Sorry, you need to enable JavaScript to visit this website.

സൗദിയിൽ ചൊവ്വാഴ്ച മുതൽ പുറത്തിറങ്ങാൻ ബൂസ്റ്റർ ഡോസ് നിർബന്ധം

75 ലക്ഷത്തിലേറെ പേർ ബൂസ്റ്റർ ഡോസ് സ്വീകരിച്ചു

റിയാദ് - സൗദിയിൽ ബൂസ്റ്റർ ഡോസ് നിർബന്ധമാക്കാനുള്ള തീരുമാനം  ചൊവ്വാഴ്ച നിലവിൽവരും. രണ്ടാം ഡോസ് സ്വീകരിച്ച് എട്ടു മാസവും അതിൽ കൂടുതലും പിന്നിട്ട, പതിനെട്ടും അതിൽ കൂടുതലും പ്രായമുള്ള എല്ലാവരും ഫെബ്രുവരി ഒന്നു മുതൽ തവക്കൽനാ ആപ്പിൽ ഇമ്മ്യൂൺ സ്റ്റാറ്റസ് തുടരാൻ ബൂസ്റ്റർ ഡോസ് സ്വീകരിക്കൽ നിർബന്ധമാണ്. സാമ്പത്തിക, വ്യാപാര, സാംസ്‌കാരിക, സ്‌പോർട്‌സ്, വിനോദ സ്ഥാപനങ്ങളിൽ പ്രവേശിക്കാനും സാംസ്‌കാരിക, ശാസ്ത്ര, സാമൂഹിക, വിനോദ പരിപാടികൾ നടക്കുന്ന സ്ഥലങ്ങളിൽ പ്രവേശിക്കാനും സർക്കാർ, സ്വകാര്യ സ്ഥാപനങ്ങളിൽ പ്രവേശിക്കാനും വിമാനങ്ങളിലും പൊതുഗതാഗത സംവിധാനങ്ങളിലും യാത്ര ചെയ്യാനും ഫെബ്രുവരി ഒന്നു മുതൽ തവക്കൽനാ ആപ്പിൽ ഇമ്മ്യൂൺ സ്റ്റാറ്റസ് പ്രത്യക്ഷപ്പെടൽ നിർബന്ധ വ്യവസ്ഥയാണ്. തവക്കൽനാ ആപ്പിൽ പ്രത്യക്ഷപ്പെടുന്നതു പ്രകാരം വാക്‌സിൻ സ്വീകരിക്കുന്നതിൽ നിന്ന് പ്രത്യേകം ഇളവ് നൽകപ്പെട്ട വിഭാഗങ്ങളെ മാത്രമാണ് ഇതിൽ നിന്ന് ഒഴിവാക്കുക. 
കൊറോണ വൈറസിന്റെ പുതിയ വകഭേദങ്ങൾ അടക്കം വൈറസ് വ്യാപനം നിയന്ത്രണ വിധേയമാക്കാനും സമൂഹത്തിലെ വ്യക്തികളുടെ പ്രതിരോധ ശേഷി വർധിപ്പിക്കാനും ബൂസ്റ്റർ ഡോസ് സ്വീകരിക്കേണ്ടത് പ്രധാനമാണ്. ബൂസ്റ്റർ ഡോസിന്റെ സുരക്ഷിതത്വവും ഫലസിദ്ധിയും പ്രാധാന്യവും പഠനങ്ങൾ സ്ഥിരീകരിക്കുന്നുണ്ട്. രണ്ടാം ഡോസ് സ്വീകരിച്ച് ആറു മാസത്തിനു ശേഷം രക്തത്തിൽ ആന്റി ബോഡികളുടെ അളവ് കുറയാൻ സാധ്യതയുണ്ട്. രണ്ടാം ഡോസ് സ്വീകരിച്ച് ആറു മാസവും അതിൽ കൂടുതലും പിന്നിട്ടവർ എത്രയും വേഗം ബൂസ്റ്റർ ഡോസ് സ്വീകരിച്ചിട്ടുണ്ടെന്ന് ഉറപ്പുവരുത്തണമെന്ന് ഇത് ആവശ്യപ്പെടുന്നതായും ആഭ്യന്തര മന്ത്രാലയ വൃത്തങ്ങൾ നേരത്തെ പറഞ്ഞു. 
സൗദിയിൽ വാക്‌സിനേഷൻ കാമ്പയിൻ ശക്തമായി തുടരുകയാണ്. പതിനെട്ടു വയസും അതിൽ കൂടുതലും പ്രായമുള്ള വിഭാഗങ്ങളിൽ പെട്ടവർക്കാണ് ബൂസ്റ്റർ എന്നോണം മൂന്നാം ഡോസ് വാക്‌സിൻ നൽകുന്നത്. സൗദിയിൽ അഞ്ചു മുതൽ പതിനൊന്നു വരെ പ്രായവിഭാഗത്തിൽ പെട്ട കുട്ടികൾക്കും വാക്‌സിൻ നൽകുന്നുണ്ട്. ഇന്ന് വരെ സൗദിയിൽ 75 ലക്ഷത്തിലേറെ പേർ ബൂസ്റ്റർ ഡോസ് സ്വീകരിച്ചിട്ടുണ്ട്.
 

Latest News