ഇത്തിഹാദെ മില്ലത്ത് നേതാവിന്റെ മുന്‍ മരുമകള്‍ ബി.ജെ.പിയില്‍

ലഖ്നൗ- ഉത്തര്‍ പ്രദേശിലെ രാഷ്ട്രീയ പാര്‍ട്ടിയായ ഇത്തിഹാദെ മില്ലത്ത് കൗണ്‍സില്‍ സ്ഥാപകനേതാവ് തൗഖീര്‍ റാസ ഖാന്റെ മരുമകളായിരുന്ന നിദാ ഖാന്‍ ബി.ജെ.പിയില്‍ ചേര്‍ന്നു. യു.പിയില്‍ ബി.ജെ.പി ഭരണത്തിന് കീഴില്‍ മാത്രമാണ് മുസ്്‌ലിം സ്ത്രീകള്‍ക്ക് സുരക്ഷയുള്ളതെന്നും മുത്തലാഖിനെതിരായ ബി.ജെ.പിയുടെ പോരാട്ടമാണ് പാര്‍ട്ടിയെ പിന്തുണക്കുന്നതില്‍ നിര്‍ണായകമായതെന്നും നിദ ഖാന്‍ പ്രതികരിച്ചു. സ്ത്രീ ശാക്തീകരണത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്ന പാര്‍ട്ടിയാണ് ബി.ജെ.പിയെന്നും നിദാ ഖാന്‍ അവകാശപ്പെട്ടു.

തൗഖീര്‍ റാസ ഖാന്റെ മകന്‍ ഷീറാന്‍ റാസ ഖാനാണ് നിദയുടെ മുന്‍ ഭര്‍ത്താവ്. 2015-ല്‍ വിവാഹിതരായ ഇരുവരുടേയും ദാമ്പത്യബന്ധം ഒരു വര്‍ഷം മാത്രമാണ് നീണ്ടത്. ഗാര്‍ഹിക പീഡനത്തെ തുടര്‍ന്നായിരുന്നു വിവാഹമോചനം. ഇത് ഉത്തര്‍പ്രദേശില്‍ ഏറെ ചര്‍ച്ചയായിരുന്നു. പിന്നീട് മുസ്്‌ലിം സ്ത്രീകളുടെ അവകാശങ്ങള്‍ക്കായുള്ള പോരാട്ടത്തില്‍ സജീവമാകുകയായിരുന്നു നിദ.

രണ്ടാഴ്ട മുമ്പ് തൗഖീര്‍ റാസ ഖാന്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് നിദയുടെ ബി.ജെ.പി പ്രവേശനം.

 

Latest News