Sorry, you need to enable JavaScript to visit this website.

കോഴിക്കോട് ഇരട്ട സ്‌ഫോടനം: തടിയന്റവിട നസീറിനെയും ഷഫാസിനെയും ഹൈക്കോടതി വെറുതെവിട്ടു

കൊച്ചി- കോഴിക്കോട് കെ.എസ്.ആര്‍.ടി.സി. ബസ് സ്റ്റാന്‍ഡിലും മൊഫ്യൂസില്‍ ബസ് സ്റ്റാന്‍ഡിലും 2006 മാര്‍ച്ചില്‍ നടന്ന ഇരട്ട സ്‌ഫോടന കേസിലെ പ്രതികളെ ഹൈക്കോടതി വെറുതെ വിട്ടു. പ്രതികളായ തടിയന്റവിട നസീറിനേയും ഷഫാസിനേയുമാണ് കോടതി വെറുതെ വിട്ടത്. തടിയന്റവിട നസീറിനെ മൂന്ന് ജീവപര്യന്തം തടവിനും ഷഫാസിനെ ഇരട്ട ജീവപര്യന്തം തടവിനുമാണ് എന്‍.ഐ.എ കോടതി ശിക്ഷിച്ചിരുന്നത്. എന്‍ഐഎ കോടതി ശിക്ഷാവിധിക്കെതിരേ പ്രതികള്‍ നല്‍കിയ അപ്പീലിലാണ് കോടതി വിധി പറഞ്ഞിരിക്കുന്നത്. വിധി എന്‍.ഐ.എക്ക് കനത്ത തിരിച്ചടിയായി.

പ്രതികള്‍ക്കെതിരേ മതിയായ തെളിവുകളില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ്. അബ്ദുള്‍ ഹാലിം, അബുബക്കര്‍ യൂസഫ് എന്നീ രണ്ട് പ്രതികളെ വിചാരണ കോടതി നേരത്തെ വെറുതെ വിട്ടിരുന്നു. ഇതിനെതിരെ എന്‍.ഐ.എ നല്‍കിയ അപ്പീലും കോടതി തള്ളി.

കേസില്‍ നിരപരാധികളാണെന്നും യു.എ.പി.എ അടക്കമുള്ള കുറ്റങ്ങള്‍ നിലനില്‍ക്കില്ലെന്നുമാണ് പ്രതികളുടെ വാദം. ഇത് കോടതി അംഗീകരിക്കുകയായിരുന്നു. ആകെ 9 പ്രതികളുള്ള കേസില്‍, ഒളിവിലുള്ള രണ്ട് പ്രതികളടക്കം മൂന്ന് പേരുടെ വിചാരണ ഇനിയും പൂര്‍ത്തിയായിട്ടില്ല.

 

 

Latest News