തൃശൂര്‍- പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ പെണ്‍കുട്ടിയെ പ്രതി വിവാഹം കഴിച്ചെങ്കിലും ബലാത്സംഗക്കുറ്റം നിലനില്‍ക്കുമെന്ന് വ്യക്തമാക്കിയ കോടതി പ്രതിക്ക് 27 വര്‍ഷം കഠിന തടവും 2.10 ലക്ഷം രൂപ പിഴയും വിധിച്ചു. കുന്നംകുളം അതിവേഗ സ്പെഷ്യല്‍ പോക്‌സോ കോടതിയുടേതാണ് വിധി. ചാവക്കാട് മുനക്കക്കടവ് പോക്കാക്കില്ലത്ത് വീട്ടില്‍ ജലീലി(40)നെയാണ് ജഡ്ജ് എം.പി. ഷിബു കുറ്റക്കാരനെന്ന് കണ്ടെത്തി ശിക്ഷിച്ചത്.
ഇരയെ വിവാഹം കഴിച്ചതിനാല്‍ ബലാത്സംഗക്കുറ്റം നിലനില്‍ക്കില്ലെന്ന പ്രതിയുടെ വാദം കോടതി തള്ളി. 2014 ഏപ്രിലില്‍ ചാവക്കാട് പോലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. 2013 ഓഗസ്റ്റിലാണ് കേസിന് ആസ്പദമായ സംഭവം. വിവാഹം കഴിക്കാമെന്നു പറഞ്ഞ് വിശ്വസിപ്പിച്ചായിരുന്നു പീഡനം. ഗര്‍ഭിണിയായതോടെ ഇയാള്‍ വാക്കുമാറി. ഗര്‍ഭച്ഛിദ്രം നടത്തിയാല്‍ വിവാഹം കഴിക്കാമെന്ന് പിന്നീട് വിശ്വസിപ്പിച്ചു. ഗര്‍ഭച്ഛിദ്രം നടത്തിയെങ്കിലും വിവാഹം കഴിക്കാന്‍ പ്രതി തയാറായില്ല. ഇതോടെയാണ് പോലീസില്‍ പരാതിയെത്തിയത്.
അറസ്റ്റ് ചെയ്തതോടെ പ്രതിയുടെ ബന്ധുക്കള്‍ ഇടപെട്ട് വിവാഹം നടത്തി നല്‍കുമെന്ന് കരാര്‍ വ്യവസ്ഥയുണ്ടാക്കി. ജാമ്യം ലഭിച്ചപ്പോള്‍ ഇരയെ പള്ളിയില്‍ വിവാഹം കഴിച്ചതായി രേഖയുണ്ടാക്കി. രണ്ടുദിവസത്തിന് ശേഷം പ്രതി പെണ്‍കുട്ടിയെ ഉപേക്ഷിച്ച് വിദേശത്തേക്ക് പോയി. 2020-ലാണ് ഇയാള്‍ തിരിച്ചെത്തിയത്.






