വേട്ടക്ക് പോയതിനിടെ വഴിതെറ്റി ചൈനയില്‍ കടന്ന യുവാവിനെ തിരിച്ചയച്ചു

ന്യൂദല്‍ഹി- അരുണാചല്‍ പ്രദേശില്‍ അബദ്ധത്തില്‍ അതിര്‍ത്തി കടന്നു പോയ യുവാവിനെ ചൈന ഇന്ത്യന്‍ സൈന്യത്തിന് കൈമാറി. മിരാം തരോണ്‍ എന്ന യുവാവിനെ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി ഇന്ത്യന്‍ സൈന്യത്തിന് കൈമാറിയെന്ന് കേന്ദ്ര നിയമമന്ത്രി കിരണ്‍ റിജിജുവാണ് അറിയിച്ചത്. വൈദ്യ പരിശോധകളും മറ്റു നടപടിക്രമങ്ങളും പൂര്‍ത്തിയായാല്‍ ഉടന്‍ യുവാവിനെ കുടുംബത്തിന് കൈമാറും.
യുവാവ് അതിര്‍ത്തി കടന്നു തങ്ങളുടെ പ്രദേശത്ത് എത്തിയതായി ചൈന നേരത്തേ സ്ഥിരീകരിച്ചിരുന്നു. എന്നാല്‍, മോശം കാലാവസ്ഥ കാരണമാണ് തിരിച്ചയക്കുന്നത് വൈകിയത്. യഥാര്‍ഥ നിയന്ത്രണ രേഖക്കു  സമീപമുള്ള പ്രദേശത്തു നിന്നാണ് യുവാവിനെ കാണാതായത്. അതിര്‍ത്തി കടന്നെത്തിയ യുവാവിനെ ചൈനീസ് സൈന്യം ഉടന്‍ അറസ്റ്റ് ചെയ്യുകയാണ് ചെയ്തത്. വേട്ടക്കു പോകുന്ന വഴിയാണ് മിരാമിന് വഴി തെറ്റിയത്. കനത്ത ഇരുട്ടില്‍ വഴി തെറ്റി മുന്നോട്ട നീങ്ങിയ ഇയാളെ ചൈനീസ് പട്ടാളം പിടികൂടി കൊണ്ടുപോകുകയായിരുന്നു. എന്നാല്‍, ഒപ്പമുണ്ടായിരുന്ന മറ്റൊരു സുഹൃത്ത് ഓടി രക്ഷപെട്ടു. ഇയാളാണ് ഗ്രാമത്തില്‍ എത്തി കുടുംബത്തെയും തൊട്ടടുത്ത ഇന്ത്യന്‍ സൈന്യത്തിന്റെ ക്യാമ്പിലും വിവരം അറിയിച്ചത്.

 

 

Latest News