ത പ്രചരിക്കാൻ തുടങ്ങിയതോടെ വിദേശികളുടെ ഉംറ യാത്രയിൽ ഗണ്യമായ വർധനവുണ്ടായിരുന്നു. ഇംഗ്ലീഷിലും മലയാളത്തിലുമടക്കം എല്ലാ ഭാഷകളിലും ഈ വർത്ത പ്രചരിക്കുന്നുണ്ട്. ഫീസ് ഏർപ്പെടുത്തുന്നതിന് മുമ്പേ ഉംറ ചെയ്യാൻ ചില ഉംറ ഗ്രൂപ്പുകളും ആളുകളോട് ആവശ്യപ്പെട്ടിരുന്നു.